Connect with us

Sports

ബ്ലാസ്റ്റേഴ്‌സിന് നിര്‍ഭാഗ്യം, കരണ്‍ കനിഞ്ഞില്ല

Published

on

 

മികച്ച കളി പുറത്തെടുത്തിട്ടും ചെന്നൈ ഗോള്‍ക്കീപ്പര്‍ കരണ്‍ജിത്തിന് മുന്നില്‍ കേരളം വഴങ്ങി. സൂപ്പര്‍ ലീഗ് സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. 53ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് മുതലെടുക്കാനായിരുന്നെങ്കില്‍ നിര്‍ണായക ജയം സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമായിരുന്നു. കറേജ് പെക്കൂസണിന്റെ ഷോട്ട് ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിങ് തട്ടിയകറ്റുകയായിരുന്നു. സമനിലയായെങ്കിലും പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. 17 മത്സരങ്ങളള്‍ പൂര്‍ത്തിയാക്കിയ ടീം 25 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം. ഹോം ഗ്രൗണ്ടില്‍ സീസണില്‍ അഞ്ചാമത്തെ സമനിലയായിരുന്നു ഇന്നലത്തേത്. രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഇവിടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്.
ആദ്യപകുതിയില്‍ മികച്ച അവസരങ്ങളാണ് ഇരു ടീമിനും ലഭിച്ചത്. കറേജ് പെകൂസനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. തുടക്കത്തിലെ മെല്ലെപ്പോക്കിന് വിരാമമിട്ടതും പെക്കൂസന്‍ തന്നെ. സി.കെ വിനീതും എതിര്‍ ഗോള്‍മുഖത്ത് അപകടമുയര്‍ത്തി. കളി തുടങ്ങി ആദ്യത്തെ അവസരം ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ചെന്നൈയിന്‍ ഗോള്‍മുഖത്ത് വച്ച് ദിമിതര്‍ ബെര്‍ബറ്റോവ് പെകൂസണ് പന്ത് നല്‍കി. 35വാര അകലെവച്ച് ഘാനക്കാരന്‍ തകര്‍പ്പന്‍ അടി പായിച്ചു. ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിങ്ങിന്റെ തൊട്ടുമുമ്പിലാണ് പന്ത് കുത്തിവീണത്. കരണ്‍ജിത് ആയാസപ്പെട്ട് പന്ത് തട്ടിയകറ്റി. പന്ത് ബോക്‌സിന്റെ ഇടതുമൂലയിലുള്ള വിനീതിലേക്കാണ് വീണത്. പക്ഷേ, വിനീതിന്റെ ശ്രമം പാഴായി. പന്ത് കാലില്‍തൊട്ടില്ല. മിനിറ്റുകള്‍ക്കുള്ളില്‍ വിനീതിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. അപ്പോഴേക്കും സൊറേനോയെ ഗുജോണ്‍ ബാല്‍വിന്‍സണ്‍ തട്ടിയിട്ടതിന് റഫറി ഫൗള്‍ വിളിച്ചിരുന്നു. ചെന്നൈയിന്‍ പ്രതിരോധം ക്യാപ്റ്റന്‍ ഹെന്റി സൊറേനയ്ക്ക് കീഴില്‍ ഭദ്രമായിരുന്നു.ആദ്യപകുതിയുടെ അവസാന മിനുറ്റില്‍ ചെന്നൈയിനും ഉറച്ച അവസരം പാഴാക്കി. ബ്ലാസ്റ്റേഴ്‌സ് ഗോളി പോള്‍ റെച്ചുബ്ക മാത്രം മുന്നില്‍നില്‍ക്കെ ജെജെ ലാല്‍പെഖുല പന്ത് പുറത്തേക്ക് തട്ടിയിട്ടു. റെനെ മിഹെലിച്ച് ബോക്‌സിന് പുറത്ത് നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ മുറിച്ച് ജെജെയ്ക്ക് പന്ത് നല്‍കി. ജെജെയ്ക്ക് പ്രതിരോധത്തിന്റെ ഒരു തരത്തിലുള്ള വെല്ലുവിളിയുമുണ്ടായിരുന്നില്ല. പക്ഷേ, വലതുമൂല ലക്ഷ്യമാക്കി തൊടുത്ത അടി അകന്നുപോയി. തൊട്ടുമുമ്പ് മറ്റൊരു അവസരവും ചെന്നൈയിന്‍ പാഴാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു രണ്ടാം പകുതിയും തുടങ്ങിയത്. ബാല്‍വിന്‍സനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ സമനില കുരുക്കഴിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. പന്തുമായി ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെത്തിയ ബാല്‍വിന്‍സണ്‍ ബിക്രംജിതിനെയും സൊറേനെയെയും മറികടന്ന് വലക്ക് മുന്നിലെത്തിയെങ്കിലും ജെറിയുടെ കാല്‍ പ്രയോഗത്തില്‍ വീണു. പെനാല്‍റ്റി അനുവദിക്കാന്‍ കിവി റഫറി മാത്യു കോങറിന് അധികമാലോചിക്കേണ്ടി വന്നില്ല. പക്ഷേ കറേജ് പെക്കൂസന്റെ ആത്മവിശ്വാസം ഒട്ടുമില്ലാത്ത ഷോട്ട് കരണ്‍ജിത് സിങ് ഡൈവ് ചെയ്ത് തട്ടിയകറ്റി. ഗാലറിയെ ത്രസിപ്പിച്ച കളിയായിരുന്നു ബാല്‍വിന്‍സന്റേത്. തുടരെ രണ്ടു ശ്രമങ്ങളാണ് താരം നടത്തിയത്. 77ാം മിനുറ്റില്‍ പോസ്റ്റിന്റെ വലതു ഭാഗത്ത് നിന്ന് തൊടുത്ത ശക്തമായ ഷോട്ട് വല തുളക്കുമെന്ന് കരുതിയെങ്കിലും കരണ്‍ജിത് സിങ് ഉജ്വലമായി തട്ടിയകറ്റി. ഇടതുഭാഗത്ത് നിന്ന വിനീതിന് മുന്നില്‍ പന്ത് വീണെങ്കിലും സമയോചിതമായ ഇടപെടല്‍ നടത്താന്‍ താരത്തിനായില്ല. ചെന്നൈയിന്റെ പ്രത്യാക്രമണം ബ്ലാസ്റ്റേഴ്‌സ് ഗോളി റെച്ചുബ്കയും തടഞ്ഞു. പിന്നാലെ കോര്‍ണര്‍ വഴി ലഭിച്ച പാസില്‍ നിന്ന് ബാല്‍വിന്‍സന്റെ മറ്റൊരു ശ്രമവും കരണ്‍ജിത് വിഫലമാക്കി. അവസാന മിനുറ്റുകളിലെ മാറ്റങ്ങള്‍ ഇരുടീമിനെയും തുണച്ചില്ല.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.