Connect with us

Culture

ഇംഗ്ലണ്ട് അര്‍ഹിച്ച ക്വാര്‍ട്ടര്‍; വസന്തകാലം തിരിച്ചുവരുന്നു

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


നെഞ്ചിടിപ്പോടെയാണ് ഷൂട്ടൗട്ട് വേളയില്‍ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തിലെ പ്രസ് ബോക്‌സിലിരുന്നത്. അതിന് കാരണമുണ്ട്-ഇംഗ്ലണ്ട് എന്നും നിര്‍ഭാഗ്യവാന്മാരായിരുന്നു. ലോകകപ്പില്‍ മൂന്ന് തവണ ഷൂട്ടൗട്ടില്‍ പുറത്തായവര്‍. ഫുട്‌ബോള്‍ തറവാട്ടുകാര്‍. ഏറ്റവും നല്ല യൂറോപ്യന്‍ ലീഗിന് അരങ്ങൊരുക്കുന്നവര്‍. എല്ലാ താരങ്ങളെയും കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നവര്‍. പക്ഷേ ലോകകപ്പ് ചരിത്രമെടുക്കുക-1966 ലെ ആ നേട്ടത്തിന് ശേഷം കേവലം അതിഥികളായി ലോകകപ്പിന് വന്നു പോവുന്നവര്‍. ഇംഗ്ലണ്ട് കളിക്കാത്ത ലോകകപ്പില്ല. പക്ഷേ ഡേവിഡ് ബെക്കാമും ഗാരി ലിനേക്കറും അലന്‍ ഷിയററും മൈക്കല്‍ ഓവനും വെയിന്‍ റൂണിയും ഡേവിഡ് സീമാനുമെല്ലാം പല ലോകകപ്പുകളിലും തല താഴത്തി മടങ്ങുന്നത് വേദനയോടെയാണ് കണ്ടത്. ഇത്തവണയും അത് സംഭവിക്കുമോ…? നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിട്ട് നിന്ന ടീമാണവര്‍. അവര്‍ വിജയിക്കുമെന്ന ഘട്ടത്തിലായിരുന്നല്ലാ യാരെ മാനേയുടെ ആ ഹെഡ്ഡറും സമനിലയും പിറക്കുന്നത്. പിന്നെ അധികസമയത്താവട്ടെ കൊളംബിയക്കരാരാണ് ആധിപത്യം സ്ഥാപിച്ചതും. ഷൂട്ടൗട്ട് വേളയിലേക്ക് വരുമ്പോള്‍ എനിക്ക് അരികില്‍ ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയിലിന്റെ ലേഖകന്‍ ചന്ദ്രശേഖര്‍ ഭഗത് (അദ്ദേഹം ഇന്ത്യക്കാരനാണ്. മുംബൈ നിവാസി. പക്ഷേ 20 വര്‍ഷമായി ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനാണ്). അദ്ദേഹത്തോട് ചോദിച്ചു- ഉത്തരമില്ല.. പിന്നെ പതുക്കെ അദ്ദേഹം പറഞ്ഞു-കമാല്‍, ഇറ്റ്‌സ് ഗോയിംഗ് ടു ബി ക്രിട്ടിക്കല്‍…

