Connect with us

Video Stories

ആ ജാതിക്കോമരങ്ങള്‍ മണ്ണടിഞ്ഞില്ലേ

Published

on

കേരളത്തിന്റെ അറുപത്തിമൂന്നാം ജന്മ വാര്‍ഷികദിനത്തില്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, നാടിനെയാകെ ലജ്ജിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ് സംസ്ഥാനം ഇന്നലെ ചര്‍ച്ചക്കെടുത്തത്. പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കോളജ് ദിനാഘോഷവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ നടന്മാരിലൊരാളായ ബിനീഷ് ബാസ്റ്റിന്‍ പരസ്യമായി അവമതിക്കപ്പെട്ടതാണ് കേരളത്തിന്റെ പ്രബുദ്ധതയെ നടുക്കിയ പുതിയ സംഭവം. ഇതേ ജില്ലയില്‍തന്നെ കഴിഞ്ഞ ഏതാനും ദിവസമായി പുറത്തുവന്ന മറ്റ് രണ്ടു വാര്‍ത്തകളും സംസ്ഥാനത്തിന്റെ വികൃതമായ സാമൂഹിക മനസ്സിനെയും ഭരണകൂട ഭീകരതയെയുമാണ്് തുറന്നുകാട്ടിയത്. വാളയാറിലെ അതിര്‍ത്തി ഗ്രാമത്തില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്താല്‍ കൊലചെയ്യപ്പെട്ടതും പ്രതികള്‍ക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ പുഷ്പംപോലെ പുറത്തിറങ്ങി നടക്കാനിടവന്നതുമാണ് അതിലൊന്ന്്. മറ്റൊന്ന്, അട്ടപ്പാടി മഞ്ചക്കണ്ടി ആദിവാസി ഊരില്‍ നാല്പൗരന്മാരെ പൊലീസ് വെടിവെച്ചുകൊന്നതും. പ്രബുദ്ധതയുടെ പെരുമ്പറ മുഴക്കുന്ന കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്യാധുനികതയിലും എവിടേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മൂന്നു സംഭവങ്ങളും ലോകത്തോട് വിളിച്ചുപറയുന്നത്. അതും ഇടതുപക്ഷമെന്ന് കൊട്ടിഗ്‌ഘോഷിക്കുന്നവര്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ.

കേരളീയ സമൂഹം നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള അവസ്ഥയില്‍ തന്നെയാണ് ഇന്നും ചരിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന സംഭവം അരങ്ങേറിയത് കേരളപ്പിറവിയുടെ തലേന്ന് ഒക്ടോബര്‍ 31 നാണ്. എണ്‍പതു ശതമാനം സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്ക് നീക്കിവെച്ചിരിക്കുന്ന, കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജില്‍ അതിന്റെ പ്രിന്‍സിപ്പലും ഇടതുപക്ഷക്കാരായ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന ്മുഖ്യാതിഥിയായി ക്ഷണിച്ച വ്യക്തിയെ തീര്‍ത്തും അധിക്ഷേപിക്കുന്ന സംഭവമാണ് ഉണ്ടായത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അമ്പതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരനായ യുവാവാണ് ബിനീഷ് ബാസ്റ്റിന്‍. ഇയാളെ മുഖ്യാതിഥിയായി ക്ഷണിച്ചത് എസ്.എഫ്.ഐക്കാരായ യൂണിയന്‍ ഭാരവാഹികളാണ്. താനിതറിഞ്ഞില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ചടങ്ങില്‍ മാഗസിന്‍ പ്രകാശനത്തിന് ക്ഷണിക്കപ്പെട്ട ചലച്ചിത്രകാരനായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനാല്‍ അയാളോടൊപ്പം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. ഇക്കാര്യം പ്രിന്‍സിപ്പലും യൂണിയന്‍ഭാരവാഹികളും ചേര്‍ന്ന് സ്ഥലത്തെ ഹോട്ടലിലെത്തിയ ബിനീഷിനോട് പറയുകയും ബിനീഷിനെ വേദിയിലേക്ക് വരുന്നതില്‍നിന്ന് പ്രിന്‍സിപ്പല്‍ ഉള്‍പെടെയുള്ളവര്‍ ശാരീരികമായി തടയുകയും ചെയ്തു. ഇതിന്റെ ചലനദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് പ്രശ്‌നം കേരളീയ സമൂഹം ഏറ്റെടുക്കുകയും സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ‘ട്രോള്‍മഴ’ പെയ്യാനിടയായതും.

