Connect with us

Video Stories

കത്വ:കണ്ണീര്‍ വീഴ്ത്തിയ വയലറ്റ് പൂക്കള്‍

Published

on

ഭുവനചന്ദ്രന്‍
കത്വ, ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്. രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരതക്ക് ഇരയായ ആ പാവം പെണ്‍കുട്ടിക്കു വേണ്ടി മനുഷ്യത്വം മരവിക്കാത്ത മുഴുവന്‍ പേരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ‘നിങ്ങളുടെ മതവും ലിംഗവും വിശ്വാസവും ഏതുമായിക്കൊള്ളട്ടെ എല്ലാവരും വരിക, മാനവികതക്കും നീതിക്കുമായി’ എന്നായിരുന്നു കത്വയിലെ പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഏക്താ കപൂര്‍ ട്വിറ്ററിലൂടെ ആഹ്വാനം നടത്തിയത്. ഇത് കേവലം ഒരു ഏകത കപൂറിന്റെ ആഹ്വാനം മാത്രമായിരുന്നില്ല.
ആ എട്ട് വയസുകാരിയ്ക്ക് നീതി ലഭ്യമാക്കാനായി പരശതങ്ങളാണ് ശബ്ദമുയര്‍ത്തിയത്. നിയമ സഹായം ലഭ്യമാക്കേണ്ടവര്‍ പോലും നിയമം തേടിയെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് മുന്നില്‍ കണ്ണടച്ചപ്പോള്‍ നീതിക്കു വേണ്ടി അവര്‍ നടത്തിയ പോരാട്ടം ഇന്നോളം മറ്റൊരു കുടുംബവും അനുഭവിക്കാത്തതാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കിയതെങ്കിലും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിന തടവ് ശിക്ഷയുമാണ് പത്താന്‍കോട്ടിലെ കോടതി വിധിച്ചത്. നിയമ പാലകര്‍ തന്നെ കാപാലികരായ കേസില്‍ പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് കിട്ടിയ ശിക്ഷ രാജ്യത്തെ വനിതകള്‍ക്കും കുട്ടികള്‍ക്കും ലഭിച്ച നീതികൂടിയായാണ് വിലയിരുത്തുന്നത്. 2018 ജനുവരി പത്തിനാണ് രാജ്യം വിറങ്ങലിച്ച ആ സംഭവത്തിന് തുടക്കം. ഏഴ് ദിവസത്തെ കൊടിയ പീഡനങ്ങള്‍ക്കു ശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ജനുവരി 17ന് വനത്തിനകത്ത് കണ്ടെത്തുകയായിരുന്നു.
ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട നാടോടി മുസ്്‌ലിം കുടുംബങ്ങളെ പ്രദേശത്തു നിന്നും ഓടിക്കാന്‍ ക്ഷേത്ര പൂജാരി കൂടിയായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്‍ നടത്തിയ ആസൂത്രണത്തിന്റെ ഫലമായാണ് മനസാക്ഷി മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. പതിനാറ് മാസത്തിന് ശേഷം വിചാരണപൂര്‍ത്തിയാക്കി ഗ്രാമമുഖ്യനും പൊലീസുകാരുമുള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും രാജ്യം തലകുനിക്കാതിരിക്കാനും ജാഗ്രത ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. കേസിലെ പ്രതികളും അവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങളും, ലഭിച്ച ശിക്ഷയും ഇങ്ങനെയാണ്. കേസില്‍ പ്രതികളായ ഏഴു പേരില്‍ ആറു പേരെ പത്താന്‍കോട്ടിലെ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും വിശാല്‍ ഗംഗോത്ര എന്ന പ്രതിയെ വെറുതെ വിടുകയും ചെയ്തു.
ഇവരില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയുമാണ് ജഡ്ജി തേജീന്ദര്‍ സിങ് വിധിച്ചത്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ സഞ്ജീവ് റാമിന്റെ അനന്തരവനും പ്രായപൂര്‍ത്തിയാവാത്ത ആളുമായ പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെങ്കിലും പ്രായം കണക്കിലെടുത്ത് പത്താന്‍കോട്ടിലെ വിചാരണ കോടതി ഇയാള്‍ക്കെതിരായ വിചാരണ നടത്തിയിട്ടില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴു പേരും അവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റവും ഇങ്ങനെ.
(ഇന്ത്യന്‍ പീനല്‍കോഡ് ജമ്മുകശ്മീരിന് ബാധകമല്ല. എങ്കിലും ഇതിന് സമാനമായ രണ്‍ബീര്‍ പീനല്‍ കോഡ് ആര്‍.ബി.സി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.) ആര്‍.ബി.സിയിലെ 120-ബി (ഗൂഡാലോചന), 363 (തട്ടിക്കൊണ്ടുപോകല്‍), 343 (അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍), 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

