Connect with us

Video Stories

കൊലപാതകികളുടെ സ്വന്തം കേരളം

Published

on

കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ അഭിസംബോധന ചെയ്യുമ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നാണ് നാം ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്‍ നിരന്തരമായ കൊലപാതകങ്ങളുടെയും കൊലപാതകികളുടെയും നാടായി കേരളം മാറിയെന്നാണ് ഇപ്പോള്‍ അനുനിമിഷം നമുക്ക് ബോധ്യമായി വന്നിട്ടുള്ളത്. പതിനാലു വര്‍ഷത്തിനിടെ തുടര്‍ച്ചയായി ആറ് കൊലപാതകങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട് കൂടത്തായിയിലെ നാല്‍പത്തേഴുകാരി ജോളി ജോസഫ് ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല, സംസ്ഥാനത്തിനുപുറത്തും വിദേശത്തുപോലും കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഒരു ഡോക്ടര്‍ നടത്തിയ നിരവധി പേരുടെ കൊലപാതകങ്ങളുമായാണ് ജോളിയുടെ തുടര്‍കൊലപാതകങ്ങളെ ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ടവരും മന:ശാസ്ത്ര വിദഗ്ധരുമൊക്കെ വിലയിരുത്തുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് മാത്രമാണ് പ്രധാന കൊലപാതകമെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് മാധ്യമങ്ങളില്‍ പലതിലും വാര്‍ത്തകളും വിശകലനങ്ങളും ഇപ്പോള്‍ പൊലീസിന്റെ സഹായത്തോടെ പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിന്റെ കഴിഞ്ഞ മൂന്നര വര്‍ഷത്തെമാത്രം പട്ടിക പരിശോധിച്ചാല്‍ ദശക്കണക്കിന് കൊലപാതകങ്ങളാണ് നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത്. അതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതല്‍ വ്യക്തിവിരോധത്തിന്റെ പേരിലും സ്വത്തിന്റെ പേരിലുമുള്ള കൊലപാതകങ്ങളുമുണ്ട്. എന്നാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണ് ഇതില്‍ മിക്കതിലും പ്രധാന പ്രതികളെന്നതാണ് ഞെട്ടിപ്പിക്കുന്നവസ്തുത. സി.പി.എമ്മാണ് ഇതില്‍ മുന്നില്‍. ഇവര്‍ ഭരിക്കുന്ന ഘട്ടത്തിലാണ് ഭൂരിപക്ഷം രാഷ്ട്രീയ കൊലപാതകങ്ങളും നടന്നിട്ടുള്ളതും. പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകരാണ് അധികവും ഇരയായിട്ടുള്ളതും. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ഒത്താശയോടെ പൊലീസ് തല്ലിക്കൊല്ലുന്ന പ്രതികളുടെയും പാവപ്പെട്ട മനുഷ്യരുടെയും കാര്യമാണ് അതിലും കഷ്ടം. അവരുടെ കുടുംബങ്ങളെ മാത്രമല്ല, നാടിനെയാകെ ഭീഷണിയില്‍ നിര്‍ത്തിയാണ് ലോക്കപ്പുകളില്‍ ഓരോരുത്തരായി കൊല ചെയ്യപ്പെടുന്നത്. കഴിഞ്ഞ മൂന്നവര്‍ഷത്തിനകം കേരളത്തില്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടത് നൂറോളം പേരാണെങ്കില്‍ ലോക്കപ്പുകളില്‍ പൊലീസിന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത് പത്തിലധികം പേരാണ്. ഇതിനുപുറമെ ഇരുപതോളം പേര്‍ പൊലീസിന്റെ മര്‍ദനത്തിലും തോക്കിന്‍മുനയിലുമായി കാലപുരിക്ക് യാത്രയായി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉത്തര്‍പ്രദേശിനും ബീഹാറിനുമൊപ്പമാണ് കേരളം.

എന്നാല്‍ ഇതിലൊന്നുംപെടാത്ത സാധാരണക്കാര്‍ക്കുപോലും ജീവന് രക്ഷയില്ലാത്ത അവസ്ഥയും സംസ്ഥാനത്ത് ഗുരുതരമായി നിലനില്‍ക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് രാത്രി തൃശൂര്‍ ജില്ലയില്‍മാത്രം രണ്ട് അക്രമ സംഭവങ്ങളിലായി ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തു. കയ്പമംഗലത്ത് പെട്രോള്‍ പമ്പ് നടത്തുന്ന കെ.കെ മോഹനനെ അക്രമികള്‍ പണം കവരുന്നതിനായി കാറില്‍ തട്ടിക്കൊണ്ടുപോകുകയും വഴിക്കുവെച്ച് റോഡരികില്‍ കൊന്നുതള്ളുകയും ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്. ഇതേ ദിവസം തന്നെയാണ്. തൃശൂരില്‍നിന്ന് വാടകക്ക് വിളിച്ചുകൊണ്ടുപോയി ചാലക്കുടിക്കടുത്ത്‌വെച്ച് കാര്‍ തട്ടിയെടുത്ത് യൂബര്‍ ടാക്‌സിഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം. അതീവ ഗുരുതരമായ അവസ്ഥയാണ് ക്രമസമാധാനരംഗത്ത് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ഈ രണ്ടു സംഭവങ്ങളും വിളിച്ചുപറയുന്നു.