റഫറി വിസില്‍ മുഴക്കി. ആദ്യ കിക്കെടുക്കുന്നത് കൊളംബിയന്‍ നായകന്‍ റെഡിമാല്‍ ഫല്‍ക്കാവോ. ഗോള്‍ വലയത്തില്‍ ജോര്‍ദ്ദാന്‍ പിക്ക്‌ഫോര്‍ഡ്. കൃത്യമായ ഷോട്ട്. കൊളംബിയ 1-0. ഇംഗ്ലണ്ടിന്റെ ആദ്യ കിക്കെടുക്കാന്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ നായകന്‍ ഹാരി കെയിന്‍. ഡേവിഡ് ഒസ്പിന എന്ന കൊളംബിയന്‍ ഗോള്‍ക്കീപ്പര്‍ ചില്ലറക്കാരനല്ല. പക്ഷേ പന്ത് വലയില്‍. ഷൂട്ടൗട്ട് 1-1. കൊളംബിയക്ക് വേണ്ടി കുവാദാര്‍ദോ. അടിപൊളി ഷൂട്ടറാണ് കക്ഷി. പിഴക്കില്ല എന്നുറപ്പ്. അത് പോലെ തന്നെ സംഭവിച്ചു. 2-1 ന് കൊളംബിയക്ക്് ലീഡ്. ഇംഗ്ലണ്ടിന്റെ കിക്കെടുക്കാന്‍ യുവതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. അതിലും ആശങ്കയുണ്ടായിരുന്നില്ല 2-2. ലോ മുറിയലായിരുന്നു കൊളംബിയക്കായി മൂന്നാം കിക്ക്് പായിച്ചത്. അതും വലയില്‍ 3-2ന് ലാറ്റിനമേരിക്കന്‍ സംഘത്തിന് ലീഡ്. ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന്റെ ഷോട്ട് എടുക്കാന്‍ വരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ അങ്കലാപ്പ് പ്രകടം. ഒന്നിലധികം തവണ പന്ത് പരിശോധിക്കുന്നു. അപ്പോള്‍ തന്നെ ഒന്നുറപ്പിച്ചു-ഞാന്‍ മുഖം താഴ്ത്തി. പന്ത് കൊളംബിയന്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്ക്. ചന്ദ്രശേഖര്‍ ഭഗതിനെ നോക്കിയപ്പോള്‍ അദ്ദേഹം കണ്ണടച്ച് ഇരിക്കുന്നു. കൊളംബിയക്ക്് ലീഡ്. നിര്‍ഭാഗ്യം വീണ്ടും ഇംഗ്ലണ്ടിന്റെ വഴിയില്‍ തന്നെ. ഇനി എന്ത് ചെയ്യും…? കൊളംബിയക്കാര്‍ക്ക്് പിഴക്കണം. മുറെ ഉറിബോ വരുന്നു. ആ പതിനഞ്ചാം നമ്പറുകാരന്‍ അടിച്ച പന്ത് ക്രോസ് ബാറില്‍ തട്ടി മടങ്ങുന്നു. ഭാഗ്യം ഇംഗ്ലണ്ടിനെ കൈ വിട്ടിട്ടില്ല. അപ്പോഴാണ് ശ്വാസം നേരെ വീണത്.

നിഷ്പക്ഷമായി കളിയെ കാണേണ്ട ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇങ്ങനെ പക്ഷപാതിയാവാമോ എന്ന ചിന്ത മനസ്സിലുണ്ട്. പക്ഷേ ഇംഗ്ലണ്ട് കുഞ്ഞുനാളില്‍ മുതല്‍ ഫുട്‌ബോള്‍ മൈതാനത്ത് വീരഗാഥ രചിക്കുന്ന പേരാണല്ലോ.. അത് മായുന്നില്ല. ഇംഗ്ലണ്ടിന് വേണ്ടി അടുത്തത് കിരണ്‍ ട്രിപ്പിയര്‍. ഗോള്‍. മല്‍സരം 3-3. അടുത്ത ഷോട്ടിന് വരുന്നത് കൊളംബിയയുടെ കാര്‍ലോസ് ബാക്ക. കിടിലന്‍ താരം. അവസാന ഷോട്ടിന് എപ്പോഴും പരിശീലകര്‍ മികച്ച താരങ്ങളെയാണ് നിയോഗിക്കുക. അത് കൊണ്ട് തന്നെയാണ് ബാക്ക വന്നത്. പക്ഷേ പിക്‌ഫോര്‍ഡ് മായാജാലം കാട്ടി. പന്ത് വന്നത് അദ്ദേഹത്തിന് നേരെ. സേവ്… ഇംഗ്ലണ്ടിന് വ്യക്തമായ മേല്‍ക്കൈ… എറിക് ഡയറിനാണ് അവസാന അവസരം. ഗോളായാല്‍ ഇംഗ്ലണ്ട് ജയിക്കും… ഇംഗ്ലീഷ് ആരാധകരെ നോക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥനയില്‍. കൊളംബിയന്‍ കോച്ച് പെക്കര്‍മാനെ നോക്കുമ്പോള്‍ അദ്ദേഹം മുഖം പൊത്തി നില്‍ക്കുന്നു. ഭഗതിന്റെ തലയും താഴ്ന്ന് തന്നെ…ഡയറിന് പിഴച്ചില്ല….. 4-3ന് ഇംഗ്ലണ്ട്… പിന്നെ പറയേണ്ടതില്ലല്ലോ……

