Connect with us

Video Stories

ഭയം അടിസ്ഥാന വികാരമായി മാറുന്ന ഇന്ത്യ

Published

on

റസാഖ് ആദൃശ്ശേരി

സമകാലീന ഇന്ത്യയില്‍ എല്ലാം നിഷ്‌ക്കരുണം അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സത്യവും ധര്‍മ്മവും നീതിയും അഹിംസയും മാനവികതയുമെല്ലാം. വന്‍ ഭൂരിപക്ഷത്തോടെയുള്ള നരേന്ദ്രമോദിയുടെ രണ്ടാംവരവ് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയായാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്. തങ്ങളുടെ സംഘടനാശക്തിയും മുന്നോട്ടുവെച്ച ആശയങ്ങളുടെ സ്വീകാര്യതയുമാണ് ഇത് കാണിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം. അതെന്തായാലും ഹിന്ദുത്വത്തിന്റെ അമിതമായ ആവേശ സ്വരങ്ങളാണ് ഇപ്പോള്‍ ഇന്ത്യയാകെ മുഴങ്ങികൊണ്ടിരിക്കുന്നത്.
‘ഹിന്ദുത്വ’ ലക്ഷ്യംവെക്കുന്ന രീതിയിലേക്ക് ഇന്ത്യന്‍ ജനതയെ പരിവര്‍ത്തിപ്പിക്കാന്‍ സമയമായെന്നു സംഘ്പരിവാര്‍ നേതൃത്വം പ്രത്യാശിക്കുന്നു. ഭരണഘടനാറിപ്പബ്ലിക്കില്‍നിന്നു മതഭൂരിപക്ഷ രാഷ്ട്രത്തിലേക്കുള്ള മാറ്റം ഭരണഘടനാചട്ടക്കൂടിലോ ദേശീയ ചിഹ്നങ്ങളിലോ മാറ്റംവരുത്താതെതന്നെ സാധ്യമാവുമെന്ന് സമീപകാല രാഷ്ട്രീയ സംഭവങ്ങള്‍ തെളിയിക്കുന്നു. പാര്‍ലമെന്റിനെയും ഭരണഘടനയെയും ജനാധിപത്യത്തെയും നിലനിര്‍ത്തികൊണ്ടുതന്നെ പൗര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ കഴിയുമെന്നു ഭരണകൂടം കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കാന്‍ അവസരം കിട്ടിയതില്‍ തീവ്ര ഹിന്ദുത്വം ചിരിച്ചു നില്‍പ്പാണ്.
നരേന്ദ്ര മോദിയുടെ ‘പുതിയ ഇന്ത്യ’യില്‍ ഉന്മൂലനത്തെകുറിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഏകീകൃത ഭാരതീയ സമൂഹം രൂപപ്പെടുത്തുന്നതിനു തടസ്സം നില്‍ക്കുന്നവര്‍ എന്ന പേരില്‍ ആര്‍.എസ്.എസിന്റെ പട്ടികയിലുള്ളവരെയൊക്കെ ഉന്മൂലനം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇടതു തീവ്രവാദികളെ തുടച്ചുനീക്കാന്‍ തീരുമാനമായി. രാഷ്ട്രത്തിനെതിരെ ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും രാജ്യത്ത് അരാജകത്വം വിതക്കുകയും ചെയ്യുന്ന സാമൂഹിക ശക്തികളുടെ കൂട്ടത്തില്‍ ആര്‍.എസ്.എസ് വേദഗ്രന്ഥം ‘വിചാരധാര’ ഒന്നാമതായി ചൂണ്ടികാണിച്ചത് മുസ്‌ലിംകളെയാണ്. ഒരു മുസ്‌ലിമിന് എങ്ങനെയാണ് ശരിക്കും രാജ്യസ്‌നേഹിയാവാനാവുക. ഈ രാജ്യത്തിന്റെ സാംസ്‌ക്കാരിക അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് അവനു അന്യമായ സംസ്‌കൃതിയിലാണ്. ഇന്ത്യ, പാകിസ്താന്‍ എന്ന പ്രശ്‌നം വരുമ്പോള്‍ അവന്‍ പാകിസ്താന്‍ ഭാഗത്ത് നില്‍ക്കാനല്ലേ സാധ്യത എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങളാണ് ആര്‍.എസ്. എസ് ഇതിനുവേണ്ടി പ്രചരിപ്പിച്ചത്. അങ്ങനെ മുസ്‌ലിംകളെ അപരവത്ക്കരിക്കാനും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുമുള്ള ശ്രമങ്ങള്‍ എത്രയോ കാലമായി ഇവര്‍ നടത്തിവരുന്നു. മോദിയുടെ രണ്ടാം ഭരണത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയിരിക്കുന്നുവെന്നു മാത്രം. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, കശ്മീരുമായി ബന്ധപ്പെട്ട പ്രത്യേക പദവി റദ്ദാക്കല്‍, യു.എ.പി. എ ഭേദഗതി ബില്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ അപകടത്തിലാവുന്നതിന്റെ ശക്തമായ സൂചനയാണ്.
രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലിം – മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ഭീതിയും വളര്‍ത്തുന്നതിനാണ് സര്‍ക്കാരും സംഘ്പരിവാര്‍ ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അസം പ്രശ്‌നം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ മൂലം 19 ലക്ഷം അസം ജനതയാണ് ഇന്ത്യന്‍ പൗരന്മാരല്ലാതായിരിക്കുന്നത്. പ്രകൃതിയോടും പ്രകൃതിക്ഷോഭങ്ങളോടും വര്‍ഷങ്ങളായി മല്ലിട്ടുനേടിയ എല്ലാം ഒരു ദിവസം ഉണര്‍ന്നെണീറ്റപ്പോള്‍ ഒന്നുമല്ലാതാവുന്നു. സ്വന്തം അസ്തിത്വം പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ് അസമിലെ ജനത. വിദേശ ട്രിബ്യൂണലിലും കോടതികളിലും അപ്പീല്‍ നല്‍കാന്‍ 120 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ പാവപ്പെട്ട ജനങ്ങള്‍ക്ക് അപ്രാപ്യമാണ്. ഏത് സമയത്തും തടങ്കല്‍ പാളയത്തിലേക്കുള്ള യാത്രയും കാത്ത് കഴിയുകയാണവര്‍. അധികാര കേന്ദ്രങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ ലോകത്തെ അനേകകോടി രാജ്യമില്ലാ ജനതയുടെ ഭാഗമായി അവരും മാറും. വൈകാതെ അവര്‍ രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളായി മാറും. മാതാപിതാക്കളും മക്കളും വേര്‍പ്പെട്ട്, ഭാര്യയും ഭര്‍ത്താവും വേര്‍പ്പെട്ട്, പരസ്പരം കാണാന്‍ കഴിയാതെ അവര്‍ നീറി നീറി കഴിയും. ഭരണകൂടം ആ മനുഷ്യരെ മൃഗങ്ങളെ പോലെ കൈകാര്യം ചെയ്യും.
ദേശീയവാദി പാര്‍ട്ടികളായ ബി.ജെ.പിയിലെയും ശിവസേനയിലെയും നേതാക്കള്‍ അസമിലെ എന്‍.ആര്‍.സിയുടെ ചുവടുപിടിച്ചു വിവിധ സംസ്ഥാനങ്ങളിലും ഇത്തരം പട്ടികയുണ്ടാക്കണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, ബംഗാള്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. എന്‍.ആര്‍.സിയില്‍പെടാത്ത ‘ഹിന്ദു അഭയാര്‍ത്ഥി’കള്‍ക്ക് പൗരത്വം നല്‍കാനായി പ്രത്യേക ബില്‍ കൊണ്ടുവരുമെന്നു പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ഉത്തരവാദപ്പെട്ട മന്ത്രി തന്നെ ഇത്തരത്തില്‍ പ്രസ്താവിക്കുന്നത് എന്നത് എത്രമാത്രം അപലപനീയമാണ്. സമീപഭാവിയില്‍ കശ്മീമീരിനെപോലെ അസമിനെയും വെട്ടിമുറിച്ചു കേന്ദ്ര പ്രദേശങ്ങളാക്കാന്‍ മോദി തയ്യാറായേക്കും.