മറ്റാരെങ്കിലും പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ വരില്ലെന്ന് അറിയിച്ചിട്ടും എന്തുകൊണ്ട് സംവിധായകനെ നിര്‍ബന്ധിച്ചുവെന്നതിന് പ്രിന്‍സിപ്പലും കോളജ് മാനേജ്‌മെന്റായ സര്‍ക്കാരിന്റെ ആരോഗ്യ, പട്ടികജാതി വകുപ്പുകളും മറുപടി പറയണം. വേദിയില്‍ വരരുതെന്ന് പറഞ്ഞിട്ടും ബിനീഷ് വാശിയോടെ എത്തുകയും തറയില്‍ ഇരിക്കുകയുംചെയ്തത് അദ്ദേഹത്തിന്റെതന്നെ രംഗത്തുപ്രവര്‍ത്തിക്കുന്ന വ്യക്തിയോട് മാത്രമല്ല, കോളജിനോടും സംഘാടകരോടും സര്‍ക്കാരിനോടും കാട്ടിയ പ്രതിഷേധത്തിന്റെ പ്രകടനമാണ്. അത് ചെന്നുകൊള്ളുന്നതാകട്ടെ കേരളത്തിന്റെ മന:സാക്ഷിക്കുമാണ്. തന്നെ ആവശ്യമല്ലെങ്കില്‍ എന്തിന് ക്ഷണിച്ചുവെന്ന് ചോദിക്കുന്ന ബിനീഷിന്റേത് ന്യായമായ പ്രതിഷേധമാണ്. മൂന്നാംകിട സിനിമാക്കാരനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് സംവിധായകനെതിരായ ആരോപണം നിഷേധിക്കുമ്പോള്‍ തന്നെയാണ് മാപ്പു ചോദിക്കാന്‍ സംവിധായകന്‍ തയ്യാറായിരിക്കുന്നതെന്ന് വൈരുധ്യമാണ്. പക്ഷേ നാടിനെ നടുക്കുന്നത്, കോളജ് പ്രിന്‍സിപ്പലിന്റെയും എസ്.എഫ്.ഐയുടെയും സര്‍ക്കാരിന്റെയും നിലപാടാണ്. സംവിധായകന്‍ ഉയര്‍ന്ന ജാതിക്കാരനും നടന്‍ താഴ്ന്ന ജാതിക്കാരനുമായതിനാലാണ് അധിക്ഷേപം വരുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കോളജ്അധികൃതര്‍ക്കാണ്.

ക്ഷണിക്കപ്പെട്ട മുഖ്യാതിഥി വന്നപ്പോള്‍ മാന്യമായി സ്വീകരിക്കുന്നതിനുപകരം പ്രിന്‍സിപ്പല്‍ എന്തിന് തടയാന്‍ചെന്നു? അതും പട്ടികജാതി വകുപ്പിന് കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ കുട്ടികളെല്ലാം നോക്കിയിരിക്കവെ. പൊലീസിനെ വിളിക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഭീഷണി അദ്ദേഹത്തിന് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നതിന്റെ തെളിവാണ്.
പ്രശ്‌നം വഷളാക്കിയത് കോളജധികൃതരും എസ്.എഫ്.ഐയുമാണെന്ന് അറിഞ്ഞിട്ടും പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറയുന്നത് വിഷയത്തില്‍ ജാതീയത കാണേണ്ടെന്നാണ്. ആരുടെ പക്ഷത്താണ് സര്‍ക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇരക്കുവേണ്ടിയല്ല, വേട്ടക്കാരനോടൊപ്പമാണ് താനെന്നാണ് മന്ത്രിയുടെ സ്വരം വ്യക്തമാക്കുന്നത്. മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് മലയാള സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെ നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതും ഇതേ മന്ത്രി യാണ്. ആദിവാസിക്കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിച്ചതിനെ നിങ്ങളുടെ കാലത്താണ് ‘രണ്ടെണ്ണം പോയതെ’ന്ന് നിയമസഭയില്‍പറഞ്ഞതും മറ്റാരുമല്ല. ഇദ്ദേഹത്തിന്റെ വകുപ്പിനുകീഴില്‍ പട്ടികജാത-പട്ടിക വര്‍ഗക്കാര്‍ക്ക് എന്തുമാത്രം രക്ഷയുണ്ടെന്നതിന് തെളിവാണ് നടേപറഞ്ഞ വാളയാറിലെ പെണ്‍കുട്ടികളുടെ മരണവും സര്‍ക്കാര്‍ അഭിഭാഷകരും പൊലീസും ചേര്‍ന്ന് പ്രതികളെ രക്ഷിച്ചതും.

സി.പി.എം എന്നും വരേണ്യര്‍ക്കും സവര്‍ണ ചിന്താഗതിക്കുമൊപ്പമാണെന്നതിന് നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. ഇന്നും ആ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ ഒരൊറ്റ പട്ടിക ജാതിക്കാരനെയും ഉള്‍പെടുത്താത്തതും പാര്‍ട്ടിനേതാക്കളുടെ പേരുകളില്‍ ജാതിവാല്‍ തൂക്കിക്കൊണ്ടുനടക്കുന്നതും സവര്‍ണാസനത്തെ മറച്ചുപിടിക്കാനാണ്!
സമൂഹത്തിന്റെ പ്രതിഫലനമാണ് കല. മലയാളചലച്ചിത്രരംഗത്തെ വരേണ്യപ്രവണത കേരളത്തിന്റെ ജീര്‍ണതയെയാണ് പ്രകടമാക്കുന്നത്. തിലകനെയും കലാഭവന്‍മണിയെയും വിനയനെയും സലിംകുമാറിനെയും ഇന്ദ്രന്‍സിനെയും തുടങ്ങി എത്രയെത്ര പ്രതിഭാശാലികളായ കലാകാരന്മാരെയാണ് ഇത്തരത്തില്‍ ഒതുക്കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ഭരണകക്ഷി എം.എല്‍.എമാരുള്‍പ്പെടെ പ്രതിക്കുവേണ്ടി പരസ്യമായി സംസാരിക്കുന്നു. അവസര പ്രതികരണവാദികള്‍ ഇതൊക്കെ കാണാതെപോകുന്നു. ഇതിന്റെ അവസാനത്തെ കണ്ണിയാവട്ടെ ബിനീഷ് എന്ന വെറും പത്താം ക്ലാസ് മാത്രമുള്ള കൂലിപ്പണിക്കാരനായ നടന്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.