Connect with us

Culture

ലെവന്‍ഡോവിസ്‌ക്കി-റഷ്യയുടെ നിരാശയും നഷ്ടവും

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

തുല്യ ദു:ഖിതരാണ് ലണയല്‍ മെസിയും റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയും. ലോക ഫുട്‌ബോളിലെ രണ്ട് മികച്ച താരങ്ങള്‍. പക്ഷേ സ്വന്തം ടീമന്റെ ദയനീയതയില്‍, വ്യക്തിഗതമായി ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാതെ രണ്ട് പേരും ഖിന്നരാണ്. അര്‍ജന്റീന രണ്ട് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ മെസി സ്പര്‍ശം മൈതാനങ്ങളില്‍ കണ്ടില്ല. പോളണ്ട് രണ്ട് കളികളിലും തോറ്റ് പുറത്തായിരിക്കുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രാജ്യത്തിനായി 16 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത ലെവന്‍ഡോവിസ്‌ക്കിയാവട്ടെ രണ്ട് കളിയിലും നിസ്സഹായനായിരുന്നു. ബാര്‍സിലോണ എന്ന ക്ലബിനായി തകര്‍ത്തു കളിക്കുമ്പോള്‍ മെസിക്ക് പന്ത് യഥേഷ്ടം നല്‍കാന്‍ ഇനിയസ്റ്റയും സംഘവുമുണ്ട്. ബയേണിലാണ് ലെവന്‍ഡോവിസ്‌ക്കി. ജര്‍മന്‍ ബുണ്ടസ്‌ലീഗില്‍ ബയേണ്‍ തകര്‍ക്കുമ്പോള്‍ ആര്‍ജന്‍ റൂബനും ഫ്രാങ്ക് റിബറിയുമെല്ലാമുണ്ട് ലെവന്‍ഡോവിസ്‌ക്കിക്ക് പന്ത് എത്തിക്കാന്‍. ദേശീയ നിരയിലേക്ക് വരുമ്പോള്‍ ആരുമില്ലാത്ത അവസ്ഥ.

ഈ ലോകകപ്പിന്റെ നഷ്ടമാണ് ലെവന്‍ഡോവിസ്‌ക്കി. മാസ്മരികമായി സ്‌ക്കോര്‍ ചെയ്യുന്ന ഒരു മുന്‍നിരക്കാരന്‍. പോളണ്ടിന്റെ രണ്ട് മല്‍സരങ്ങള്‍ ഞാന്‍ കണ്ടു-ലെവന്‍ഡോവിസ്‌ക്കി കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു-മെസിയെ പോലെ. സെനഗലുമായുളള അങ്കത്തില്‍ മൂന്ന് തവണ മാത്രമായിരുന്നു ലെവന്‍ഡോവിസ്‌ക്കിക്ക് പന്ത് കിട്ടിയത്. ആ സമയത്താവട്ടെ അദ്ദേഹത്തിന് ബോക്‌സിലേക്ക് പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. കൊളംബിയയോട് മൂന്ന് ഗോളാണ് പോളണ്ട് വഴങ്ങിയത്. യൂറോപ്യന്‍ ഫുട്‌ബോള്‍ പരിശോധിച്ചാലറിയാം പോളണ്ടുകാരുടെ മന:ക്കരുത്ത്. മറ്റൊരു യൂറോപ്യന്മാര്‍ക്കുമില്ലാത്ത ആത്മവീര്യത്തില്‍ കളിക്കുന്നവരാണവര്‍. ഫുട്‌ബോളില്‍ പോളിഷ് ഹുങ്ക് എന്നൊരു പ്രയോഗം തന്നെയുണ്ട്. മൈതാനത്ത് ഹുങ്ക് പ്രകടിപ്പിക്കുമ്പോഴും അവര്‍ ജയിച്ച് വരാറുണ്ടായിരുന്നു. ഇവിടെ അവര്‍ കളിച്ച രണ്ട് മല്‍സരങ്ങളിലും അത് കണ്ടില്ല. കൊളംബിയക്കാരുടെ തിരിച്ചുവരവ് പക്ഷേ ശക്തരായാണ്. പവര്‍ ഫുട്‌ബോളാണ് അവര്‍ യൂറോപ്പിനെതിരെ പുറത്തെടുത്തത്. മൂന്ന് ഗോളുകളും ഉഗ്രന്‍ ഗോളുകളായിരുന്നു. ഫല്‍ക്കാവോ നേടിയ ഗോളാവട്ടെ ടീമിനെ പ്രചോദിപ്പിക്കുകയും ചെയ്യും. ജെയിംസ് റോഡ്രിഗസ് എന്ന കഴിഞ്ഞ ലോകകപ്പിലെ താരം പരുക്കില്‍ നിന്നും മുക്തനായി മധ്യനിരയിലെ തന്റെ റോള്‍ ആസ്വദിക്കുന്നുണ്ട്.

