Connect with us

Article

മുഹമ്മദ് നബി എന്തുകൊണ്ട് അറേബ്യയില്‍?

പ്രവാചകന്‍ എന്തുകൊണ്ട് യൂറോപ്പിലോ അമേരിക്കയലോ നിയുക്തനാവാതെ അറേബ്യയില്‍ തന്നെ നിയുക്തനായി എന്ന ചോദ്യത്തിന് മറുപടി

Published

on

ശുഐബുല്‍ ഹൈത്തമി
ഇസ്ലാം വിമർശകർ ,സന്ദേഹികൾ ,ഗവേഷകർ തുടങ്ങിയ പലരും ഉന്നയിക്കാറുള്ള ഒരു വിഷയമാണിത്.
എന്ത് കൊണ്ട് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ അറേബിയിൽ നിയുക്തനായി , യൂറോപ്പിലോ അമേരിക്കയിലോ നിയുക്തനായില്ല?
വിവിധ മാനങ്ങളിൽ നിന്ന്കൊണ്ട് ആ ചോദ്യത്തെ വിശകലനം ചെയ്യാം .
തിയോളജിക്കൽ ലോജിക്ക് അനുസരിച്ച് ആദ്യം പറയാം .
ഒന്ന് :
അല്ലാഹുവിന് ആരെയും എവിടേയും നിയോഗിക്കാം. അത് മനുഷ്യരുടെ യുക്തിവിചാരത്തിൽ ന്യായമായാൽ മാത്രമേ ഉത്തമമാവുകയുള്ളൂ എന്ന ധാരണ ശരിയല്ല.
മനുഷ്യയുക്തി രൂപപ്പെടുന്നത് അവൻ്റെ അറിവും അനുഭവവും ഭാവനയും കൂട്ടിച്ചേരുമ്പോഴാണ്. അവ ഭൗതികമായിത്തന്നെ പരിമിതമാണ്.
ഒരു മനുഷ്യൻ്റെ യുക്തിന്യായം അപരന് അയുക്തികം ആവാം.
മാത്രമല്ല ,യുക്തിഭദ്രമല്ല എന്ന് മനുഷ്യരിൽ ചിലർക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ അല്ലാഹുവിന് സ്വാതന്ത്ര്യമില്ല / മനുഷ്യർക്ക് ശരിയാണെന്നത് ചെയ്യാൻ അല്ലാഹുവിന് ബാധ്യതയുണ്ട് എന്ന സങ്കൽപ്പം
– ദൈവവിശ്വാസത്തിൻ്റെ പൊതുനിർവ്വചനത്തിന് തന്നെ എതിരാണ്.
മനുഷ്യൻ്റെ യുക്തിയും അത് പ്രാവർത്തികമാവുന്ന രാസത്വരഗങ്ങളും പോലും അല്ലാഹുവിൻ്റെ സൃഷ്ടിയാണ്.
രണ്ട് :
ആ ചോദ്യം യുക്തിപരമായി ബാലിശവുമാണ്. കാരണം , അല്ലാഹു എന്ത്കൊണ്ട് അന്ത്യപ്രവാചകനെ അറേബ്യയിൽ നിയോഗിച്ചു എന്ന സന്ദേഹം വൈചാരികമായി അപൂർണ്ണമാണ്. ബില്യൺ കണക്കിന് നക്ഷത്രങ്ങളുള്ള ഗ്യാലക്സിയിൽ നിന്നും അല്ലാഹു മനുഷ്യവാസത്തിന് വേണ്ടി എന്ത് കൊണ്ട് ഭൂമിയെ തെരെഞ്ഞെടുത്തു , ഭൂമിയേക്കാൾ വലിയ / ചെറിയ മറ്റേതെങ്കിലും X / Y ഗ്രഹത്തെതെരെഞ്ഞെടുക്കാമായിരുന്നില്ലേ ? എന്ന് തന്നെ ചിന്തിക്കാമായിരുന്നല്ലോ .
അങ്ങനെയല്ലെങ്കിൽ , പ്രവാചകന്മാർക്ക് അഭിമുഖീകരിക്കാനുള്ള ജനപഥങ്ങളെ എല്ലാ ഗ്രഹങ്ങളിലുമായി സംവിധാനിക്കാമായിരുന്നില്ലേ എന്നും ചിന്തിക്കാം. ഇനി ഒരുപടി കയറിയാൽ വേറൊരു തലം കൂടി വരും.
XY മനുഷ്യർ ചിന്തിച്ചത് പോലെ , അല്ലാഹു മനുഷ്യവംശത്തെ അവർക്കറിയുന്ന ഗ്രഹങ്ങളിലൊക്കെ സംവിധാനിച്ചുവെന്നിരിക്കട്ടെ ,അപ്പോൾ ഒരന്യായ വാദം വേണമെങ്കിൽ ഉയർത്താം ;
എന്ത്കൊണ്ട് ABCD സമൂഹങ്ങളെ P ഗ്രഹത്തിലും EFGH സമൂഹങ്ങളെ Q ഗ്രഹത്തിലുമാക്കി ; മറിച്ചുമാവാമായിരുന്നല്ലോ ?
ഈ ആലോചന അറ്റത്തിലെത്താതെ വട്ടം ചുറ്റും .
“ഇങ്ങനെയൊരു പ്രാപഞ്ചിക വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥ എന്ത് കൊണ്ട് ദൈവം ഉണ്ടാക്കിയില്ല ? ” എന്ന ചോദ്യം വരെ അത് നീളും .തിരിച്ച് പറഞ്ഞാൽ ,ആ ചോദ്യത്തിൽ നിന്നാണ് മറ്റെല്ലാ അന്യായവാദങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നത് എന്നും പറയാം.
നാം തുടങ്ങിയ വിഷയം തന്നെ നോക്കൂ ;
ഇനിയെങ്ങാനും അല്ലാഹു അന്ത്യപ്രവാചകനെ നിയോഗിച്ചത് അക്കാലത്ത് – ഏഴാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന മായന്മാരിൽ നിന്നോ ജർമ്മനിയിലോ ഇംഗ്ലണ്ടിലോ ഉണ്ടായിരുന്ന ആംഗ്ലോസാക്സണിൽ നിന്നോ സ്പെയിനിലെ പാഗന്മാരിൽ നിന്നോ ചൈനയിലെ Sui/ Tang വംശജരിൽ നിന്നോ ഇന്ത്യയിലെ വർദ്ധനന്മാർ/ചാളക്യന്മാരിൽ നിന്നോ ആയിരുന്നുവെങ്കിൽ ,എന്ത് കൊണ്ട് അല്ലാഹു അന്ത്യപ്രവാചകനെ ,അവസാനദൈവദൂതനെ മിഡിൽ ഈസ്റ്റിൽ നിന്നും നിയോഗിച്ചില്ല ? എന്ന് ചോദിക്കാം.
