Connect with us

More

കേരളത്തിലെത്തിയ ദൈവത്തെ കാണാന്‍ പോയ ഷാഹിന നഫീസയുടെ അനുഭങ്ങള്‍

Published

on

ഭലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീം സിങും അദ്ദേഹത്തിന്റെ അനുയായികളുടെ കാട്ടിക്കൂട്ടലുകളുമാണല്ലോ രാജ്യത്താകെ വര്‍ത്തമാനം. ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവം കേരളത്തിലും പലതവണ വന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. 2014 ല്‍ കേരളത്തില്‍ വാഗമണ്ണില്‍ വന്നപ്പോള്‍ സന്ദര്‍ശിക്കാന പോയ അനുഭവക്കഥയാണ് ഷാഹിന നഫീസ എന്ന മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്നത്.

ഷാഹിനയുടെ പോസ്റ്റ് വായിക്കാം

ഹരിയാനയും പഞ്ചാബുമൊക്കെ കഴിഞ്ഞാല്‍ റാംറഹിം സിങ്ങിന്റെ ഒരു പ്രധാന ലാവണം കേരളമാണ് . ആള്‍ ദൈവങ്ങള്‍ക്ക് പരവതാനി വിരിക്കാന്‍ ഒരു മടിയുമില്ലാത്ത നാടാണല്ലോ നമ്മുടേത് .വര്‍ഷത്തില്‍ മൂന്നോ നാലോ തവണ അയാള്‍ കേരളത്തില്‍ വരാറുണ്ട് .2014 ല്‍ ഒരു പോലീസ് ഓഫീസറാണ് അയാളുടെ കേരളത്തിലേക്കുള്ള സ്ഥിരം വരവിനെ കുറിച്ച് എന്നോട് പറഞ്ഞത് . ഈ ഉടായിപ്പ് സ്വാമിമാരൊക്ക എന്തിനാണ് അടിക്കടി കേരളത്തില്‍ വരുന്നതെന്ന് നിങ്ങളെ പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കാത്തതെന്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം . ഇടുക്കിയും വയനാടുമാണ് പ്രധാന കേന്ദ്രങ്ങള്‍ .ജൂണില്‍ അങ്ങേര്‍ വാഗമണ്ണില്‍ വരുന്നുണ്ടെന്നും പറഞ്ഞു .അന്വേഷിച്ചു കളയാം എന്ന് കരുതി . സ്വാമി എത്തിയതറിഞ്ഞു വാഗമണ്ണിലേക്ക് പുറപ്പെട്ടു . വീക്കെന്‍ഡ് ആയതിനാല്‍ അന്‍പുവിനെയും അിശഹമയേയും കൂട്ടി . അഞ്ഞൂറോളം അനുയായികള്‍ ,റേഞ്ച് റോവര്‍ ,ബി എം ഡബ്ലിയു ലംബോര്‍ഗിനി പോലുള്ള വമ്പന്‍ കാറുകള്‍ , തോക്കേന്തിയ സ്വകാര്യ ഭടന്മാരെക്കൂടാതെ ഹരിയാനാപോലീസിന്റെ ഇസഡ് കാറ്റഗറി സെക്യൂരിറ്റി . ഒരു റിസോര്‍ട്ട് മൊത്തമായി ബുക്ക് ചെയ്താണ് സ്വാമിയുടെ താമസം .അങ്ങോട്ട് ആര്‍ക്കും പ്രവേശനമില്ല എന്നാണ് പ്രാദേശികപത്രപ്രവര്‍ത്തകരോടും ലോക്കല്‍ പോലീസിനോടും അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് . എന്തായാലും ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചു .
വാഗമണ്ണില്‍ എത്തി ഒരു മുറിയെടുത്തു. ഉച്ചക്ക് ശേഷം സ്വാമി താമസിക്കുന്ന റിസോര്‍ട്ടിലേക്ക് പോയി .വണ്ടി കുറെ ദൂരെ നിര്‍ത്തി നടന്നു . പരിസരത്തുടനീളം യൂണിഫോമിലും അല്ലാതെയുമുള്ള സുരക്ഷാഭടന്മാര്‍ . രണ്ടു സ്ത്രീകളും ഒരു കുട്ടിയുമായതു കൊണ്ടാകണം അവര്‍ ഞങ്ങളെ അത്ര കാര്യമായി എടുത്തില്ല . സ്വാമിക്കെതിരെ വാര്‍ത്ത കൊടുത്തതിനു ഒരു മാധ്യമപ്രവര്‍ത്തകനെ തട്ടിക്കളഞ്ഞ പാര്‍ട്ടിയാണ് .അങ്ങേരുടെ മടയിലേക്കാണ് ചെന്ന് കയറുന്നത് എന്നാലോചിച്ചപ്പോള്‍ കുറച്ചു ഭയമുണ്ടായിരുന്നു .ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്‍പുവാണ് എന്റെ സഹായി . അവനു അന്ന് എട്ടു വയസ്സേ ഉള്ളൂ . ആരെ കണ്ടാലും കലപിലാന്നു സംസാരിക്കും .ഇംഗ്‌ളീഷെങ്കില്‍ ഇംഗ്ലീഷ് , ഹിന്ദി എങ്കില്‍ ഹിന്ദി .എന്തായാലും അമ്മ ജേര്‍ണലിസ്റ്റ് ആണെന്ന കാര്യം ആരോടും പറയരുതെന്ന് പ്രത്യേകം ചട്ടം കെട്ടിയിരുന്നു .ഞങ്ങള്‍ പതുക്കെ ഗേറ്റ് കടന്ന് അകത്തു കയറി . റേഞ്ച് റോവറും ലംബോര്‍ഗിനിയുമൊക്കെ കണ്ടു അന്‍പു ആവേശഭരിതനായി .അവിടെ തോക്കും പിടിച്ചു നിന്നിരുന്ന പോലീസുകാരനെ അങ്കിള്‍ എന്നൊക്ക വിളിച്ചു ഹിന്ദിയില്‍ ഭയങ്കര ഡയലോഗ് . അതെന്തായാലും എനിക്കു ഗുണമായി . എന്നെ ആരും കാര്യമായി ശ്രദ്ധിച്ചില്ല . അപ്പുറത്തെ മുറിയില്‍ ഉണ്ടായിരുന്ന റിസോര്‍ട്ട് മാനേജരോട് സംസാരിച്ചു . എന്തായാലും ദൈവം അപ്പോഴവിടെ ഉണ്ടായിരുന്നില്ല .പുറത്തു പോയിരിക്കുകയായിരുന്നു . ഞങ്ങള്‍ അവിടെ നിന്നിറങ്ങി കുറച്ചു കറങ്ങി മറ്റൊരിടത്തെത്തിയപ്പോള്‍ ധാരാളം പൊലീസുകാര്‍ കൂടി നില്‍ക്കുന്നത് കണ്ടു .ഹരിയാനാപോലീസ് മാത്രമല്ല .കേരളാപോലീസും .ഒരു വലിയ സംഘം . അവര്‍ അത്ര നല്ല മൂഡിലല്ല .കലിപ്പിലാണ് . സ്വാമിയേ കാണുമ്പോള്‍ വണങ്ങണമെന്ന് ഹരിയാനാപോലീസ് പറഞ്ഞത്രേ . ‘പിന്നേ …എന്റെ അച്ഛനെ കണ്ടാല്‍ ഞാന്‍ വണങ്ങാറില്ല .പിന്നല്ലേ ഈ ഉടായിപ്പ് സ്വാമി ..’ എന്ന് ഒരു പോലീസുകാരന്‍ . സ്വാമിയെ ഒന്ന് കാണാന്‍ പറ്റുമോ എന്നായി ഞാന്‍ .വീക്കെന്‍ഡില്‍ കറങ്ങാനിറങ്ങിയ ടൂറിസ്റ്റുകളാണ് എന്ന നാട്യത്തിലാണ് ഞങ്ങള്‍ . ഇവിടെ കുറച്ചു നേരം വെയിറ്റ് ചെയ്താല്‍ കാണാമെന്ന് അവര്‍ . എന്തായാലും കേരളാപോലീസ് നല്ല സഹകരണമായിരുന്നു . ബോറടിച്ചു നില്‍ക്കുമ്പോള്‍ രണ്ടു സ്ത്രീകളുടെ കമ്പനി ആര്‍ക്കാ ഇഷ്ട്ടപ്പെടാത്തത് .കുറച്ചു കഴിഞ്ഞപ്പോള്‍ ദാ വരുന്നു സാക്ഷാല്‍ റാംറഹിം സിംഗ് .