ഇവര്‍ കളിക്കുന്ന ഗ്രൂപ്പ് എച്ചാണ് സങ്കീര്‍ണം. പോളണ്ട് മാത്രമേ പുറത്തായിട്ടുള്ളു. ജപ്പാനും കൊളംബിയക്കും സെനഗലിനും തുല്യ സാധ്യതയാണ്. ജപ്പാന്‍ വീണ്ടും അല്‍ഭുതപ്പെടുത്തി. ആദ്യ മല്‍സരത്തില്‍ കൊളംബിയയെ പരാജയപ്പെടുത്തിയത് ഫഌക്കല്ല എന്ന് തെളിയിച്ചാണ് സെനഗലിനെതിരെ രണ്ട് വട്ടം പിറകിലായിട്ടും തിരിച്ചുവന്ന് 2-2 ല്‍ എത്തിയത്. ഇതോടെ ഗ്രൂപ്പിലവര്‍ക്ക് നാല് പോയിന്റായിരിക്കുന്നു. സെനഗലാവാട്ടെ പോളണ്ടിനെ തോല്‍പ്പിച്ചവരെന്ന ഖ്യാതിയിലായിരുന്നു ജപ്പാനെതിരെ ഇറങ്ങിയത്. സാദിയോ മാനേയുടെ ഗോളില്‍ ഭാഗ്യലീഡ് നേടിയ ടീമിന് പക്ഷേ ജപ്പാന്റെ പോരാട്ടവീര്യമാണ് വിനയായത്. സെനഗലിനുമുണ്ട് നാല് പോയിന്റ്. കൊളംബിയക്കാര്‍ പോളണ്ടിനെ തോല്‍പ്പിച്ചത് വഴി മൂന്ന് പോയന്റില്‍ നില്‍ക്കുന്നു. 28 നാണ് ഈ ഗ്രൂപ്പിലെ അവസാന മല്‍സരങ്ങള്‍. അന്നത്തെ അങ്കങ്ങളെല്ലാം തീപ്പോരാട്ടങ്ങളാണ്. സെനഗല്‍-കൊളംബിയ മല്‍സരമായിരിക്കും വിധി നിര്‍ണയിക്കുക.

പാനമക്കെതിരെ ഇംഗ്ലണ്ടിന്റെ വിജയം പ്രതീക്ഷിച്ചത് മാത്രമാണ്. ആറ് ഗോളിന്റെ ജയം പക്ഷേ അല്‍ഭുതവുമായി. ഹാരി കെയിന്‍ എന്ന നായകനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അഞ്ച് ഗോളുകള്‍ അദ്ദേഹം സ്‌ക്കോര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി ഗോള്‍വേട്ട നടത്തുന്നത് പോലെയാണ് അദ്ദേഹം ഗോളടിക്കുന്നത്. പാനമക്കെതിരെ രണ്ട് പെനാല്‍ട്ടി ഉള്‍പ്പെടെയാണ് മൂന്ന് ഗോളുകള്‍. ടൂണീഷ്യക്കെതിരെ രണ്ട് ഗോളുകളും. ലോകകപ്പിലെ ആദ്യ ഇംഗ്ലീഷ് ഹാട്രിക്കുകാരന്‍ എന്ന ബഹുമതിയും അദ്ദേഹത്തെ തേടി വന്നിരിക്കുന്നു. ജെസി ലിന്‍ഗാര്‍ഡും റഹീം സ്‌റ്റെര്‍ലിംഗും റാഷ്‌ഫോര്‍ഡുമെല്ലാം ഉള്‍പ്പെട്ട യുവസംഘത്തിന്റെ കളി അപാരമാണ്. പാനമക്ക് ആശ്വസിക്കാം-അവര്‍ ലോകകപ്പില്‍ കളിക്കാന്‍ മാത്രം വന്നവരാണ്. കന്നി ലോകകപ്പില്‍ തന്നെ ഫിലിപ്പ് ബലോയിലൂടെ അവര്‍ ചരിത്രവും കുറിച്ചല്ലോ-ലോകകപ്പിലെ ആദ്യപാനമ ഗോള്‍ സ്‌ക്കോറര്‍ എന്നത് തനിക്ക് ലോകകപ്പ് ലഭിച്ച ബഹുമതി പോലെയാണെന്ന് ബലോയി തന്നെ പറഞ്ഞിരിക്കുന്നു.