ഇതിനു തലേന്ന് അമ്പതുകാരനായ പുത്രന്‍ സ്വത്തിനുവേണ്ടി 84 വയസ്സുള്ള മാതാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചുമൂടിയ സംഭവവും കേരളത്തിന്റെ മന:സാക്ഷിക്കേറ്റ കനത്ത പ്രഹരമായി. തലസ്ഥാന നഗരിയില്‍ മാധ്യമ പ്രവര്‍ത്തകനെ ഐ.എ.എസ്സുകാരന്‍ തന്നെ കാറിടിച്ച്് കൊലപ്പെടുത്തിയിട്ട് പോലും അതിന്മേല്‍ പൊലീസ് കളിക്കുന്ന കളി ആഭ്യന്തര വകുപ്പിന്റെ ദയനീയാവസ്ഥയെ സൂചിപ്പിക്കുന്നു. സാക്ഷരതയെക്കുറിച്ചും പ്രബുദ്ധതയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നവര്‍ ഭരിക്കുമ്പോള്‍ തന്നെയാണ് മലയാളിയുടെ മഹത്വങ്ങളെയെല്ലാം കാര്‍ക്കിച്ചുതുപ്പിക്കൊണ്ട് ഇത്തരം കൊലപാതക-അക്രമപരമ്പരകള്‍ നാള്‍ക്കുനാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ജീവിക്കുന്ന സമൂഹത്തെയും ഭരണകൂടത്തെയും ഭയന്നാണ് പലരും അക്രമങ്ങള്‍ ചെയ്യാത്തതെന്നാണ് വെയ്‌പെങ്കിലും അതൊന്നും ഇപ്പോള്‍ കേരളത്തില്‍ പ്രശ്‌നമല്ലെന്ന് വന്നിരിക്കുന്നുവെന്നാണ് കൂടത്തായി മുതല്‍ തൃശൂരും നെടുങ്കണ്ടവും വരാപ്പുഴയും കൊല്ലവും തിരുവനന്തപുരവും വരെയുള്ള സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. കയ്യൂക്കും ധനശേഷിയും ക്രിമിനലിസവുമുള്ള ഏതൊരാള്‍ക്കും കേരളത്തില്‍ ഏതൊരിടത്തും പട്ടാപ്പകല്‍പോലും ആരെയും വകവരുത്തി ആളാകാമെന്നുമുള്ളതിന് നിരവധി സംഭവങ്ങള്‍ സാക്ഷിയാണ്. ഇവിടെയാണ് നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രകടനപത്രികയിലെ 547 വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി പരിഹാസ്യപൂര്‍വം അവകാശപ്പെട്ടത്. രേഖകള്‍ നോക്കാതെതന്നെ അദ്ദേഹത്തിന് സ്വന്തം മന:സാക്ഷിയോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ മാത്രമാണ് കേരളത്തില്‍ ദിനേന നടക്കുന്ന കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും അതിലൊന്നും കാര്യമായി ശിക്ഷിക്കപ്പെടാത്തവരുടെയും പട്ടിക.

രാജ്യത്താകെ ഭീതി പരത്തിക്കൊണ്ട് മുസ്്‌ലിംകളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും ദലിത്-പിന്നാക്ക ജനതയുടെയും നേര്‍ക്ക് വാളുകളുമായി നടന്നടുക്കുന്ന കാവിക്കൂട്ടങ്ങളും സംസ്ഥാനത്ത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ദൈനംദിന ജീവിതവും ജീവനും പോലും കൊലക്കത്തിക്കിരയാക്കുന്ന അവസ്ഥയും ഒരു ജനാധിപത്യ രാജ്യത്ത് അചിന്തനീയമായിരിക്കുന്നു. ആരോടാണ് പൗരന്‍ ഇവിടെ നീതി ചോദിക്കുക; അത് ലഭിക്കുക എന്നു പറയാന്‍പോലും കഴിയാത്ത അവസ്ഥ. ഇന്നലെ രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലും കേരളത്തിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ട് സര്‍ക്കാരുകളോടുമുള്ള ജനങ്ങളുടെ അടങ്ങാത്ത രോഷമാണ് പ്രകടമായിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കേരളത്തില്‍ ലഭിച്ച വന്‍ഭൂരിപക്ഷം ഇപ്പോഴും ജനങ്ങളുടെ പ്രതികാരത്തിന് തെളിവായി കിടപ്പുണ്ട്. ഭരണത്തില്‍ കാര്യമായി നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനാകാത്തതുമൂലം ജാതിമതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറഞ്ഞും കൊലപാതകാന്വേഷണത്തെക്കുറിച്ചുള്ള കഥകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തും ജനശ്രദ്ധതിരിച്ചുവിടാമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്നാവും ഫലങ്ങള്‍ തെളിയിക്കാനിരിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.