Connect with us

Video Stories

പരിധി വിട്ട് ഇറാന്‍ കരാര്‍ വഴിത്തിരിവില്‍

Published

on


കെ. മൊയ്തീന്‍കോയ
യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിച്ച് കൊണ്ടുള്ള ഇറാന്‍ നീക്കം നയതന്ത്ര രംഗത്ത് അമേരിക്കന്‍ തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്നു. ഇറാനുമായി 2015-ല്‍ ഒപ്പ് വെച്ച ആണവ കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാനെ വരിഞ്ഞുമുറുക്കി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ആത്മീയ നേതാവ് ആയത്തുല്ല അലി ഖുമേനി ഉള്‍പ്പെടെ ഇറാന്‍ നേതാക്കള്‍ക്ക് എതിരെ പോലും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം, അമേരിക്കയുടെ താല്‍പര്യം ഉള്‍ക്കൊള്ളുന്ന പുതിയൊരു ആണവ കരാറിന് ഇറാന് മേല്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് തിരിച്ചടി! കരാറിന് ഒപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും അതോടൊപ്പം അമേരിക്കന്‍ ഉപരോധത്തെ മറികടക്കുവാന്‍ ഇറാന് സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന കരാറിലെ പങ്കാളി രാജ്യങ്ങള്‍ക്കും ഇറാന്‍ നീക്കം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
ഇറാന് ഒപ്പം നിലകൊണ്ട് അമേരിക്കയുടെ ഉപരോധം മറികടക്കുവാന്‍ സഹായിക്കുക, അല്ലെങ്കില്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇറാന് എതിരെ നടപടി സ്വീകരിക്കുക. രണ്ടാമത്തെ നിലപാട് ആണ് യൂറോപ്യന്‍ ശക്തികള്‍ സ്വീകരിക്കുന്നതെങ്കില്‍ വന്‍ അനീതിയും ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ച് വരുത്തുന്നതുമായിരിക്കും. എന്തായാലും കരാറിലെ പങ്കാളി രാഷ്ട്രങ്ങള്‍ക്ക് അനങ്ങാപാറ നിലപാട് ഉപേക്ഷിക്കാന്‍ സമയമായി.
ദീര്‍ഘനാളത്തെ ചര്‍ച്ചക്ക് ശേഷമാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കരാറിന് രൂപമായത്. രാജ്യത്തെ കടുംപിടുത്തക്കാരെ അവഗണിച്ച് 2015-ല്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഉള്‍പ്പെടെ വന്‍ശക്തി രാഷ്ട്രത്തലവന്മാരുമായി ഒപ്പ് വെച്ച കരാറിനെ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളായ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ക്ക് പുറമെ ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവയും കരാറില്‍ ഒപ്പ് വെച്ചതാണ്.
ലോക സമൂഹത്തെ വെല്ലുവിളിച്ച് കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുമ്പോള്‍ അവ സംരക്ഷിക്കേണ്ടുന്ന ബാധ്യത മറ്റുള്ളവര്‍ക്കുണ്ട്. അവര്‍ ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്നുവല്ലോ. ലോക രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കുന്ന ഇത്തരം കരാറുകള്‍ക്ക് വിലയില്ലെങ്കില്‍ പരസ്പര വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയും? മാത്രമല്ല, ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പോലും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി നിര്‍ത്തലാക്കി. ഇതിലൊന്നും ഭാഗമല്ലെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും നിര്‍ത്തി. അടുത്ത മാസം മുതല്‍ ഇറാന്‍ എണ്ണയുടെ അഭാവം ഇന്ത്യന്‍ വിപണിയെ പിടിച്ചുലക്കുമെന്നതില്‍ സംശയമില്ല.
ആണവ കരാറില്‍ അമേരിക്ക പിന്മാറി ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷമുള്ള ഇറാന്റെ പുതിയ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടന, യൂറോപ്യന്‍ യൂണിയന്‍, സൂപ്പര്‍ പവര്‍ രാഷ്ട്രങ്ങള്‍ എന്നിവക്കൊന്നും ധാര്‍മ്മികമായി കഴിയില്ല. എന്നാല്‍ ആണവശേഷി പുതിയൊരു രാഷ്ട്രം കൂടി സമ്പാദിക്കുന്നത് ലോക സമൂഹത്തിനാകമാനം ഭീഷണി തന്നെ. മധ്യപൗരസ്ത്യ ദേശത്ത്, ശാക്തിക ബന്ധങ്ങള്‍ അവ മാറ്റിമറിക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. അയല്‍പക്ഷ രാഷ്ട്രങ്ങളിലെ അഭ്യന്തര സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കുകയും അവരെ സഹായിക്കുകയുമാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ അറബ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുണ്ടാകുന്ന ഉല്‍കണ്ഠ ഗൗരവമേറിയതുമാണ്. അതേസമയം, ഞങ്ങള്‍ക്ക് അല്ലാതെ മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാഷ്ട്രവും ആണവശേഷി നേടിയെടുത്തുകൂടെന്നും അതിന് അനുവദിക്കില്ലെന്നുമുള്ള ഇസ്രാഈലി ധാര്‍ഷ്ട്യവും അംഗീകരിക്കാനാവില്ല.