ഇനി പ്രാഥമിക ഗ്രൂപ്പിലെ അവസാന പോരാട്ടങ്ങളാണ്. ഇന്ന് മുതല്‍ ഗ്രൂപ്പ് മല്‍സരങ്ങളെല്ലാം ഒരേ സമയം. ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ഗ്രൂപ്പ് എച്ചിലാണ്. പോളണ്ട് ഒഴികെ ഗ്രൂപ്പിലെ മൂന്ന് പേര്‍ക്കും-ജപ്പാന്‍, സെനഗല്‍, കൊളംബിയ ടീമുകള്‍ക്ക്് വ്യക്തമായ സാധ്യതയാണ്. കളിച്ച രണ്ട് മല്‍സരങ്ങളും തോറ്റ പോളണ്ട് പുറത്തായിരിക്കുന്നു. അവര്‍ക്ക് പക്ഷേ ജപ്പാന്റെ വഴി തടയാനാവും. കൊളംബിയയെ തോല്‍പ്പിക്കുകയും സെനഗലിനെ 2-2 ല്‍ തളക്കുകയും ചെയ്ത സമുറായികള്‍ക്ക് നാല് പോയിന്റുണ്ട്. പോളണ്ടിനെതിരെ സമനില നേടിയാല്‍ യോഗ്യത നേടാം. ഏഷ്യയില്‍ നിന്ന് എല്ലാവരും പുറത്തേക്കായി നില്‍ക്കുമ്പോള്‍ ജപ്പാനാണ് വലിയ പ്രതീക്ഷ.

സെനഗലിനും നാല് പോയിന്റുണ്ട്. അവര്‍ പോളണ്ടിനെ പരാജയപ്പെടുത്തി, ജപ്പാനോട് സമനില വഴങ്ങി. അവര്‍ക്കും അവസാന പോരാട്ടത്തില്‍ കൊളംബിയയുമായി സമനില മതി. പക്ഷേ കൊളംബിയക്ക് മൂന്ന് പോയിന്റാണുള്ളത്. അവര്‍ക്ക് വിജയമാണ് പ്രധാനം. ജയിച്ചാല്‍ കൊളംബിയക്ക് പ്രയാസങ്ങളില്ല. കൊളംബിയ-സെനഗല്‍ പോരാട്ടം തുല്യശക്തികളുടേതാണ്. അതായിരിക്കും അതിനിര്‍ണായകം. ഗ്രൂപ്പ് എയില്‍ തീരെ കണ്‍ഫ്യൂഷനില്ല. ബിയില്‍ ഇറാന് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാല്‍ മാത്രം സാധ്യത. സിയില്‍ നിന്ന് ഫ്രാന്‍സ് യോഗ്യത നേടിയിരിക്കുന്നു. ഡെന്മാര്‍ക്കിനാണ് അടുത്ത സാധ്യത. ഡിയില്‍ നിന്നും ക്രൊയേഷ്യ വരുന്നു. രണ്ടാം ടീമിനെ ഇന്നറിയാം. നൈജീരിയക്കും അര്‍ജന്റീനക്കും ഐസ് ലാന്‍ഡിനും സാധ്യത നിലനില്‍ക്കുന്നു. ഇ യില്‍ കോസറ്റാറിക്ക പുറത്തായി. ബ്രസീലിനും സ്വിറ്റ്‌സര്‍ലാന്‍ഡിനും സെര്‍ബിയക്കും സാധ്യതയുണ്ട്. എഫില്‍ കൊറിയ പുറത്തായപ്പോള്‍ മെക്‌സിക്കോ സീറ്റ് ഉറപ്പാക്കി. രണ്ടാം ടീമായി ജര്‍മനിക്കാണ് സാധ്യത. പക്ഷേ സ്വീഡന് നേരിയ സാധ്യത നിലനില്‍ക്കുന്നു. ജിയില്‍ നിന്നും ഇംഗ്ലണ്ട്, ബെല്‍ജിയം യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ചാമ്പ്യന്മാരെ മാത്രമാണ് അറിയാനുള്ളത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.