രേവ പോലുള്ള ഒരു ഇലക്ട്രിക് കാര്‍ ഓടിച്ചാണ് വരവ് . ‘അയ്യേ , ഇക്കണ്ട ലംബോര്‍ഗിനി ഒക്കെ ഉണ്ടായിട്ട് ഈ വണ്ടിയിലാണോ ഇങ്ങേരുടെ യാത്ര എന്ന് ഞാന്‍ . എന്റെ നിഷ്‌കളങ്കത കണ്ട് പോലീസുകാര്‍ക്ക് വീണ്ടും തമാശ . അത് രേവ ഒന്നുമല്ല .ജര്‍മ്മന്‍ നിര്‍മിത ബുള്ളറ്റ് പ്രൂഫ് ഇലക്ട്രിക് കാറാണത്രെ ! കാറില്‍ അങ്ങേരെ കൂടാതെ ഒരു സ്ത്രീയുമുണ്ടായിരുന്നു .അത് ഭാര്യയാണോ എന്ന് ഞാന്‍ ചോദിച്ചു . പോലീസുകാര്‍ക്ക് വീണ്ടും തമാശ .’ആ ..അതെ , പല ഭാര്യമാരില്‍ ഒന്ന് ..’ ഹരിയാന പോലീസ് കട്ട ഗൗരവത്തിലാണ് .കേരളാപോലീസിന്റെ ട്രോള്‍ ഒന്നും അവര്‍ക്കത്ര ഇഷ്ടപ്പെടുന്നില്ല .ഒരു പോലീസുകാരന്‍ എന്റെ ഫോണ്‍ നമ്പര്‍ ഒക്കെ വാങ്ങി വെച്ചു .
പിറ്റേന്ന് രാവിലെ ആറു മണിക്ക് പോലീസുകാരന്റെ വിളി വന്നു . ഏഴു മണിക്ക് സ്വാമി ഒരു ധ്യാനം നടത്തുന്നുണ്ടത്രേ .പോയാല്‍ പങ്കെടുക്കാമെന്ന് . ‘വെറുമൊരു ടൂറിസ്റ്റായ ‘ എന്നോട് ഇങ്ങേര്‍ എന്തിനാ വെളുപ്പാന്‍ കാലത്തേ വിളിച്ചു ഇത് പറയുന്നത് എന്നാലോചിച്ചു ഞാന്‍ ശങ്കിച്ചു . അതങ്ങേര്‍ക്കും മനസ്സിലായി . ദാ കിടക്കുന്നു .. ‘ നിങ്ങള്‍ ആരാണെന്നും എന്തിനു വന്നതാണെന്നും ഞങ്ങള്‍ക്കിന്നലെ തന്നെ മനസ്സിലായി .അല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തിനാ പോലീസാന്നും പറഞ്ഞു നടക്കുന്നത് എന്നൊരു ഡയലോഗ്. എന്തായാലും രാവിലെ വയറു നിറച്ചു കിട്ടിയ സന്തോഷത്തില്‍ , ഒരു ചമ്മിയ താങ്ക്‌സും പറഞ്ഞു ,അന്‍പുവിനേയും അനിലയെയും ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ വിട്ടു ഞാന്‍ വെച്ച് പിടിച്ചു .ധ്യാനസ്ഥലത്തേക്ക് . അവിടെ എത്തിയപ്പോള്‍ ഏകദേശം നൂറോളം പേര്‍ .കൂടുതലും സ്ത്രീകള്‍ .എല്ലാവരും തോട്ടം തൊഴിലാളികള്‍ . അകത്തു കയറി . സാമീടെ അനുയായികള്‍ എല്ലാവര്‍ക്കും പേപ്പറും പേനയും കൊടുത്തിട്ടുണ്ട് .പേരും മറ്റു വിശദാംശങ്ങളും പൂരിപ്പിച്ചു കൊടുക്കണം . പണം കൊടുക്കാമെന്നു പറഞ്ഞാണ് അവരെ അവിടെ എത്തിച്ചിട്ടുള്ളത് എന്ന് വ്യക്തം . ദരിദ്രരായ മനുഷ്യര്‍ . ചിലര്‍ക്ക് ചികിത്സാ സഹായമാണ് ആവശ്യം . മറ്റു ചിലര്‍ക്ക് വീട് . കുട്ടികളുടെ പഠനം ,ജോലി ..അങ്ങനെ പല വിധ ആവശ്യങ്ങള്‍ . ഈ വന്നിരിക്കുന്ന സ്വാമി ഇതെല്ലാം നടത്തി തരും എന്ന പ്രതീക്ഷയിലാണ് ആ മനുഷ്യര്‍ . തമിഴും മലയാളവും മാത്രം സംസാരിക്കുന്ന തോട്ടം തൊഴിലാളികള്‍ . അവരോടു ഹിന്ദിയിലാണ് സ്വാമീടെ ആളുകള്‍ സംസാരിക്കുന്നത് .