More
ഗാബയില്‍ ചരിത്രം കുറിച്ച് കോലി; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം

അഡ്ലെയ്ഡ്: ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്‍ വിജയക്കൊടി പാറിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ വിജയം നേടിയത്. അന്ന് പെര്‍ത്തില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. എന്നാല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോഡും സ്വന്തമാക്കി കോലിയും സംഘവും. ഒപ്പം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോലി സ്വന്തം പേരില്‍ ചേര്‍ത്തു. ആദ്യ ഇന്നിങ്സില്‍ 123 റണ്‍സും രണ്ടാമിന്നിങ്സില്‍ 71 റണ്‍സും നേടിയ പൂജാരയാണ് കളിയിലെ താരം
സ്‌കോര്‍: ഇന്ത്യ-250 & 307, ഓസ്‌ട്രേലിയ-235, 291
അവസാന ദിവസത്തില്‍ 219 റണ്‍സ് നേടുന്നതിന് മുമ്പ് ഓസ്‌ട്രേലിയുടെ ആറ് വിക്കറ്റുകള്‍ പിഴുതെടുക്കാം എന്ന ആവേശത്തിലാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി തപ്പിതടയുന്ന ബാറ്റിംഗിലൂടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഷോണ്‍ മാര്‍ഷ് എന്ന മധ്യനിരക്കാരന്‍ മികച്ച ഷോട്ടുകളുമായി ക്രീസിലുള്ളത് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.
എന്നാല്‍ അവസാന ദിനത്തിലെ ആദ്യ മണിക്കൂര്‍ അതിനിര്‍ണായകമാവുകയായിരുന്നു. ഒപ്പം ഓസ്‌ട്രേലിയക്ക് കടുപ്പവും. നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓസീസ് പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ മടക്കി അവസാന ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ആധിപത്യം നേടി. 14 റണ്‍സെടുത്ത ഹെഡിനെ ഇഷാന്താണ് പറഞ്ഞയച്ചത്. പിന്നീട് ആറാം വിക്കറ്റില്‍ മാര്‍ഷ് ടിം പെയ്നുമായി ചേര്‍ന്ന് ഓസീസ് ഇന്നിങ്സ് കര കയറ്റാന്‍ നോക്കി. ഇരുവരും 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 60 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.
73 പന്തില്‍ 41 റണ്‍സടിച്ച് സ്‌കോറിങ് വേഗത കൂട്ടിയ പെയ്നിനെ ബുംറ തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായി ഓസീസ്. പിന്നീട് എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കുമ്മിന്‍സും വാലറ്റത്ത് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 41 റണ്‍സുമായി ഈ കൂട്ടുകെട്ട് മുന്നേറവേ സ്റ്റാര്‍ക്കിനെ (28) പുറത്താക്കി ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തില്‍ 28 റണ്‍സ് നേടിയ കുമ്മിന്‍സ് ബുംറയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍ അവസാന വിക്കറ്റില്‍ ഹെയ്സെല്‍വുഡും ലിയോണും വീണ്ടും കാര്യങ്ങള്‍ ഓസ്ട്രേലിയക്ക് അനുകൂലമാക്കി. ഒടുവില്‍ ഹെയ്സെല്‍വുഡിനെ രാഹുലിന്റെ കൈയിലെത്തിച്ച് അശ്വിന്‍ ആ ചെറുത്തു നില്‍പ്പും അവസാനിപ്പിച്ചു. 38 റണ്‍സുമായി ലിയോണ്‍ പുറത്താകാതെ നിന്നു.
ആരോണ്‍ ഫിഞ്ച് (11), മാര്‍ക്ക്‌സ ഹാരിസ് (26), ഉസ്മാന്‍ ഖ്വാജ (8), ഹാന്‍ഡ്‌സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്. മുഹമ്മദ് ഷമിയും ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ഒരു വിക്കറ്റെടുത്തു
ആദ്യ ഇന്നിംഗിസിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും പക്വതയുടെ ഇന്നിംഗ്‌സുമായി 71 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര, 70 റണ്‍സുമായി സുന്ദര ഷോട്ടുകള്‍ പായിച്ച വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 307 റണ്‍സാണ് വേഗതയില്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സിലെ ചെറിയ ലീഡുമായപ്പോള്‍ ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാനുള്ള 323 റണ്‍സ് എന്ന ലക്ഷ്യം സമ്മാനിക്കാന്‍ ഇന്ത്യക്കായി.