ചുരുക്കിപ്പറഞ്ഞാൽ , അനുഭവത്തിൽ സംഭവിച്ച കാര്യത്തിൻ്റെയുക്തി ,
നിഷേധികൾ പരതുന്നത് അതേ കാര്യം അതല്ലാത്ത രൂപങ്ങളിൽ / സ്ഥലങ്ങളിൽ / സമയങ്ങളിൽ എന്ത് കൊണ്ട് ഉണ്ടായില്ല എന്ന ബാലിശമായ അർത്ഥത്തിലാണ്. അങ്ങനെയൊരു കാര്യം തന്നെ ഉണ്ടായിട്ടില്ല ,അതായത് അങ്ങനെയൊരു ഉണ്മ തന്നെയില്ല എന്ന അടിസ്ഥാനമാണവർക്ക് എന്നത് മറന്നുകൊണ്ടാണ് ആ സന്ദേഹം.
ഇത്തരം ഘട്ടത്തിൽ ,വിശ്വാസി മനസ്സിലാക്കേണ്ടത് , അല്ലാഹുവിൻ്റെ സ്വാതന്ത്ര്യത്തെ മൂല്യനിർണ്ണയം നടത്തി എത്രത്തോളം അക്കാര്യം ശരിയോടും ശരിയല്ലായ്മയോടും അടുത്തോ അകന്നോ ആണിരിക്കുന്നത് എന്ന പരിശോധന ദൈവവിശ്വാസമല്ല എന്നതാണ്.
ദൈവത്തെ വിശ്വാസമില്ലാത്തത് കൊണ്ടാണല്ലോ , ദൈവം ചെയ്തത് ശരിയാണോ അല്ലേ എന്ന് പരിശോധിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞത് പോലോത്ത ചോദ്യങ്ങളുടെ വിശ്വാസപരമായ അടിസ്ഥാന മറുപടി അത് മാത്രമാണ്.
സംഭവിച്ചതായി അനുഭവിച്ച ,അറിഞ്ഞ കാര്യം എന്ത് കൊണ്ടാവാം അവിടെത്തന്നെ / അങ്ങനെത്തന്നെ / അപ്പോൾ തന്നെ ഉണ്ടായത് എന്ന് വിശ്വാസിക്ക് പരിശോധിക്കാം .പക്ഷെ ,അത് അല്ലാഹു ചെയ്തത് യുക്തിഭദ്രമാണോ അല്ലേ എന്ന് പരിശോധിക്കാനല്ല ,മറിച്ച് ,അല്ലാഹു ചെയ്ത യുക്തിഭദ്രമായ കാര്യത്തിൻ്റെ പൊരുൾ എന്തായിരിക്കും എന്ന് മനസ്സിലാക്കാനാണ്.
നിഷേധം , മുമ്പിലുള്ള ധാരണകളിൽ നിന്നും സത്യത്തിലേക്ക് ആരോഹണം ചെയ്ത് വഴിതെറ്റലാണ് ,ആരോഹണ മാധ്യമങ്ങൾ വ്യവസ്ഥാപിതമല്ലാത്തത് കൊണ്ടാണ് പിഴക്കുന്നത്.
മറുവശത്ത് , വിശ്വാസം – സത്യത്തിൽ നിന്നും മുമ്പിലുള്ള ധാരണകളിലേക്കുള്ള പിഴക്കാത്ത അവരോഹണമാണ്.
നോക്കൂ , മനുഷ്യർ മുഹമ്മദ് (സ്വ) പരിചയപ്പെടുത്തിയ അല്ലാഹുവിനെ വിശ്വസിക്കുകയായിരുന്നു. അല്ലാതെ ,അല്ലാഹു പറഞ്ഞ മുഹമ്മദിനെ (സ്വ) വിശ്വസിക്കുകയായിരുന്നില്ല.
മനുഷ്യൻ ആദ്യം മനസ്സിലാക്കിയ സത്യം മുഹമ്മദ് (സ്വ) ആണ്. ആ വ്യക്തിയിലൂടെ താഴോട്ടിറങ്ങിയപ്പോഴാണ് നമ്മുടെ ചുറ്റിലും നമ്മിൽ തന്നെയും അത് വരെ കാണാതിരുന്ന ദൈവാസ്തിക്യം നാം കാണാൻ തുടങ്ങിയത്.
മനുഷ്യൻ വഹിച്ച് നടക്കുന്നത് എന്താണെന്ന് അവനെ അറിയിച്ച ഏറ്റവും മുന്തിയ മനുഷ്യൻ്റെ പേരാണ് മുഹമ്മദ് (സ്വ) .
ഈ അടിസ്ഥാന പാഠം ചില മതപ്രബോധകർ തന്നെ മറന്നുപോവുന്നതാണ് , വിമർശക സമൂഹ മധ്യേ ഇസ്ലാം എന്നാൽ വെളുത്ത മഞ്ഞളാണെന്ന് ഡിസ്പ്ലേ ചെയ്യപ്പെടാനുണ്ടായ കാരണം.
മൂന്ന്:
ഒരു മുറിയിൽ വിളക്ക് വെക്കുകയാണെങ്കിൽ മധ്യത്തിൽ കൊളുത്തിയിടുമ്പോഴേ വെട്ടം സന്തുലിതമാവുകയുള്ളൂ , ഭൂമി മുറിയും ഹിജാസ് മധ്യവും മുഹമ്മദ് (സ്വ) ദീപവുമാണ്.
ഇവിടെ ,ഹിജാസ് മധ്യമാണ് എന്ന് കേൾക്കുമ്പോഴേക്ക് ഉരുണ്ട ഭൂമിയളക്കാനുള്ള കോലുമായി ചിലർ ജോഗ്രഫി പറയുന്നത് അൽപ്പത്തമാണ്. ഭൂമിയുടെ മധ്യം അതിൻ്റെ അന്തർഭാഗത്തായിരിക്കും ,കാരണം ഭൂമി വൃത്തമല്ല ,ഗോളമാണ് .ഉപരിതലത്തിലെ ഏത് ബിന്ദുവിനെയും മധ്യമായി സങ്കൽപ്പിക്കാം . കൊളോണിയൽ രാഷ്ട്രീയ സ്വാധീനത്തിൻ്റെ ഫലമായി നിലവിൽ സമയനിർണ്ണയരേഖ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലായി .ഇതിന് അപവാദമായി മക്കയെ മധ്യമാക്കി പുതിയ സമയനിർണ്ണയം ആവിശ്കരിക്കപ്പെട്ടിട്ടുണ്ട്. https://en.m.wikipedia.org/wiki/Mecca_Time
മറ്റൊരിടം ആധാരമാക്കിയും ചെയ്യാം .