എനിക്കും കിട്ടി ,പൂരിപ്പിച്ചു കൊടുക്കാനായി ഒരു ഫോം . മറ്റു സ്ത്രീകളോടൊക്കെ ഞാന്‍ സംസാരിക്കുന്നത് കണ്ടാല്‍ സംശയം തോന്നിയാലോ എന്ന് കരുതി മാറി നിന്നു . പക്ഷേ ഭാഷാപ്രശ്‌നം ഉള്ളത് കൊണ്ട് ,സ്വാമീടെ അനുയായികള്‍ക്ക് എന്റെ സഹായം വേണമായിരുന്നു . മറ്റു സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചു ഫോം ഫില്‍ ചെയ്തു കൊടുക്കുന്ന പണി എന്നെ ഏല്‍പ്പിച്ചു . കിട്ടിയ അവസരം ഞാന്‍ നന്നായി ഉപയോഗിച്ചു . ഏല്‍പ്പിച്ച പണി കൃത്യമായി ചെയ്തു .എല്ലാവരോടും സംസാരിച്ചു . വിവരങ്ങള്‍ പൂരിപ്പിച്ചു കൊടുത്തു . പലര്‍ക്കും തലേ ദിവസം വണ്ടികൂലി അടക്കം വീട്ടില്‍ എത്തിച്ചു കൊടുത്തിരുന്നു . ചികിത്സാ സഹായവും വീടും ഭൂമിയുമൊക്ക വാഗ്ദാനം ചെയ്താണ് അവരെ കൊണ്ട് വന്നിട്ടുള്ളത് .
എന്തായാലും സ്വാമി അനുയായികളെ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലായി . എങ്ങനെയാണ് അയാള്‍ സാമ്രാജ്യം വികസിപ്പിക്കുന്നത് എന്നും . കേരളത്തിലേക്കുള്ള അയാളുടെ വരവിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ് എന്നറിയാനായിരുന്നു ശ്രമം . ഇടുക്കിയിലും വയനാടുമൊക്കെ സ്വാമിയുടെ ആളുകള്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട് എന്നാണ്അറിയാന്‍ കഴിഞ്ഞത് . പക്ഷേ തെളിവില്ല .
ഒരു കാര്യം മനസ്സിലായി . നമ്മള്‍ നമ്പര്‍ വണ്‍ ഒക്കെയാണെങ്കിലും ഏത് ആസാമി വന്നാലും കമിഴ്ന്നു വീഴും . എവിടെയാണ് കാലുറപ്പിക്കേണ്ടതെന്ന് സ്വാമിമാര്‍ക്കും അറിയാം . മലയോര ഗ്രാമങ്ങളില്‍ .തോട്ടം മേഖലയില്‍ .ജനങ്ങളുടെ ദാരിദ്യ്രം മുതലെടുത്താണ് ഇവര്‍ തഴച്ചു വളരുന്നത് .
സ്വാമിയുടെ അഭിമുഖത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല . ഓപ്പണില്‍ സ്‌റ്റോറി വന്നു കഴിഞ്ഞപ്പോള്‍ ദാ വരുന്നു വിളി . എന്റെ സ്‌റ്റോറി അങ്ങേര്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നുവത്രേ കേസ് കൊടുക്കുമെന്ന് . പറയാനുള്ള കാര്യങ്ങള്‍ ഒരു കടലാസ്സിലാക്കി എഡിറ്റര്‍ക്ക് അയച്ചോളൂ എന്ന് ഞാനും പറഞ്ഞു . പക്ഷേ പിന്നീടൊന്നും സംഭവിച്ചില്ല .

 

 

 

 

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.