അമേരിക്കയുടെ മൗനാനുവാദത്തോടെയാണ് ഇസ്രാഈല്‍ അണ്വായുധ നിര്‍മ്മാണം! 1967-ലെ അറബ്-ഇസ്രാഈലി യുദ്ധത്തിന് ശേഷമാണ് നിര്‍മ്മാണം. ആണവ ശാസ്ത്രജ്ഞന്‍ മോര്‍ഡേച്ചയ്‌വനുനു അണ്വായുധ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ‘ജോണ്‍ ക്രോസ്മാന്‍’ എന്നും അറിയപ്പെടുന്ന ഇദ്ദേഹം പിന്നീട് അണ്വായുധത്തിന് എതിരെ രംഗത്ത് വന്നു. അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു.
ഇസ്രാഈലിന്റെ ആണവ നിലയം സന്ദര്‍ശിക്കാന്‍ നാളിതുവരെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല. 2006-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ”മധ്യപൗരസ്ത്യ ദേശം ആണവ മുക്തമാക്കണം” എന്ന പ്രമേയം ഈജിപ്ത് മുന്നോട്ട് വെച്ചപ്പോഴും ആണവായുധം കൈവശമുണ്ടെന്ന വസ്തുത തുറന്ന് പറയാനോ, നിഷേധിക്കാനോ ഇസ്രാഈല്‍ തയാറായില്ല. ആണവ രാജ്യങ്ങളില്‍ ആറാമതായി ഇസ്രാഈലിനെ പരിഗണിക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഇസ്രാഈല്‍ ഇനിയും ഒപ്പ് വെച്ചില്ല. 2018-ല്‍ ഏറ്റവും ഒടുവില്‍ യു.എന്‍ ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇസ്രാഈലിന്റെ വശം എണ്‍പത് ആണവായുധം ഉണ്ട്. മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാജ്യത്തിനുമില്ല. ഏറ്റവും കൂടുതല്‍ റഷ്യക്ക് ആണ്. തൊട്ടടുത്ത അമേരിക്ക, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍, ഉത്തര കൊറിയ എന്നിങ്ങനെയാണ് സ്ഥാനം.
ഹൈഡ്രജന്‍ ബോംബ് ഘടിപ്പിച്ച ഭൂഖണ്ഡാന്തര മിസൈല്‍ കൈവശം ഉണ്ടെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയയുടെ മണ്ണില്‍ കാല് കുത്തിയതിനെ ചരിത്ര പ്രാധാന്യമുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം! ഉത്തര കൊറിയന്‍ സര്‍വാധികാരി കിം ജോംഗ് ഉന്നിനെ ഹസ്തദാനം ചെയ്യാനുള്ള ആഗ്രഹം മൂലമാണത്രെ ട്രംപ് ഉത്തര കൊറിയയില്‍ എത്തിയത്. കിമ്മിനെ വശത്താക്കാന്‍, ഭയന്നാണെങ്കിലും അല്ലെങ്കിലും ട്രംപ് നടത്തുന്ന നീക്കത്തിന്റെ ഒരംശം ആത്മാര്‍ത്ഥത മധ്യപൗരസ്ത്യ പ്രശ്‌നങ്ങളില്‍ പ്രകടിപ്പിച്ചാല്‍ തീരാവുന്നതേയുള്ള സംഘര്‍ഷം!!
അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഇറാന്റെ പുതിയ നീക്കത്തോടുകൂടി ലോക സമൂഹത്തിന്റെ ആശങ്കയായി വളര്‍ന്നു. സമ്പുഷ്ടീകരണത്തിന്റെ പരിധിയായ 300 കിലോഗ്രാമിന് മുകളിലെത്തിയെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വാതില്‍ ഇറാന്‍ കൊട്ടി അടച്ചില്ല. ”കരാറിലേക്ക് മടങ്ങാനും ഇറാന്‍ പ്രതിജ്ഞാബദ്ധ”മാണെന്ന് ഇറാന്‍ നേതാവ് വ്യക്തമാക്കുന്നത് ശുഭ സൂചന തന്നെ. നയതന്ത്ര ചര്‍ച്ചക്ക് ഇറാനെ പ്രതിനിധാനം ചെയ്യേണ്ടുന്ന വിദേശകാര്യ മന്ത്രിയെ അടക്കം ഉപരോധ പരിധിയില്‍ കൊണ്ടുവരികയും ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് വിചിത്രമായ വിരോധാഭാസമാണ്.
ആണവ പ്രശ്‌നത്തില്‍ റഷ്യയുമായി ഏര്‍പ്പെട്ടിരുന്ന കരാര്‍, പാരീസ് കാലാവസ്ഥ കരാര്‍ എന്നിവയില്‍ നിന്നുമൊക്കെ ഏകപക്ഷീയമായി പിന്‍മാറിയ ട്രംപിനെ പോലുള്ള ഭരണാധികാരികള്‍ ലോക സമാധാനത്തിന് ഭീഷണിയാകുന്നു. ഇവിടെ ഉത്തരവാദിത്തപ്പെട്ട ഐക്യരാഷ്ട്ര സഭയും യുറോപ്യന്‍ യൂണിയനും വന്‍ ശക്തികളും സന്ദര്‍ഭോചിതം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നപരിഹാരം അകലെയല്ല.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.