മക്ക എന്ന പോയിൻ്റ് മറ്റ് മധ്യമസാധുപ്രദേശങ്ങളേക്കാൾ മധ്യമാവാൻ സൗകര്യമാവുന്ന വിധം പരിചയപ്പെടുത്തുന്ന ഇസ്‌ലാം പക്ഷ ശാസ്ത്രീയ പഠനങ്ങൾ ഞാൻ മന:പൂർവ്വം ഒഴിവാക്കുകയാണ്. മക്കയിലെ മതാഫ് – പ്രദിക്ഷണപഥം മൈതാനവും ചുറ്റിടം ഗ്യാലറിയുമെന്ന പോലെ ഭൂമിയെ മനസ്സിലാക്കാൻ സഹായിക്കുന്ന അത്തരം ലിങ്കുകൾ ഈ ചർച്ചക്ക് ആവശ്യമില്ല.
പിന്നെയെന്താണ് മക്ക മധ്യമാണ് എന്ന് പറഞ്ഞാൽ അർത്ഥം ? മൂന്നർത്ഥങ്ങളാണ് അതിനുള്ളത്. ആ മൂന്ന് അർത്ഥങ്ങളും ചേർത്തി വായിക്കുമ്പോൾ മധ്യമപദവി കൃത്യമാവും .
ഒന്നാമതായി,
ഇസ്ലാമികമായ സാരമാണത് .
ലോകത്തെ മനുഷ്യവാസമുള്ള എല്ലാ കരകളിൽ നിന്നും ഹൃദയലക്ഷ്യമായി ഉന്നം വെക്കപ്പെടുന്ന പൊതുകേന്ദ്രം എന്നതാണാ അർത്ഥം. മറ്റ് മതങ്ങളിലോ സംസ്ക്കാരങ്ങളിലോ ഒരു തീർത്ഥാടന കേന്ദ്രമെന്ന അർത്ഥത്തിൽ അങ്ങനെയൊരു സാർവ്വഭൗമിക ബിന്ദുവില്ല.
മക്കയിലേക്കുള്ള തീർത്ഥാടനം മുഹമ്മദ് (സ്വ) ക്ക് ശേഷം തുടങ്ങിയതല്ല എന്ന് മനസ്സിലാക്കാൻ ലോക പൊതു ചരിത്രം പരിശോധിക്കുക.
രണ്ടാമതായി ,
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ നിലനിന്നിരുന്ന മനുഷ്യനാഗരികതകളുടെ മധ്യം എന്ന അർത്ഥത്തിലാണ്. ഉരുണ്ട ഭൂമി പരത്തിവെച്ച് ഏഴാം നൂറ്റാണ്ടിലെ ലോകജന സഞ്ചാരപഥങ്ങളെ പൊതുവിൽ ഏകീകരിക്കുന്ന ഒരിടം പരിശോധിച്ചാൽ മിഡിലീസ്റ്റ് എന്ന് മനസ്സിലാക്കാൻ കഴിയും ,കൃത്യം മക്കയാണ് എന്ന വാദം എനിക്കില്ല .മിഡിലീസ്റ്റിൽ നിന്ന് പിന്നെയെന്ത് കൊണ്ട് മക്കയായി എന്ന് അടുത്ത പോയിൻ്റിൽ പറയാം .
ഈ വാദം തെളിയിക്കാൻ നമുക്കന്നത്തെ ഭൂമിയിലെ മനുഷ്യർ എങ്ങനെയൊക്കെയായിരുന്നു ചിതറിയിരുന്നത് എന്ന് പരിശോധിക്കേണ്ടി വരും.
ഹൃസ്വമായി നോക്കാം ,
പ്രവാചക ജനനം ക്രിസ്തുവർഷം 570 – 571 നിടയിലെ ഏപ്രിൽ – ജൂൺ ദിവസങ്ങളിലൊന്നാണ്. നിര്യാണം ക്രിസ്താബ്ദം 632 ജൂൺ 8 നാണ്. ഏഴാം നൂറ്റാണ്ടാണ് പ്രബോധന കാലയളവ് എന്നർത്ഥം.
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ 15 കോടി ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഫിലിപ്പ് കെ ഹിറ്റി 12 കോടി എന്ന് അഭിപ്രായസംയോജനം നടത്തിയിട്ടുണ്ട്.
ആ 12 കോടി മനുഷ്യരിലെ ഒരാളായിരുന്നു ഈന്തമരത്തോട്ടങ്ങൾക്കും ഒട്ടകക്കൂട്ടങ്ങൾ ചിതറിയ മൊട്ടക്കുന്നുകൾക്കും ഇടയിൽ പാർത്ത മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹിവസല്ലം 💚.
എവിടെയൊക്കെയായിരുന്നു ആ മനുഷ്യർ ചിതറിക്കിടന്നിരുന്നത് ?
1 : ഐബീരിയൻ പെനിൻസുല .അതായത് യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ദക്ഷിണപടിഞ്ഞാറൻ യൂറോപ്പ് – യൂറേഷ്യ .
സ്പെയിൻ ,പോർച്ചുഗൽ ,ഫ്രാൻസ് തുടങ്ങിയ ആധുനിക രാജ്യങ്ങളുടെ അന്നത്തെ ഭൂമണ്ഡലം. അവിടെ ക്രിസ്ത്യൻ ആധിപത്യത്തിലായിരുന്നു.
പള്ളി സഭകൾ ഭരണാലയമായ Council of Toledo ആയിരുന്നു ഭരണാധികാരികൾ .
സ്പെയിനിൽ പ്രകൃതിമതക്കാരായ പാഗന്മാരായിരുന്നു – Paganism – കൂടുതൽ.
NB : പ്രവാചകാഗമന കാലത്തിന് മുമ്പേയുള്ള സമൂഹങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന പൊതുചരിത്രത്തിൽ ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്നവർ എത്രത്തോളം ഇന്നത്തെ ക്രിസ്ത്യാനികളല്ല ,മറിച്ച് അന്നത്തെ മുസ്ലിംകൾ ആയിരുന്നു എന്നത് മറ്റൊരു ചർച്ചയാണ്.