  1. സാഞ്ജി റാം
    മുന്‍ റവന്യൂ ഓഫീസറും എട്ടുവയസുകാരിയെ തടവില്‍പാര്‍പ്പിക്കുകയും, ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ക്ഷേത്രമായ ‘ദേവിസ്ഥാനിന്റെ’ മേല്‍നോട്ടക്കാരനും സംരക്ഷകനുമായ സാഞ്ജി റാമാണ് കത്വ സംഭവത്തിന്റെ മുഖ്യഗൂഡാലോചകന്‍
    ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട (ആട്ടിടയന്‍മാര്‍)മുസ്്‌ലിംകളെ പ്രദേശത്തു നിന്നും ആട്ടിയോടിക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ശില്‍പി. എട്ടുവയസുകാരിക്കെതിരെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയത് സാഞ്ജി റാമാണ്. കേസ് മൂടിവെക്കാന്‍ പൊലീസുകാര്‍ക്ക് പണം നല്‍കിയതും ഇദ്ദേഹം തന്നെ. ആര്‍.പി.സി 120-ബി, 302, 376 ഡി പ്രകാരം പത്താന്‍കോട്ടിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
  2. വിശാല്‍ ജംഗോത്ര എന്ന ഷമ്മ
    സഞ്ജി റാമിന്റെ മകന്‍. ഉത്തര്‍പ്രദേശിലെ മിരാപൂരിലെ അകന്‍ഷാ കോളജിലെ ബി.എസ്.സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥി.
    കൊലപാതകം നടന്ന സ്ഥലത്തു വെച്ച് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. കൃത്യം ചെയ്യാനായി ഇയാളെ 800 കിലോമീറ്റര്‍ അകലെ നിന്നും കത്വയിലേക്ക് വിളിച്ചു വരുത്തി എന്നായിരുന്നു ജമ്മുകശ്മീര്‍ പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ അന്വേഷണ വിഭാഗം ആരോപിച്ചിരുന്നത്. അതേ സമയം ഇയാളെ കോളജ് രജിസ്റ്റര്‍ തിരുത്തിയും, എഴുതാത്ത പരീക്ഷ എഴുതിയെന്ന് രേഖയുണ്ടാക്കിയുമാണ് രക്ഷിച്ചെടുത്തതെന്നും ആരോപണമുണ്ട്. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിട്ടു.
  3. എസ്.പി.ഒ ദീപക് കജൂരിയ
    സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍, പി.എസ് ഹിരാനഗര്‍. സഞ്ജി റാമിനൊപ്പം കേസിന്റെ തുടക്കം മുതല്‍ ഗൂഡാലോചനയില്‍ പങ്കാളി.
    സാഞ്ജി റാമിനൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ഇതോടൊപ്പം കേസ് മൂടിവെക്കുന്നതിനു പദ്ധതി തയാറാക്കി. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ പ്രേരിപ്പിച്ചത് കജൂരിയയാണ്.
    ഇതിന് പകരമായി പ്രതിയെ പരീക്ഷ പാസാകാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. തട്ടിക്കൊണ്ടു വന്ന ശേഷം പെണ്‍കുട്ടിക്ക് മയക്കു മരുന്ന് നല്‍കുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും കൊലപ്പെടുത്താന്‍ കഴിഞ്ഞില്ല.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍ ജീവപര്യന്തം തടവ്.
  4. എസ്.പി.ഒ സുരീന്ദര്‍ കുമാര്‍
    സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍, പി.എസ് ഹിരാനഗര്‍
    കജൂരിയക്കൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ദേവിസ്ഥാന് സമീപത്തേക്കുള്ള ബകര്‍വാള്‍ വിഭാഗക്കാരുടെയും പെണ്‍കുട്ടിയുടേയും യാത്രയെ കുറിച്ച് എല്ലാവിവരവും കജൂരിയക്ക് കൈമാറിയത് സുരീന്ദര്‍ കുമാറാണ്. കേസ് മൂടിവെക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചുവര്‍ഷത്തെ കഠിന തടവ്.
  5. പര്‍വേശ് കുമാര്‍ എന്ന മന്നു
    പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഗൂഡാലോചനയെ കുറിച്ച് ഇയാള്‍ക്ക് വിവരം ലഭിച്ചിരുന്നു.
    സാഞ്ജി റാമിന്റെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കൊപ്പം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദേവസ്ഥാനത്ത് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതില്‍ കൂട്ടു പങ്കാളി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രായപൂര്‍ത്തിയാവാത്ത പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ സ്ഥലത്ത് കൂടെയുണ്ടായിരുന്നു.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍. ജീവപര്യന്തം തടവ്.
  6. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത
    എട്ടുവയസുകാരിയുടെ കൊലപാതകവും കൂട്ടബലാത്സംഗവും ഉള്‍പ്പെടെയുള്ള കേസ് ആദ്യം അന്വേഷിക്കാന്‍ നേതൃത്വം നല്‍കിയത് ആനന്ദ് ദത്തയാണ്. ഗൂഡാലോചനയെ കുറിച്ച് അറിയാമായിരുന്ന ഇയാള്‍ കുറ്റം മറച്ചുവെക്കാനായി കൈക്കൂലിയും കൈപ്പറ്റി.
    കുറ്റം മറച്ചുവെക്കാന്‍ സഞ്ജി റാമില്‍ നിന്നും അഞ്ചു ലക്ഷം കൈപ്പറ്റുകയും പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചു വിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും രക്തം, മണ്ണ്, ശുക്ലം എന്നിവ നീക്കം ചെയ്യുന്നതിനായി ദത്ത, തിലക് രാജ് എന്നിവരാണ് വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിച്ചത്. മറ്റു സുപ്രധാന തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.
  7. ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്
    കേസ് അന്വേഷിച്ച ആദ്യ സംഘത്തിലെ അംഗം, കേസ് മൂടിവെക്കാനായി സഞ്ജി റാം, എസ്.ഐ ദത്ത എന്നിവരില്‍ നിന്നും കൈക്കൂലി കൈപ്പറ്റി.
    സഞ്ജി റാമില്‍ നിന്നും ആനന്ദ് ദത്തക്ക് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നല്‍കുന്നതില്‍ ഇടനിലക്കാരനായി. എട്ടു വയസുകാരി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിക്കാന്‍ പങ്കാളിയായി. മറ്റു നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.