സത്യത്തില്‍ ജയിക്കേണ്ടതും ഇംഗ്ലണ്ട് തന്നെയായിരുന്നു. കൊളംബിയക്കാരുട മല്‍്‌സര സമീപനം നല്ല ഫുട്‌ബോളിന് യോജിച്ചതായിരുന്നില്ല. ബോഡിലൈന്‍ ഗെയിമില്‍ അവര്‍ താല്‍പ്പര്യമെടുത്തപ്പോള്‍ റഫറി അല്‍പ്പം ജാഗ്രത പാലിക്കേണ്ടിയിരുന്നു. പക്ഷേ അതുണ്ടായില്ല. ആറ് മഞ്ഞക്കാര്‍ഡുകളാണ് കൊളംബിയക്കാര്‍ വാങ്ങിയത്. ഇംഗ്ലണ്ട് രണ്ടും. 23 ഫൗളുകളാണ് ഫല്‍ക്കാവോയുടെ സംഘം ചെയ്തത്. ഇതില്‍ മൂന്നെണ്ണം മാരകമായിരുന്നു. ഫൗളിന് കൊളംബിയക്കാരെ ഇംഗ്ലണ്ട് പ്രേരിപ്പിച്ചു എന്നതും രസകരമാണ്. ഹാരിക്ക് പെനാല്‍ട്ടി ലഭിച്ച അവസരം ഇംഗ്ലണ്ട് ബോധപൂര്‍വ്വം സൃഷ്ടിച്ചത് തന്നെയായിരുന്നില്ലേ…. കോര്‍ണര്‍ കിക്കുകളും ഫ്രീകിക്കുകളും വരുമ്പോള്‍ ഇംഗ്ലീഷ് താരങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കും. പന്ത് റീലിസ് ചെയ്യുമ്പോള്‍ ചിതറിയോടും. അപ്പോള്‍ ഇവരെ പിടിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ജഴ്‌സിയിലോ ശരീരത്തിലോ പിടിക്കും. അവര്‍ വീഴും. ബോക്‌സിലാണെങ്കില്‍ റഫറി പെനാല്‍ട്ടി വിളിക്കും. ആ കെണിയില്‍ കൊളംബിയ തല വെച്ചു. ഇനി സ്വീഡന്‍. വലിയ കുഴപ്പമില്ല ഇംഗ്ലണ്ടിന്. അത് കഴിഞ്ഞാല്‍ സെമിയില്‍ ക്രൊയേഷ്യ-റഷ്യ വിജയികളാണ്. അവിടെ പൊരുതി നിന്നാല്‍ ജയിക്കാം-പിന്നെ വരുന്നത് ഫൈനലാണ്-ഇംഗ്ലീഷ് ഫുട്‌ബോള്‍ വസന്തകാലത്തിലേക്ക് തിരിച്ചുവരുമോ…..

സ്വിറ്റ്‌സര്‍്‌ലാന്‍ഡ്-സ്വീഡന്‍ സെമി നിലവാരം പുലര്‍ത്തിയില്ല. തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. രണ്ട് പേരും പ്രതിരോധ ജാഗ്രതയില്‍ പന്തിനെയും ആക്രമണത്തെയും മറക്കുകയോ ഭയക്കുകയോ ചെയ്തു. സ്വീഡന്റെ ഗോള്‍ ഭാഗ്യമായിരുന്നു. അതിന് ശേഷമാണ് ഷക്കീരിയും സംഘവും ഇത് ലോകകപ്പ് നോക്കൗട്ടാണെന്ന സത്യം മനസ്സിലാക്കിയത്. പിന്നെ കുതിപ്പായിരുന്നു. പക്ഷേ സമയം അതിക്രമിച്ചിരുന്നു.
ക്വാര്‍ട്ടര്‍ ചിത്രമായിരിക്കുന്നു. വെള്ളിയാഴ്ച്ച ഉറുഗ്വേയും ഫ്രാന്‍സും. പിറകെ ബ്രസീലും ബെല്‍ജിയവും. ശനിയാഴ്ച്ച സ്വീഡനും ഇംഗ്ലണ്ടും. പിറകെ റഷ്യയും ക്രൊയേഷ്യയും. എന്റെ നീരീക്ഷണം ഇപ്രകാരമാണ്. ഫ്രാന്‍സ് ഉറുഗവേയെ കീഴ്‌പ്പെടുത്തും. ബ്രസീല്‍ ബെല്‍ജിയത്തെയും. അങ്ങനെ ഫ്രാന്‍സ്-ബ്രസീല്‍ സെമി. സ്വീഡനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും റഷ്യയെ മറികടന്ന് ക്രൊയേഷ്യയും രണ്ടാം സെമി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.