2: ബൈസൻ്റയിൻ സാമ്രാജ്യം . പ്രവാചക രാഷ്ട്രീയത്തിൽ ഏറെ പരാമർശിക്കപ്പെടുന്ന സാമ്രാജ്യമാണത്. അന്നത്തെ ചക്രവർത്തി ഹെറാക്ലീസ് രണ്ടാമൻ (610- 641) ആയിരുന്നു.
ഇന്നത്തെ ഇസ്താംബൂളായിരുന്നു അന്നത്തെ തലസ്ഥാന നഗരമായിരുന്ന കോൺസ്റ്റാൻ്റിനോപ്പിൾ .ഇന്നത്തെ യൂറേഷ്യയുടെ ഭാഗമായ തുർക്കി ,ഗ്രീസ് ,ബൾഗേറിയ ,ഇറ്റലി എന്നിവയും ആഫ്രോ ഏഷ്യൻ മുനമ്പായ ഈജിപ്ത് , സിറിയ ,ലബനൻ ,യമൻ ,ജോർദ്ദാൻ തുടങ്ങിയ പ്രദേശങ്ങളൊക്കെ റോമാ സാമ്രാജ്യം എന്ന് പൊതുവേ വിളിക്കപ്പെടുന്ന അതിൻ്റെ പരിധിയിൽ വരുമായിരുന്നു. ഈ മേഖലയിലും ക്രൈസ്തവ മേൽക്കോയ്മ തന്നെയായിരുന്നു.
3: ചൈന – മംഗോളിയ – സൈബീരിയ. അന്നും ഭൂമിയിൽ ഏറ്റവും ജനസംഖ്യ ഈ മേഖലയിലായിരുന്നു ,ഏകദേശം 50 മില്യൺ .പന്ത്രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റർ ചൈനീസ് രാഷ്ട്രീയവും സംസ്ക്കാരവും തന്നെയായിരുന്നു .അതായത് മധ്യകിഴക്കനേഷ്യ മുഴുവനും എന്നർത്ഥം. ബുദ്ധമതം ,താവോയിസം , കൺഫ്യൂഷനിസം ,സൗരാഷ്ട്ര – അഗ്നിഹോമമതം എന്നിവയായിരുന്നു അന്നവിടെ നിലനിന്നിരുന്നത്.
4: ഇന്ത്യൻ പെനിൻസുല . 1.41 ലക്ഷം ചതുരശ്ര കിലോമീറ്റർ പടർന്ന് കിടന്ന മേഖലയിൽ ആര്യവേദമതം,ബുദ്ധിസം ,ജൈനമതം ,ചാർവ്വാക നിരീശ്വരത്വം എന്നിവയായിരുന്നു നില നിന്നിരുന്നത്. ഗുപ്ത സാമ്രാജ്യം തകർന്ന് തീർന്ന ഘട്ടമായിരുന്നു അത്. ഇന്നത്തെ ഹരിയാന മുതൽ ഉത്തർ പ്രദേശ് വരെ ഹർഷവർദ്ധന രാജാവിൻ്റെ കീഴിലും ദക്ഷിണേന്ത്യ
– കേരളമടക്കം – ചാളക്യ വംശജനായ പുലയകേഷൻ രണ്ടാമൻ്റെ കീഴിലുമായിരുന്നു അന്ന്. 50 മില്യൺ ജനങ്ങൾ ഇവിടെയും ഉണ്ടായിരുന്നു . വർണ്ണവ്യവസ്ഥയും ജാതീയതയും അതിൻ്റെ സുവർണ്ണ കാലഘട്ടമാഘോഷിച്ച ശതാസന്ധികളായിരുന്നു അപ്പോൾ .
5: യൂറോപ്പിൻ്റെ മറ്റൊരു ഭാഗത്ത് ആംഗ്ലോ സാക്സൺ ആധിപത്യവും ഇംഗ്ലീഷ് സംസ്ക്കാരത്തിൻ്റെ ആരംഭവും നടക്കുകയായിരുന്നു. ഇന്നത്തെ Uk യുടെ ചുറ്റിലുമായി 1 – 2 മില്യൺ ജനത അന്നുണ്ടായിരുന്നു.
6: വടക്കേ അമേരിക്ക .ഇന്നത്തെ USA ,കാനഡ തുടങ്ങിയ പ്രദേശങ്ങളിൽ അന്ന് 4 മില്യൺ ജനങ്ങളുണ്ടായിരുന്നു. ” മുഹമ്മദിനെ അല്ലാഹു എന്ത് കൊണ്ട് ന്യൂയോർക്കിലേക്കയച്ചില്ല , ചിക്കാഗോയിൽ പ്രസംഗിച്ചില്ല ” എന്നൊക്കെ ചോദിക്കുന്ന നിലവാരം കുറഞ്ഞ പ്രാദേശിക യുക്തിവാദികൾക്കറിയുമോ ആവോ – അന്ന് ആ 4 മില്യൺ മനുഷ്യർ വന്യവംശജരായിരുന്നു. നായാട്ടും വേട്ടയാടലുമായിരുന്നു മുഖ്യം .
7: അന്നത്തെ യൂറോപ്പിൽ സാംസ്ക്കാരികമായി ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം സ്കാണ്ടിനാവിയൻ പ്രദേശങ്ങളായിരുന്നു. കൃത്യമായി സ്വീഡൻ ,നോർവ്വെ ,ഡെന്മാർക്ക് എന്നൊന്നും ചരിത്രം പറയുന്നില്ലെങ്കിലും കൊലപാതകങ്ങളും മോഷണങ്ങളുമായിരുന്നു അവരുടെ പ്രധാനപരിപാടികൾ എന്ന് കാണാം.
8: കിഴക്കൻ യുറോപ്പിലെ പോളണ്ട് ,ഉക്രൈൻ ,റഷ്യ തുടങ്ങിയ പ്രവിശ്യകൾ റോമൻ സാമ്രാജ്യത്തിൻ്റെ കോളനികളായിരുന്നു. മതപരമായും രാഷ്ട്രീയപരമായും അവർ ബൈസൻ്റയിൻ ഉത്തരുവകളെ കാത്തിരിക്കേണ്ടവരായിരുന്നു.