മനുഷ്യത്വം ഇല്ലാത്തവരായി ഭരണാധികാരികള്‍ മാറുന്നുവെന്നതിനു അസമിനെ പോലെ കാശ്മീരില്‍ നടക്കുന്ന സംഭവങ്ങളും സാക്ഷിയാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെതുടര്‍ന്നു കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. കശ്മീര്‍ താഴ്വരയെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ തടവറയായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. എണ്‍പത് ലക്ഷം പേരെയാണ് അടച്ചുപൂട്ടിവെച്ചിരിക്കുന്നത്. നേതാക്കളെ പോലും തടങ്കലിലാക്കിയിരിക്കുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ കശ്മീരികള്‍ക്ക് സാധ്യമാവുന്നില്ല. ഭരണകൂട ഭീകരതയുടെ യഥാര്‍ത്ഥ ചിത്രമാണ് അവിടെനിന്നും പുറത്ത്‌വരുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ അധികാര നൈരന്തര്യത്തിനും അവരുടെ വികസനതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനും പുതിയ ഭീകരനിയമങ്ങള്‍ സൃഷ്ടിക്കുന്നു. അതിലൂടെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഭരണകൂട ഭാഷ്യങ്ങളോടു മറുവാദം ഉന്നയിക്കുന്നവരെയും സംഘ്പരിവാറിനെ വിമര്‍ശിക്കുന്നവരെയും തീവ്ര വാദികളും ഭീകരവാദികളുമായി മുദ്രകുത്തി ജയിലില്‍ അടക്കുന്നു. ഇതിനുവേണ്ടി യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ കൂടുതല്‍ കര്‍ശന വകുപ്പുകള്‍ ചേര്‍ത്ത് ചുട്ടെടുക്കുന്നു. ആരെയും ഭീകരനായി ചിത്രീകരിക്കാനുള്ള അധികാരം എന്‍.ഐ.എക്ക് നല്‍കുന്നു. ലഷ്‌കറെ ത്വയ്ബ ഭീകരനായി ചിത്രീകരിച്ചു തൃശൂര്‍ സ്വദേശി കെ.എ റഹീം എന്ന പ്രവാസിയെ കസ്റ്റഡിയിലെടുത്ത് 30 മണിക്കൂര്‍ ചോദ്യം ചെയ്ത് ഒടുവില്‍ നിരപരാധിയാണെന്നു കണ്ടെത്തി എന്‍.ഐ.എ വിട്ടയച്ചത് ഈയിടെയാണ്. വ്യാജ സന്ദേശത്തിന്റെ പേരില്‍ അന്താരാഷ്ട്ര ഭീകര സംഘടനയുടെ ആളായി ചിത്രീകരിച്ച് കുറ്റവാളിയെ പോലെ കസ്റ്റഡിയിലെടുത്ത് അവസാനം വിട്ടയക്കുമ്പോള്‍ ആ മനുഷ്യനു സമൂഹത്തില്‍ ഉണ്ടാകുന്ന അപമാനത്തിനു ആരാണ് ഉത്തരം പറയുക.
ജയ് ശ്രീറാം, ജയ് ഹനുമാന്‍, ഭാരത് മാതാ കീ ജയ് എന്നിവയെല്ലാം ഇന്ന് മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന വിളികളായി മാറിയിരിക്കുന്നു. ആള്‍കൂട്ടക്കൊലകളുടെ താളമായി ഇവയെല്ലാം മാറുകയാണ്. ഹിന്ദുത്വ വികാരത്തിന്റെയും ഹിന്ദു വിജയത്തിന്റെയും ധ്വനിയായി ഭൂരിപക്ഷത്തിന്റെ അധികാരശബ്ദമായി ‘ജയ് ശ്രീറാം’ വളര്‍ന്നു. ന്യൂനപക്ഷങ്ങളുടെ ഇടമല്ല ഇന്ത്യയെന്ന താക്കീതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സംഘ് ആള്‍ക്കൂട്ടം പ്രാവര്‍ത്തികമാക്കുന്നത്.
സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കാനും അവര്‍ക്ക് എതിര് നില്‍ക്കാനും പാടില്ലയെന്ന അലിഖിത നിയമം നിലനില്‍ക്കുന്നുണ്ട്. 2014ലെ മോദി ഭരണത്തിന്റെ ആദ്യ പകുതിയില്‍ സംഘ്പരിവാര്‍ അജണ്ടകളെയും ഭരണത്തെയും വിമര്‍ശിച്ച ബുദ്ധിജീവികളെയും എഴുത്തുകാരെയും കൊല്ലുകയായിരുന്നുവെങ്കില്‍, 2019ലെ മോദി ഭരണത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ ഭരണത്തെയും മറ്റും വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ കള്ളകേസിലും മറ്റും കുടുക്കി നിശബ്ദരാക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. മുന്‍ ധനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റിനു അകത്തും പുറത്തും മോദിയെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്ന ആളാണ് ചിദംബരം. കര്‍ണാടക കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം ഒരു പരിധി വരെ തടഞ്ഞു നിറുത്തിയത് ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. 2017 ലെ രാജ്യസഭാതെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി-കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ കര്‍ണ്ണാടകയില്‍ കൊണ്ടുവന്നു സംരക്ഷിച്ചത് ശിവകുമാറായിരുന്നു. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുക്കാനുള്ള ഇ.ഡിയുടെ ശ്രമത്തിനു പിന്നില്‍ ബി.ജെ.പി പ്രതികാരം തീര്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വലിയ അഴിമതിയും തട്ടിപ്പും നടത്തിയ ബി.ജെ.പി നേതാക്കന്മാര്‍ പുറത്ത് വിലസുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ക്കു നേരെ ഭരണകൂടം തിരിയുന്നത് എന്ന് ഓര്‍ക്കണം.
പ്രമുഖ ചരിത്ര പണ്ഡിതയായ റൊമീലാഥാപ്പറോട് എമരിറ്റസ് പ്രെഫസറായി തുടരുന്നതിനു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ചോദിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ നടപടിയും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഫാസിസത്തെയും മോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ചരിത്രകാരിയാണ് റൊമീലാ ഥാപ്പര്‍. ചാനല്‍ ചര്‍ച്ചയില്‍ കശ്മീരിന്റെ പ്രത്യേക വകുപ്പ് നീക്കം ചെയ്തതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. ഉപേന്ദ്ര കൗളിനെ എന്‍.ഐ.എ ചോദ്യം ചെയ്തതും ഇക്കൂട്ടത്തില്‍ വായിക്കേണ്ടതാണ്. തന്റെ രോഗിയായ കശ്മീരി വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനു അദ്ദേഹത്തിന്റെ രക്ത പരിശോധന ഫലം എസ്.എം.എസായി അയച്ചുകൊടുത്തതിന്റെ പേരില്‍ ഭീകര സംഘടനകള്‍ക്ക് പണം കൈമാറിയെന്നു ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഈ രൂപത്തില്‍ മോദിയുഗം മുന്നോട്ടുവെക്കുന്ന സവിശേഷ രാഷ്ട്രീയ കാലാവസ്ഥ എല്ലാ ഭരണകൂട സംവിധാനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പൊലീസും പട്ടാളവും കോടതിയുമൊന്നും മുക്തമല്ല. വ്യവസായ ലോകം പോലും ഭയത്തോടെയാണ് ഭരണകൂടത്തെ വീക്ഷിക്കുന്നത്. ഭരിക്കുന്നവരുടെ സ്തുതി പാടാന്‍ വന്‍ വ്യവസായികള്‍ മത്സരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആഭ്യന്തര മന്ത്രി അമിത് ഷായെ ‘ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍’ എന്നാണ് ഈയിടെ വിശേഷിപ്പിച്ചത്. 2016ല്‍ ടാറ്റ വ്യവസായ ശൃംഖലയുടെ അധിപന്‍ രത്തന്‍ ടാറ്റ ആര്‍.എസ്. എസ് മേധാവി മോഹന്‍ ഭഗവതിനെ നാഗ്പൂരില്‍ സന്ദര്‍ശിച്ചിരുന്നു. മതേതര സ്വഭാവം കാത്തുസൂക്ഷിക്കേണ്ട വ്യവസായിക സംവിധാനത്തിനു പോലും ഹിന്ദുത്വ സങ്കുചിതത്തിനുമുന്നില്‍ ശിരസ്സ് നമിക്കേണ്ടിവരുന്നു എന്ന സന്ദേശമാണ് ഇതെല്ലാം ഇന്ത്യന്‍ ജനതക്ക് നല്‍കുന്നത്.
ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങളാവട്ടെ, ഭയം ജനിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഭരണകൂടം ഔദ്യോഗികമായി ഇതിനുവേണ്ടി ചുമതലപ്പെടുത്തിയവരാണിവര്‍ എന്നു സംശയിച്ചു പോകുന്ന രീതിയിലാണ് മാധ്യമങ്ങളുടെ പോക്ക്. ന്യൂനപക്ഷങ്ങളോടുള്ള വര്‍ഗീയത ദിനംപ്രതി വായുസഞ്ചാരത്തിലൂടെ പ്രചരിപ്പിക്കുന്നു. മുസ്‌ലിംകളുടെ ഭക്ഷണ രീതി, വിവാഹ ആചാരങ്ങള്‍, മത വിശ്വാസങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നത് സമകാലീന ടി.വി വാര്‍ത്തകളിലെ ഏറ്റവും ജനപ്രിയ പരിപാടികളാണ്. താടിവെച്ച മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അവതാരകന്റെ ആക്രോശങ്ങള്‍ കൊണ്ടു ചാനലുകള്‍ നിറയുന്നു. ഭൂരിപക്ഷം മാധ്യമങ്ങളും ഹിന്ദുത്വ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രചാരണ വിഭാഗമായി ചില മാധ്യമങ്ങള്‍ തരം താണിട്ടുണ്ട്.
അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിദമായ സ്ഥിതിയിലേക്ക് രാജ്യം എത്തിപ്പെട്ടിരിക്കുന്നു. എവിടെയും ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം നിലനില്‍ക്കുന്നു. മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയും മതേതരത്വവും തകര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. ബഹുസ്വരതയുടെ ശക്തിയും സൗന്ദര്യവും മൂല്യവും തകര്‍ക്കപ്പെടുന്നു. രാജ്യത്തെ പൗരന്മാരെ ഒരേ ദൃഷ്ടിയോടെ കാണാനുള്ള വിശാലമനസ്‌ക്കത ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. പൗരാവകാശങ്ങളെ തീരെ പരിഗണിക്കാത്ത, ന്യൂനപക്ഷ അവകാശങ്ങളുടെ ധ്വംസനം ഹോബിയായി കൊണ്ടുനടക്കുന്ന സര്‍ക്കാരില്‍ നിന്നു എന്താണ് ഇനിയും പ്രതീക്ഷിക്കേണ്ടത്. ശ്രീരാമന്റെ വനവാസകാലത്ത് അദ്ദേഹത്തെ മടക്കി വിളിക്കാനായി സഹോദരന്‍ ഭരതന്‍ കാട്ടിലേക്ക് ചെന്നപ്പോള്‍ ശ്രീരാമന്‍ ചോദിച്ചത് നാട്ടിലെ പ്രജകളില്‍ ചാര്‍വാകന്‍മാര്‍ക്ക് സുഖമല്ലെ എന്നായിരുന്നു. അന്നു ന്യൂനാല്‍ ന്യൂനപക്ഷമായ ചാര്‍വാകന്മാരുടെ ക്ഷേമം അന്വേഷിച്ച ശ്രീരാമനെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തിയ ബി.ജെ.പിയുടെ അധികാര വാഴ്ചയില്‍ ന്യൂനപക്ഷങ്ങളെ രാജ്യത്ത്‌നിന്നും ആട്ടിയോടിക്കുകയാണ്. അവരുടെ ക്ഷേമം നശിപ്പിക്കുകയാണ്. രാജ്യത്ത് ഭയം അടിസ്ഥാന വികാരമായി മാറുകയാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.