വെല്ലുവിളി ഉയര്‍ത്തുന്ന ട്രാക്കില്‍ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച് കൊണ്ട് അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയതോടെയാണ് ഇന്നത്തെ ദിവസം നിര്‍ണായകമായത്. നാല് വിക്കറ്റിന് 104 റണ്‍സാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം. അരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖ്വാജ, ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. സ്‌ക്കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ഫിഞ്ച് അശ്വിന് മുന്നില്‍ ഇരയായത്. വെട്ടിത്തിരിഞ്ഞ് ഓഫ് സ്റ്റംമ്പിലേക്ക് വന്ന പന്തിന് മുന്നില്‍ ഫിഞ്ച് പകച്ചു പോയപ്പോള്‍ പന്ത് വാനിലുയര്‍ന്നു. റിഷാഭ് പന്തിന് എളുപ്പമുള്ള ക്യാച്ച്. പിറകെ ഷമിയുടെ അതിസുന്ദരമായ ഓഫ് കട്ടറില്‍ ഹാരിസും മടങ്ങി- ആ ക്യാച്ചും പന്തിന് തന്നെ. രണ്ട് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ ഓസീസ് തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് ശക്തി പ്രാപിച്ചു. മൂന്നാം നമ്പറില്‍ വന്ന ഖ്വാജയിലായിരുന്നു ഓസീസ് ക്യാമ്പിന്റെ വലിയ പ്രതീക്ഷ. പക്ഷേ സീനിയര്‍ ബാറ്റ്‌സ്മാന്‍ വ്യക്തിഗത സ്‌ക്കോര്‍ എട്ടില്‍ നില്‍ക്കുമ്പോള്‍ അശ്വിനെ ഗ്യാലറിയിലെത്തിക്കാന്‍ ശ്രമിച്ചു. രോഹിത് ശര്‍മക്ക് അത് എളുപ്പമുള്ള ക്യാച്ചായി. രണ്ടാം വരവില്‍ ഷമി ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയതോടെ സമ്മര്‍ദ്ദം ആതിഥേയ ക്യാമ്പില്‍ ഇരട്ടിയായി. പക്ഷേ വിമര്‍ശകര്‍ക്ക് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയാതെ നിന്നിരുന്ന മാര്‍ഷ് പതറാതെ കളിക്കാന്‍ തുടങ്ങി. 92 പന്തില്‍ 31 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സില്‍ മികച്ച ബാറ്റിംഗ് നടത്തിയ ട്രാവിസ് ഹെഡാണ് കൂട്ടിന്. ഇഷാന്ത് ശര്‍മ എട്ട് ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് കാര്യമായ പിന്തുണ പിച്ചില്‍ നിന്ന് കിട്ടിയിട്ടില്ല. ജസ്പ്രീത് ബുംറ പതിനൊന്ന് ഓവര്‍ പന്തെറിഞ്ഞു. പക്ഷേ അശ്വിനാണ് അപകടകാരിയായി പന്തെറിയുന്നത്. ഇന്നത്തെ ഇന്ത്യന്‍ പ്രതീക്ഷയും ഈ തമിഴ്‌നാട്ടുകാരന്‍ തന്നെ. ഷമിയാവട്ടെ റിവേഴ്‌സ് സ്വിംഗിനെ പ്രയോജനപ്പെടുത്തുന്നു. രണ്ടാമതൊരു സ്പിന്നര്‍ ഇല്ലാതിരുന്നതാണ് ഇന്ത്യക്ക് ക്ഷീണമാവുന്നത്.
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ മിന്നിയത് മുന്‍നിരക്കാരാണ്. പുജാര ഗംഭീരമായിരുന്നു. 204 പന്തില്‍ 71 റണ്‍സ്. രഹാനെയാവട്ടെ ഏഴ് ബൗണ്ടറികള്‍ വിതറിയ പോരാട്ടത്തില്‍ 147 പന്തിനെ നേരിട്ട് 70 റണ്‍സ് സ്വായത്തമാക്കി. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി 44 റണ്‍സ് നേടിയപ്പോള്‍ വിരാത് കോലിക്ക് ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും വലിയ സ്‌ക്കോര്‍ സമ്പാദിക്കാനായില്ല. 34 റണ്‍സാണ് അദ്ദേഹം നേടിയത്. ടി-20 ശൈലിയില്‍ ബാറ്റ് വീശിയ റിഷാഭ് പന്ത് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 16 പന്തില്‍ 28 റണ്‍സ് നേടി. വാലറ്റത്തില്‍ പക്ഷേ ആരും പിടിച്ചുനിന്നില്ല. ഇഷാന്തും ഷമിയും പൂജ്യരായി. ലിയോണാണ് ഓസീ ഇന്നിംഗ്‌സില്‍ മികവ് കാട്ടിയ ബൗളര്‍. 42 ഓവറില്‍ 122 റണ്‍സിന് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്.
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