9: തെക്കേ അമേരിക്ക .ലോക പ്രശസ്തമായ ആദിനാഗരികതകളിലൊന്നായ മായൻ സംസ്ക്കാരത്തിൻ്റെ ഏകദേശം അവസാന കാലമായിരുന്നു ഏഴാം നൂറ്റാണ്ട് .വികസനത്തിലും ക്രൂരതയിലും പേര് കേട്ടവരായിരുന്നു അവർ. സ്വന്തമായ ലിപി ,നാണയം ,സാങ്കേതിക വിദ്യകൾ എന്നിവ ഉണ്ടായിരുന്ന അവരുടെ മെയിൻ ജോലി യുദ്ധങ്ങളും കൊലകളും തന്നെയായിരുന്നു.
ഹൃദയം പിളർന്ന് കൊല്ലുക , തലയോട്ടിയിൽ ജീവനോടെ ആണിയടിച്ച് പിളർത്തുക തുടങ്ങിയ രീതികൾ അവരെ മരിച്ചിട്ടും മണ്ണടിയാത്ത ചരിത്രമുള്ളവരാക്കി മാറ്റി.
10: അസീറിയൻ – മെസപ്പെട്ടോമിയൻ പെനിൻസുല . പേർഷ്യയിലെ സസാനിയൻ സാമ്യാജ്യമായിരുന്നു പ്രധാന നാഗരിക കേന്ദ്രം .മിഡിലീസ്റ്റിൽ അറേബ്യക്കും ബൈസൻ്റയിൻ പ്രവിശ്യക്കും ഇടയിലെ ഈ മേഖലയിൽ ,ആധുനിക ഇറാഖിൻ്റെ ഭാഗമായ ബാബിലോണിയ കേന്ദ്രീകരിച്ച് പ്രചരിച്ച അബ്രഹമിക് മതങ്ങളുടെ അടിസ്ഥാനമായ ഇസ്ലാമിൻ്റെ ക്രിസ്ത്യ ,യഹൂദ ഭേദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആധുനിക ഇറാൻ ഏറെക്കുറേ ആര്യന്മാരും സൗരാഷ്ട്രമതക്കാരുമായിരുന്നു.
റോമക്കാരുമായുള്ള യുദ്ധപരമ്പരകളാണ് പ്രധാന ചരിത്രം .
11 : അറേബ്യ : ഏറ്റവും ശ്രദ്ധേയമായ കാര്യം , അറേബ്യ പ്രത്യേകിച്ച് ഏതെങ്കിലും സാമ്രാജ്യത്തിൻ്റെ കീഴിലായിരുന്നില്ല , പൊതു ദേശീയബോധം ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിതമായ മത വിശ്വാസം ഉണ്ടായിരുന്നില്ല. സ്വന്തമായ തത്വശാസ്ത്രമോ ഉണ്ടായിരുന്നില്ല .സ്ഥായിയായ ഭൗതിക വിഭവങ്ങൾ ഉണ്ടായിരുന്നില്ല. അസാന്മാർഗിക പ്രവർത്തികൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അറബികൾ സഞ്ചാര പ്രിയരായ വ്യാപാരികളും ക്ഷിപ്രകുപിതരായ പോരാളികളും തന്ത്രജ്ഞരായ ഗ്രാമീണരുമായിരുന്നു .ഒപ്പം തന്നെ , അവർ സ്വാധീനക്കപ്പെടാത്ത ,തെളിഞ്ഞ ബുദ്ധിയുള്ളവരും അപാരമായ ഓർമ്മ ശക്തിയുള്ളവരും സ്നേഹിച്ചതിന് വേണ്ടി സമർപ്പണം ചെയ്യുന്നവരുമായിരുന്നു.
12: ആഫ്രിക്കയിൽ അക്കാലത്ത് ഏകദേശം 15 മില്യൺ ആളുകളുണ്ടായിരുന്നു. പക്ഷെ ,രേഖപ്പെടുത്തപ്പെട്ട ചരിത്രം കുറവാണ്.
NB : അന്ത്യപ്രവാചകൻ എന്ത് കൊണ്ട് ഹിജാസിൽ നിന്നാരംഭിച്ചു എന്ന ചർച്ചയിൽ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം , പ്രസ്തുത ചോദ്യത്തിൻ്റെ ഭൗതിക പ്രതലം രൂപപ്പെടുന്നത് ഡമോക്രാറ്റിക് ദേശീയ സങ്കൽപ്പത്തിൽ നിന്ന് കൊണ്ടാണ്. ഇസ്ലാം ഭൂമിയെ മുഴുവൻ ഒരൊറ്റ ദേശീയതയുള്ള ദേശമായി കാണുന്ന പ്രത്യയശാസ്ത്രവും അന്ത്യപ്രവാചകൻ അതിൻ്റെ പ്രചാരകനുമായിരുന്നു. അതായത് , പ്രസ്തുത ചോദ്യം ഇല്ലാതാക്കാനായിരുന്നു പ്രവാചക നിയോഗത്തിൻ്റെ രാഷ്ട്രീയ താൽപര്യം എന്നർത്ഥം .
ഈ നാഗരിക മണ്ഡലങ്ങളുടെ മധ്യം അറേബ്യയാണ് എന്നത് നാഗരികയാഥാർത്ഥ്യമാണ്. മെസപ്പെട്ടോമിയ, ബാബിലോണിയ ,മംഗോളിയ ,സൈബീരിയ ,
ഇന്ത്യ ,ചൈന , പേർഷ്യ ,റോമൻ ബൈസൻ്റയിൻ തുടങ്ങിയ ഏറ്റവും ജനനിബിഢ നാഗകരിക കേന്ദ്രങ്ങളിലേക്ക് മക്ക – മദീനയിൽ നിന്നും കരമാർഗമെത്താം .മിഡിലീസ്റ്റ് കടന്നാൽ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമെത്താം. ഹിജാസ്, നാഗരിക സമ്പർക്കങ്ങളുടെയും പോക്കുവരവുകളുടെയും പൊതുപാതയാവുന്നത് അങ്ങനെയാണ്. ആഫ്രിക്ക – യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കടൽമാർഗം അറബികൾക്ക് കച്ചവട ബന്ധം ഉണ്ടായിരുന്നു. സിൽക്ക് റൂട്ട് വഴി ചൈനീസ് പ്രവിശ്യകളിലേക്കും അവരെത്തിയിരുന്നു ,തിരിച്ചും മറിച്ചും.
