Connect with us

Video Stories

ഭയരഹിത ഇന്ത്യ; എല്ലാവരുടേയും ഇന്ത്യ മുസ്‌ലിംലീഗ് പ്രക്ഷോഭത്തിന്റെ പ്രസക്തി

Published

on

പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ഇന്ത്യ ആരുടേതാണ്. ഇതുവരെ സംശയ ലേശമന്യെ നാം ഉറപ്പിച്ചു ഉത്തരം പറഞ്ഞിരുന്നത് ഒറ്റവാക്കിലാണ്; എല്ലാ ഓരോ ഇന്ത്യക്കാരന്റേതുമാണ് ഇന്ത്യ. നമ്മുടെ മഹത്തായ ഭരണഘടന വിവേചനം കൂടാതെ ഓരോ പൗരനെയും സമൂഹത്തെയും അഭിസംബോധന ചെയ്തപ്പോള്‍ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നാം. മതവും ജാതിയും പണവും വര്‍ഗവും വര്‍ണ്ണവും അതിരുകളിടാതെ ഇന്ത്യ എന്ന വികാരത്തില്‍ കോര്‍ത്തിണക്കിയ പൗരന്മാര്‍ ഒന്നിച്ച് അധ്വാനിച്ചാണ് രാഷ്ട്രം കെട്ടിപ്പടുത്തത്. ഏഴു പതിറ്റാണ്ട് രാജ്യം ഭരിച്ചവരെല്ലാം നാനാത്വത്തില്‍ ഏകത്വത്തിന്റെ സൗന്ദര്യത്തെ അംഗീകരിച്ചപ്പോള്‍ ലോകത്തിന്റെ നെറുകയിലേക്ക് മെല്ലെമെല്ലെ നാം ഉയര്‍ന്നു. വൈവിധ്യങ്ങളുടെ വേരുകള്‍ ഭൂമിയിലേക്ക് പടര്‍ത്തി വടവൃക്ഷമായി ലോകത്തിന് മാതൃകയും അത്താണിയുമായി.
ആയിരത്താണ്ടായി കൊടുക്കല്‍ വാങ്ങലുകളിലൂടെ സാംസ്‌കാരിക ഉന്നതി നേടിയ സമൂഹത്തെ അനൈക്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അടിമകളാക്കിയ സാമ്രാജ്യത്വ ശക്തികള്‍ വലിയൊരു പാഠമാണ്. ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തെ ഫലപ്രദമായി പൊളിച്ചടുക്കിയാണ് നാം വീണ്ടും സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിനത്തിലേക്കും ഉണര്‍ന്നെണീറ്റത്. രണ്ടു രാജ്യങ്ങളായി പകുക്കപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കണ്ടനാളുകളിലും ഇന്ത്യയെ എല്ലാ പ്രലോഭനങ്ങളേക്കാളും ഹൃദയച്ചെപ്പില്‍ സൂക്ഷിച്ച് നെഞ്ചോട് ചേര്‍ത്തവരുടെ ഓര്‍മ്മകളുണ്ടാവണം. അധികാരവും പദവിയും സുഖസൗകര്യവും തളികയില്‍ വെച്ച്‌നീട്ടിയപ്പോഴും ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച് ജീവനേക്കാള്‍ സ്‌നേഹിച്ചവരുടെ പിന്‍ഗാമികളാണ് നാം.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന സംഘടനയിലൂടെ അചഞ്ചലമായി മുഖ്യധാരയിലേക്ക് അലിഞ്ഞു ചേര്‍ന്നാണ് നിയമ നിര്‍മ്മാണത്തിലും ഭരണ നിര്‍വഹണത്തിലും നിര്‍മ്മാണാത്മകമായി ഒരു മെയ്യായി മുന്നോട്ടുപോയത്. അധികാരത്തില്‍ നിന്ന് ദലിതനെ മാറ്റിനിര്‍ത്തിയപ്പോള്‍ ഡോ. ബി.ആര്‍ അംബേദ്കറെ ഭരണഘടനാനിര്‍മ്മാണ സഭയിലേക്ക് എത്തിച്ച് പുരോവാഹനത്തിന്റെ എല്ലാ ചക്രങ്ങളെയും സക്രിയമാക്കാന്‍ മുസ്‌ലിംലീഗ് എന്നും പരിശ്രമിച്ചു. അഭിമാനകരമായ അസ്തിത്വമെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഹരിതാഭമായി ദിശനിര്‍ണ്ണയിച്ചു. ഒരേ സമയം ജന്മംകൊണ്ട് രാജ്യം കിതച്ചപ്പോഴും ഇന്ത്യ കുതിക്കുകയായിരുന്നു. സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായി മുന്നേറിയ ഇന്ത്യ യുദ്ധ വെറിയന്മാര്‍ക്ക് അഹിംസയിലൂടെ സമാധാനത്തിന്റെ വെളിച്ചവും കാണിച്ചു.