അന്ത്യപ്രവാചകത്വം നീണ്ടുനിന്ന കേവലം 23 വർഷങ്ങളിലെ അവസാന പത്ത് വർഷങ്ങൾ അറേബ്യയിൽ നിന്നും തിളങ്ങിക്കത്തിയ ഇസ്ലാം എകദേശം അതേസമയം തന്നെ യൂറോപ്യരും ദക്ഷിണേഷ്യക്കാരും ആഫ്രിക്കക്കാരും കാണാനിടയായത് അത് കൊണ്ടാണ്.
ആ വെളിച്ചവുമായി പ്രവാചകൻ്റെ പ്രിയസഖാക്കൾക്ക് മനുഷ്യരുള്ളേടങ്ങളിലേക്ക് ഒറ്റക്കുതിരപ്പുറത്തും പായക്കപ്പലിലും കയറി പടരാനായത് അവർക്ക് ആദ്യമേ നിശ്ചയമുണ്ടായിരുന്ന വ്യാപാരപാതകൾ മുഖേനെയായിരുന്നു.
മക്കയിലെ പീഢനങ്ങൾ സഹിക്കാനാവാതെ 40 അംഗസംഘം ആഫ്രിക്കയിലെ എത്യോപ്യ ലക്ഷ്യം വെച്ചെത്തിയതും , മക്കയിലെ വ്യാപാരിയായിരുന്ന അബൂസുഫ്യാൻ ജറൂസലമിൽ വെച്ച് ഹെറാക്ലീസിനോട് സംസാരിച്ചതും പ്രവാചക കാലത്തിന് തൊട്ടുടനെ സഅദുബിൻ അബീവഖാസ് ചൈനയിലെത്തിയതും താരിഖ് ബിൻസിയാദ് സ്പെയിൻ കീഴടക്കിയതുമൊക്കെ ആ തലത്തിൽ നിന്ന് കൂടിവേണം വായിക്കാൻ .
മൂന്നാമതായി , അറേബ്യ മധ്യമാവുന്നത് യുഗനൈരന്തര്യത്തിൻ്റെ സ്ഥിരത പരിഗണിച്ചിട്ട് കൂടിയാണ്.Civilized Spacious Circle ൻ്റെ മധ്യമായത് പോലെ Civilized Time Circle ൻ്റെമധ്യവുമാണ് അറേബ്യ.
നാം ചർച്ച തുടങ്ങിയ ചോദ്യം എന്തായിരുന്നു ?
അല്ലാഹു എന്ത് കൊണ്ടാണ് അന്ത്യപ്രവാചകനെ മക്കയിലേക്ക് പറഞ്ഞയച്ചത് എന്നായിരുന്നു.
അല്ലാഹു ,ഏഴാം നൂറ്റാണ്ട് മുതൽ കാലാവസാനം വരെ അവശേഷിപ്പിക്കുവാൻ നിശ്ചയിച്ച നാഗരികത അറേബ്യൻ വിശ്വാസ നാഗരികതയാണ്. അതിനാൽ ,അല്ലാഹു തൻ്റെ ദിവ്യദൂത് അറബികളിലൂടെ സമ്പൂർണ്ണമാവാനുള്ള ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ പശ്ചാത്തലങ്ങൾ ഒരുക്കുകയായിരുന്നു .
നാം മുകളിൽ എണ്ണിയ15 കോടി മനുഷ്യരുടെ ഒരു നാഗരികതയും ഇന്ന് ലോകത്ത് സജീവമായി അവശേഷിക്കുന്നില്ല. സ്വന്തമായ ലിപികൾ പോലുമുണ്ടായിരുന്ന നാഗരികതകൾ പോലും മണ്ണടിഞ്ഞുപോയി. സാമ്രാജ്യങ്ങൾ തകർന്നുപോയി. അന്നത്തെ ലോക രാഷ്ട്രീയത്തിലെ ‘ അമേരിക്കയും റഷ്യയുമായിരുന്ന ‘ ബൈസൻ്റയിനും സസാനിയനും ഇസ്ലാമിൻ്റെ പുരുഷസ്വരൂപമായ ഉമറുൽ ഫാറൂഖിൻ്റെ മുമ്പിൽ തന്നെ നിലംപൊത്തി. ആ ദൗത്യത്തിൽ വാക്കും വാളും ഇടപെട്ടിട്ടുണ്ട്. ഡമോക്രസിയിലെ വാൾ പരിശുദ്ധവും തിയോക്രസിയിലെ വാൾ മലിനവും എന്ന് ചിന്തിക്കുന്നവർ തുടർന്ന് വായിക്കണമെന്നില്ല .
യൂറോപ്പ് ഒട്ടനേകം അടിസ്ഥാനങ്ങളിലൂടെ മാറിമാറി അട്ടിമറിക്കപ്പെട്ടു. ചൈനയിലെ വായു മതവിശ്വാസത്തേക്കാൾ അവിശ്വാസത്തിന് വഴങ്ങിപ്പോയി. അങ്ങനെയൊക്കെ ഭദ്രതയില്ലാത്ത ഇടങ്ങളിൽ അന്ത്യനാളോളം ചാരിത്ര്യം ഭജ്ഞിക്കപ്പെടാൻ പാടില്ലാത്ത ചരിത്രങ്ങളും പ്രമാണങ്ങളും അവതരിപ്പിക്കാൻ സർവജ്ഞനായ അല്ലാഹു എന്തേ തയ്യാറായില്ല എന്ന് ചോദിച്ചാൽ ,ആ ചോദ്യം രൂപപ്പെടുന്ന അജ്ഞത അവരുടെ മാത്രം യോഗ്യതയാണെന്ന് മാത്രമേ മറുപടി പറയാനൊക്കുകയുള്ളൂ. അറബ് ലോകത്ത് പ്രമാണങ്ങൾ ക്രോഡീകൃതമാവുന്ന വഴികളിൽ വിപ്ലവങ്ങൾ നടന്നിട്ടില്ല. എന്നല്ല ,നടന്ന പല വിപ്ലവങ്ങളും പ്രമാണങ്ങളുടെ സുരക്ഷിതത്വത്തെ ചൊല്ലിയുള്ള പ്രതിബദ്ധതകളുടെ മൽസര്യങ്ങളായിരുന്നു താനും .
നാല് :
എന്നാലും നേരെ ചിന്തിക്കുന്നവർക്ക് പോലും ഒരു ചോദ്യം ബാക്കിയാവും.
മിഡിലീസ്റ്റ് ഓകെ ,പക്ഷെ മക്ക – മദീന തന്നെയാവണം എന്നതിൻ്റെ പൊരുൾ എന്തായിരിക്കും.
മുസ്ലിം സമൂഹം ഏറെ ചിന്തിക്കേണ്ട ഒരു തത്വം ഇവിടെയാണുള്ളത്.
അല്ലാഹു അങ്ങനെയായിരുന്നു തീരുമാനിച്ചത് എന്ന ഒരേയൊരുത്തരത്തിൻ്റെ ചുവട്ടിൽ രണ്ട് പൊരുളുകൾ നമുക്ക് കണ്ടെത്താം.
ഒന്ന്:
അല്ലാഹു ഭൂമിയിൽ സ്ഥാപിച്ച ആദ്യ ആത്മീകഗേഹം മക്കയിലെ കഅബാലയമാണ്. സ്വർഗഭൃഷ്ടരായ ആദി മാതാപിതാക്കൾ സന്ധിച്ച് മനുഷ്യനാഗരികത ആരംഭിച്ചതും സെമിറ്റിക് ദർശന പ്രകാരം മക്കയിലാണ്. അബ്രഹമിക് സംസ്ക്കാരങ്ങളുടെ പിതാവായ പ്രവാചകൻ ഇബ്റാഹീം (അ) തൻ്റെ പിൽക്കാല പുത്രനായ് പ്രാർത്ഥിച്ചത് മക്കയിലാവണം എന്നാണ്. അതിനാൽ ,ആ മതദർശനത്തിൻ്റെ സമ്പൂർത്തീകരണവും മക്കയിൽ വെച്ചാവുക എന്ന അല്ലാഹുവിൻ്റെ സൗന്ദര്യബോധമാണ് മുഹമ്മദീയതയുടെ മക്കാരംഭം . മുഹമ്മദ് (സ്വ) യുടെ ആരംഭം നേരത്തെ ആരംഭിച്ച് തുടർന്ന് വരികയായിരുന്നതിൻ്റെ അവസനാമായിരുന്നു.
രണ്ട്:
ഇസ്ലാം പ്രചരിപ്പിക്കാൻ ,പ്രതിരോധിക്കാൻ , ആദർശ ധീരത കാണിക്കാൻ സ്ഥലകാല പരിഗണനകളില്ലാതെ സംസാരിക്കുന്നവരും കച്ചവട താൽപര്യാർത്ഥം
സ്വന്തത്തിന് പരിക്കേൽക്കാതെ , ഇസ്ലാമിനെ പരിക്കേൽക്കാൻ വിട്ട് കൊടുക്കുന്നവരും ശ്രദ്ധിക്കുക .
ഇസ്ലാമിന് ഉപകാരമില്ലാത്ത തർക്ക സാധ്യതകളിൽ നിന്നും പരമാവധി മാറി നിൽക്കുക ,ഇസ്ലാമിനെ മാറ്റിനിർത്തുക എന്നതാണ് മുഹമ്മദീയ രിസാലതിൻ്റെ സ്വഭാവം എന്ന് പഠിപ്പിക്കാനാണ് മിഡിൽ ഈസ്റ്റിലെ മറ്റ് പ്രദേശങ്ങളെ ഒഴിവാക്കി അന്ത്യപ്രവാചകൻ മക്കയിൽ തുടങ്ങിയത്.
അറേബ്യക്ക് വെളിയിൽ മറ്റ് മതങ്ങളോ തത്വശാസ്ത്രങ്ങളോ ജനജീവിതത്തെ ശക്തമായി സ്വാധീനിച്ചിരുന്നു.
തുഛമെങ്കിലും മിച്ചമുള്ള യൂറേഷ്യൻ ബൗദ്ധികത അക്കാലത്ത് സോക്രട്ടീസ് ,അരിസ്റ്റോട്ടിൽ ,പ്ലാറ്റോ തുടങ്ങിയവരുടെ യവനദർശനത്തിന് കീഴിലായിരുന്നു. പേർഷ്യ മുസ്ദിക്കിൻ്റെയും സറാദഷ്തിൻ്റെയും തത്വശാസ്ത്രത്തിനും. ഇന്ത്യ വൈദികനിഷ്ഠമായ വിഗ്രഹപൂജയുടെയും ആഫ്രിക്ക സാംസ്ക്കാരികവന്യതയുടെയും നടുക്കടലായിരുന്നു. എന്നാൽ അറേബ്യ നടേ പറഞ്ഞത് പോലെ കൃത്യമായ ഒരു തത്വശാസ്ത്രത്തിനോ ദേശീയതക്കോ കീഴിലായിരുന്നില്ല .അത് കൊണ്ട് തന്നെ വലിയ താത്വിക – രാഷ്ട്രീയ തർക്കങ്ങളില്ലാതെ തന്നെ സത്യവിശ്വാസം ഹൃദയങ്ങളിൽ വിതക്കാൻ പ്രവാചകർ (സ്വ)ക്ക് സാധിച്ചു. അവിടെ ,വിഗ്രഹപൂജയുടെ കൊടുമ്പിരിയായിരുന്നുവെങ്കിലും അവർക്ക് ‘അല്ലാഹുവിശ്വാസത്തെ ‘ നേരത്തെ പരിചയമുണ്ടായിരുന്നു. വിശ്വാസ സംസ്ഥാപനത്തിന് ശേഷമേ വിജ്ഞാന വിന്യാസം ഫലം പ്രാപിക്കുകയുള്ളൂ എന്ന വലിയ പാഠമാണത്. അങ്ങനെ വിശ്വസിച്ചവർക്ക് പിന്നീട് ലോകതത്വശാസ്ത്രങ്ങളെ എളുപ്പത്തിൽ അതിജയിക്കാനും കഴിഞ്ഞു.
ഇവിടെ മറ്റൊരു കാര്യം ,ഏക ദൈവ വിശ്വാസികൾ തന്നെ നിലവിലുണ്ടായിരുന്ന പ്രദേശങ്ങളെ ഒഴിവാക്കിയാണ് മക്ക തെരെഞ്ഞെടുക്കപ്പെടുന്നത്. കാരണം ആ പ്രദേശങ്ങളിൽ മറ്റ് സ്ഥാപിത തത്വശാസ്ത്രങ്ങൾ സജീവമായിരുന്നു. ഈജിപ്തിലെ ATENISM , ഗ്രീക്കുകാരിൽ തന്നെയുള്ള XENOPHANISM ,PLOTINUS , അമേരിക്കാർക്കിടയിലെ CHEROKEE , ഏഷ്യാ ഓഷ്യാനയിലെ ” Io ” , lhoiho” ദർശനങ്ങൾ ,എന്നല്ല ഹൈന്ദവ ,ബൗദ്ധ ശാസ്ത്രങ്ങളിലൊക്കെ അപരിശ്കൃതമായ ഏകദൈവ വിശ്വാസം ഉണ്ടായിരുന്നു .