സാമ്പത്തികമായി ലോകം തകര്‍ന്ന് മാന്ദ്യം പിടിപെട്ടപ്പോഴും ഇന്ത്യ കരുത്തോടെ നിന്നത് വേരിന്റെ ബലംകൊണ്ടുകൂടിയാണ്. ആ വേരറുത്ത് വൈകാരികത സൃഷ്ടിച്ച് അധികാരത്തിലെത്തിയവര്‍ സമ്പത്തെല്ലാം കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം വരുന്ന ജനങ്ങളും പാപ്പരായി. നോട്ടു നിരോധനവും നയ വൈകല്യവും കാരണം രാജ്യം പടുകുഴിയിലേക്ക് പോകുമ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ മതവിദ്വേഷവും വൈകാരികതയും ഇരുതല മൂര്‍ച്ചയോടെ പ്രയോഗിക്കുന്നു.
വിഷക്കാറ്റ് വിതറി കൊള്ളയടിക്കപ്പെട്ടവരിലേറെയും ഭൂരിപക്ഷ സമുദായത്തിലുള്ളവരാണ് എന്നതെങ്കിലും അത്തരം വൈകൃതങ്ങള്‍ക്ക് തലവെച്ചുകൊടുക്കുന്നവര്‍ ഓര്‍ക്കണം. സാമ്പത്തിക തിരിച്ചടിയും ഭരണപരാജയവും മറച്ചുവെക്കാനുള്ള ഉപകരണങ്ങളാണ് വര്‍ധിച്ച്‌വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും കശ്മീരികളെ തുറന്ന ജയിലിന് സമാനമായി ബന്ധികളാക്കുന്നതും മുന്‍മുഖ്യമന്ത്രിമാരെപ്പോലും കരിനിയമങ്ങള്‍ ചാര്‍ത്തി താഴിട്ടു പൂട്ടുന്നതും യു.എ.പി.എ കരിനിയമം കൂടുതല്‍ മൂര്‍ച്ച കൂട്ടി ന്യൂനപക്ഷങ്ങളോട് മുരളുന്നതും രാജ്യത്തിനായി പൊരുതിയ ധീരമേജറിനെയും മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തെയുമുള്‍പ്പെടെ പൗരത്വം നിഷേധിച്ച് അപരവല്‍ക്കരിക്കുന്നതുമെല്ലാം.
ഒരു തെരഞ്ഞെടുപ്പ്, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം, ഒരു ഏകാധിപതി എന്ന നിലയിലേക്ക് കാര്യങ്ങളെ നയിക്കുന്നവര്‍ അടിമത്വമാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരിക്കല്‍കൂടി ചോദിക്കട്ടെ, ഇന്ത്യ ആരുടേതാണ്. എല്ലാ ഇന്ത്യക്കാരന്റെയും ഇന്ത്യയില്‍ എപ്പോഴാണ് ഭയം വന്നു നിറഞ്ഞത്. ആര് ആരെയാണ് അപരവല്‍ക്കരിക്കുന്നത്. ചര്‍ച്ചകള്‍ പോലുമില്ലാതെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന പാര്‍ലമെന്റ് ഉന്നംവെക്കുന്നത് ഭരണഘടനയെ തന്നെയാകുമ്പോള്‍ നിദ്രവെടിഞ്ഞേ മതിയാവൂ. പൗരത്വത്തിന് മുസ്‌ലിംകള്‍ അല്ലാത്തവര്‍ എന്ന് അസമില്‍ മാനദണ്ഡം നിശ്ചയിച്ച് വിവേചനത്തിന്റെ നിയമം രചിക്കുന്ന ഭരണകൂടം എന്താണ് ലക്ഷ്യംവെക്കുന്നത്. ചരിത്രത്തില്‍ ക്രൂരമായി വേട്ടയാടപ്പെട്ട പിന്നാക്കത്തിന്റെ കാവടിയേന്തിയ ദലിത് ആദിവാസി വിഭാഗങ്ങളുടെ സമൂഹ്യ ഉന്നതിക്കായി സ്ഥാപിച്ച സംവരണങ്ങളെ സാമ്പത്തിക മാനദണ്ഡം റാഞ്ചുമ്പോള്‍ നോ എന്നു പറയാന്‍ പോലും അധികം പേരില്ല. സിവില്‍ കരാറായ വിവാഹത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം ക്രിമിനല്‍ നിയമം ചാര്‍ത്തുമ്പോള്‍ നിയമവാഴ്ചയുടെ വ്യാഖ്യാനം ലജ്ജിക്കാതെങ്ങിനെ.
1947വരെ ഹിന്ദു മുസ്‌ലിം സിഖ് മത ഭേദമില്ലാതെ രാജ്യത്ത ഗണ്യമായ ഭാഗം വിദ്യാഭ്യാസമുള്ള ജനങ്ങളുടെ ഭാഷ ഉറുദു ആയിരുന്നുവെന്നാണ് ‘ദി വീക്ക്’ ആഴ്ചപ്പതിപ്പില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തില്‍ പറയുന്നത്. വിഭജിച്ചു ഭരിക്കുന്ന ബ്രിട്ടീഷുകാര്‍, ഉറുദു അഥവാ ഹിന്ദുസ്ഥാനി മുസ്‌ലിംകളുടെ ഭാഷയും ഹിന്ദി ഹിന്ദുക്കളുടെ ഭാഷയുമാണെന്നു പ്രചരിപ്പിച്ചു. ഏതെങ്കിലുമൊരു ഭാഷ എന്നത് അടിച്ചേല്‍പ്പിക്കുന്നത് ഏകശിലാ സംസ്‌കാരത്തിലേക്ക് ചുരുട്ടിക്കെട്ടുന്നതിന് തുല്യമാണ്. എല്ലാ പക്ഷികളും മൃഗങ്ങളും ഒരേ ശബ്ദം പുറപ്പെടുവിക്കണമെന്നും എല്ലാ മരങ്ങളിലെയും ചെടികളിലെയും പൂക്കള്‍ ഒരേ പൂക്കള്‍ മാത്രം വിരിയിക്കണമെന്നും പറയുന്നതു പോലുള്ള കറുത്ത ഫലിതം.
ഇതൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാണ്, 1968ല്‍ ത്രീ ലാംഗ്വേജ് ഫോര്‍മുല കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള ഹിന്ദി സംസാരിക്കാത്തവരും നിലവില്‍ സ്‌കൂളുകളില്‍ ഹിന്ദി പഠിക്കുന്നത്. ഇതുപ്രകാരം എല്ലാ വിദ്യാര്‍ത്ഥികളും മൂന്നു ഭാഷകള്‍ പഠിക്കണം. ഒന്ന് ഇംഗ്ലീഷ്, രണ്ടു ഹിന്ദി, മൂന്ന് അവരവരുടെ പ്രാദേശിക ഭാഷ. പ്രാദേശികഭാഷയും ഹിന്ദിയും ഒന്നാണ് എങ്കില്‍ അവര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കണം. അതായത് തമിഴോ മലയാളമോ കന്നഡയോ ഏതെങ്കിലുമൊന്ന്. സംസ്‌കാരങ്ങളുടെ വിനിമയത്തിലൂടെ രാജ്യം കൂടുതല്‍ പുഷ്‌കലമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യംവെച്ചിരുന്നത്. ഏക ഭാഷ; ഹിന്ദി മാത്രം എന്നു പ്രഖ്യാപിക്കുന്നവര്‍ സംസ്‌കാരങ്ങളുടെ ശവപ്പറമ്പാക്കി മരുഭൂമി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, എക്‌സിക്യൂട്ടീവിനെയും ലജിസ്ലേഷനെയും മാത്രമല്ല, ജുഡീഷ്യറിയെ പോലും വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുകയാണ്. ജസ്റ്റിസ് ലോയ മുതല്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിവരെ അത് നീളുന്നു. സര്‍വീസില്‍നിന്ന് പിരിയാന്‍ 13 മാസം മാത്രം ശേഷിക്കെയാണ് പ്രശസ്തയും ഏറ്റവും സീനിയറുമായ ഒരു ന്യായാധിപയെ രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും 56 ജഡ്ജിമാരുള്ളതുമായ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മൂന്ന് ജഡ്ജിമാര്‍ മാത്രമുള്ളതും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഉള്ളതുമായ മേഘാലയിലേക്ക് സ്ഥലം മാറ്റിയത്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രതികളായ ബല്‍കീസ് ബാനു ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ശിക്ഷ വിധിച്ചതാണത്രെ അവരെ വേട്ടയാടാന്‍ കാരണമെന്നാണ് ആക്ഷേപം.
മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസറായ സഞ്ജീവ്ഭട്ടും യു.പിയില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു നല്‍കിയ ഡോ. കഫീല്‍ഖാനും നമ്മോട് പറയുന്ന വര്‍ത്തമാനങ്ങള്‍ നിസ്സാരമല്ല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭയമില്ലാത്ത എല്ലാ ഇന്ത്യക്കാരും സമാധാനത്തോടെ കഴിയുന്ന ഇന്ത്യക്കായി പൊരുതേണ്ട സമയമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കംകുറിക്കുകയാണ്. ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന മുദ്രാവാക്യത്തിലൂന്നിയ ക്യാമ്പയിന്‍ ഇന്ന് ജന്ദര്‍മന്ദിറില്‍ സമാരംഭം കുറിക്കുമ്പോള്‍ ആത്മാഭിമാത്തിന്റെ രണ്ടാം ഉണര്‍ത്തുപാട്ടായി രാജ്യത്തെ തൊട്ടുണര്‍ത്തും. ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ എല്ലാവരും അണിചേരുക.
(ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.