തർക്കവൽക്കരിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ഇസ്ലാമിനെ കാത്തത് , നബിമക്കയിൽ വന്നത് വഴി വീണ്ടും കാണാം .
ഇസ്രായേലീ പ്രവാചകന്മാരുടെ തട്ടകമായിരുന്ന ജോർദ്ദാൻ ,ഈജിപ്ത് ,സിറിയ ,ലബനൻ തുടങ്ങിയ ഇടങ്ങളിലോ അല്ലെങ്കിൽ മറ്റ് അറബീ പ്രവാചകന്മാരായ സ്വാലിഹ് ,ഹൂദ് ,അയ്യൂബ് (അ) മിൻ്റെ പ്രദേശങ്ങളായ ഇന്നത്തെ ഗൾഫ് ബെൽറ്റിലോ ദുൽകിഫ്ൽ (അ) മിൻ്റെ നാടായ അഫ്ഗാൻ – പാകിസ്ഥാനിലോ ഒക്കെ ആയിരുന്നു അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ) ഖുർആനുമായി തുടങ്ങിയത് എങ്കിൽ , ഖുർആൻ പൂർവ്വീക വേദങ്ങളുടെ അപഹരണമാണ് എന്ന് ശത്രുക്കൾക്ക് ശക്തമായി ഉന്നയിക്കാമായിരുന്നു. ഖുർആൻ ക്രോഡീകരണത്തിൻ്റെ വിശ്വാസ്യതയെ അത് സാരമായി ബാധിക്കുകയും ചെയ്യും.
ഇതൊന്നുമല്ലാഞ്ഞിട്ട് കൂടി , പേർഷ്യൻ വ്യാപാരിയായ നള്റു ബിൻ ഹാരിസ് പറഞ്ഞു കൊടുക്കുന്ന കഥകളാണ് ഖുർആൻ എന്ന് ആദ്യകാലത്ത് ചില മക്കീ സംഘ് പരിവാറുകാർ ആക്ഷേപിച്ചിരുന്നു.
മറ്റൊന്ന് ,മുൻ വിശ്വാസങ്ങളുടെയോ തത്വാചാര്യന്മാരുടെയോ ആശീർവാദവും പിൻബലവുമുള്ള ആചാരങ്ങളെ തുടക്കത്തിൽ എതിർത്താൽ സാമൂഹിക കലാപമുണ്ടാവും.
ദത്ത് പുത്രന്മാരെ സംബന്ധിച്ച ഇസ്ലാമിൻ്റെ പുതിയ നിയമനിർമ്മാണം സൃഷ്ടിച്ച അപശ്രുതികൾ ഉദാഹരണം.
എന്നാൽ ,പ്രായോഗികമായി ഏറ്റവും എളുപ്പമുള്ള കേന്ദ്രത്തിലേക്കാണ് നബി (സ്വ) നിയുക്തനായത് എന്നല്ല ഇതിൻ്റെയൊന്നും അർത്ഥം. പ്രത്യുത ,അനാവശ്യ സംഘർഷങ്ങളും തർക്കങ്ങളും പരമാവധി കുറക്കാനുതകുന്ന സാഹചര്യം എന്നാണർത്ഥം.
അറബികൾക്ക് തത്വശാസ്ത്രവും ദേശീയതയും പരിചയമില്ല എന്ന് പറഞ്ഞാൽ മുൻധാരകളാൽ സ്വാധീനക്കപ്പെടാത്തവരായിരുന്നു എന്നാണ്. അവരുടെ മൗലികമായ ബൗദ്ധിക മികവ് കാരണം മറ്റു തത്വശാസ്ത്രങ്ങൾക്ക് അവരെ കീഴ്പ്പെടുത്താൻ കഴിഞ്ഞിരുന്നില്ല .ഇസ്ലാമിന് കഴിയുകയും ചെയ്തു.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ച് , ലോക നാഗരികതകളും സാഹിത്യങ്ങളും കണ്ട അറബികൾ അവയെ ഏറ്റെടുക്കാതെ ഉറച്ചു നിന്നു. പക്ഷെ ,മുഹമ്മദിൻ്റെ (സ്വ) കയ്യിൽ ഹൃദയങ്ങൾ തുറക്കാനുള്ള താക്കോൽ ഉണ്ടായിരുന്നു.
അറബികളെ മറികടന്നാൽ ലോകബൗദ്ധികതയെ എളുപ്പത്തിൽ മറികടക്കാമായിരുന്നു , ആ അടിസ്ഥാന പ്രക്രിയ മുഹമ്മദ് (സ്വ) ചെയ്തു തീർത്തു .
ഏറ്റവും മാരകമായി അവതാളത്തിലായ ഒരു ജനതയെ സമുദ്ധരിച്ച് തുടങ്ങാനായിരുന്നല്ലോ നിയോഗം.പൂർണ്ണമായി ഇഴപിന്നിയ പുടവയെ മാറ്റി നെയ്തെടുക്കുകയായിരുന്നു നബി(സ്വ) .
തത്വശാസ്ത്രങ്ങൾ പരിചയമില്ലാതെ , നാനൂറോളം ദൈവങ്ങളെ ആരാധിക്കുമ്പോഴും വ്യവസ്ഥാപിതമായ വൈദികതയില്ലാതെ , ദേശീയബോധം തൊട്ടുതീണ്ടാതെ, വംശീയ -ഗോത്രമഹിമകളിൽ മനസ്സുടഞ്ഞ ,മറ്റു സമൂഹങ്ങളെ അതിജയിക്കാനുതകുന്ന സ്വന്തമായി ധാതുവിഭവം പോലുമില്ലാതിരുന്ന – എന്നാൽ ഏറ്റവും കുശാഗ്ര ബുദ്ധിയും ഹൃദയബലവും ഉണ്ടായിരുന്ന ജനതയെയായിരുന്നു തിരുപ്രവാചകർ (സ്വ) മാസങ്ങൾക്കകം ബഹിരാകാശവും കടൽത്തട്ടും പോയകാലങ്ങളും പരലോക വിശേഷങ്ങളും സൽപെരുമാറ്റങ്ങളും പഠിപ്പിച്ച് ജീവനുള്ള രത്നങ്ങളാക്കിയത്. അതാണല്ലോ പൂർണ്ണതയുടെ പൂർണ്ണിമ .
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം.
Continue Reading
Click to comment

Leave a Reply

Your email address will not be published.

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.