Connect with us

Sports

ആ ക്യാച്ച് മാന്ത്രികം

Published

on

 

ബംഗളൂരു:മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 20 റണ്‍സ്. മാരക ഫോമില്‍ കളിക്കുന്ന നായകന്‍ കീത്ത് വില്ല്യംസണെതിരെ സിറാജ് ഏത് വിധം പന്തെറിയുമെന്ന ആശങ്കയായിരുന്നു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ വന്‍ ജനക്കൂട്ടത്തിന്. പതിനെട്ടാം ഓവറില്‍ സിക്‌സറും ബൗണ്ടറിയുമെല്ലാം യഥേഷ്ടം വഴങ്ങിയിരുന്നു വലിയ മല്‍സര പരിചയക്കുറവുള്ള ഹൈദരാബാദുകാരനായ സിറാജ്. അതിര്‍ത്തി വരകളില്‍ നായകന്‍ വിരാത് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം ജാകരൂഗരായി. വില്ല്യംസണ്‍ പന്തിനോടും സിറാജിനോടും ദയ കാണിക്കില്ലെന്നുറപ്പായിരുന്നു. 42 പന്തില്‍ 81 റണ്‍സുമായി കളിക്കുന്ന താരം. യോര്‍ക്കറായിരുന്നു സിറാജിന്റെ പ്ലാന്‍. അത് മനസ്സിലാക്കി തന്നെ വില്ല്യംസണ്‍ ചാടി മുന്നോട്ട് കയറി പന്ത് ഫൈന്‍ലെഗ് ബൗണ്ടറിയിലൂടെ സിക്‌സറിന് പറത്താനായി കോരിയടിച്ചു. അവിടെ കൃത്യമായി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ ഉണ്ടായിരുന്നു. തൊട്ട് മുമ്പ് ഫീല്‍ഡിംഗ് പിഴവില്‍ സിംഗിളാവുന്ന പന്ത് ബൗണ്ടറിയാക്കി മാറ്റിയിരുന്നു കോളിന്‍. പക്ഷേ ചിന്നസ്വാമി നിശ്ബദാമായി നില്‍ക്കവെ പന്ത് നേരെ കോളിന്റെ കരങ്ങളിലേക്ക്……. ഭദ്രമായ ക്യാച്ച്… കമ്മോണ്‍ എന്ന അലറലുമായി കോലിയും ഡി വില്ലിയേഴ്‌സുമെല്ലാം സിറാജിന്റെ അരികിലേക്ക്… അടുത്ത അഞ്ച് പന്തുകള്‍ സിറാജ് ഭദ്രമായി എറിഞ്ഞു. ആകെ വഴങ്ങിയത് ആറ് റണ്‍സ്. അങ്ങനെ 14 റണ്‍സിന് ബാംഗ്ലൂര്‍ വിജയം.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ബന്ധമായ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ചില ഘട്ടങ്ങളില്‍ പാളിയിരുന്നു. പക്ഷേ വലിയ സ്‌ക്കോര്‍ കൈവശമുള്ളതിനാല്‍ അവസാനം വരെ പോരാടാന്‍ അവര്‍ക്കായി. മൂന്ന് പേരായിരുന്നു വിജയത്തിന്റെ അടിത്തറക്കാര്‍. ഒന്നാമന്‍ മറ്റാരുമല്ല-എബി ഡി വില്ലിയേഴ്‌സ് തന്നെ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നേടിയ 218 റണ്‍സിലെ വിലപ്പെട്ട 69 റണ്‍സ് സംഭാവന ചെയ്തത് എബിയായിരുന്നു. പന്ത്രണ്ട് കനമുളള ബൗണ്ടറികളും ഒരു സിക്‌സറുമായി 39 പന്തുകള്‍ മാത്രം നേരിട്ട അതിവേഗ ഇന്നിംഗ്‌സ് മാത്രമായിരുന്നില്ല ദക്ഷിണാഫ്രിക്കക്കാരന്റെ സംഭാവന. ഹൈദരാബാദ് നിരയിലെ ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് കൂറ്റനടികളുമായി ബംഗളൂരുവിനെ വിറപ്പിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ എബി എടുത്ത മാന്ത്രിക ക്യാച്ച് ഐ.പി.എല്‍ കണ്ട് അത്യുഗ്രന്‍ ക്യാച്ചായിരുന്നു. സിക്‌സറിലേക്ക് പറന്ന പന്തിനെ തന്നോളം ഉയരത്തില്‍ ചാടി ഒറ്റ കൈയ്യില്‍ അദ്ദേഹം നിയന്ത്രിച്ചത് അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. മാന്‍ ഓഫ് ദ മാച്ച് പട്ടം അദ്ദേഹത്തിന് നല്‍കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. എബി ആകെ ഒരു സിക്‌സറാണ് സ്വന്തം ഇന്നിംഗ്‌സില്‍ നേടിയത്-അതാവട്ടെ റെക്കോര്‍ഡുമായി. മലയാളി സീമര്‍ ബേസില്‍ തമ്പിയുടെ പന്ത് സ്‌റ്റേഡിയത്ിന് പുറത്തേക്കാണ് എബി പായിച്ചത്. ബേസില്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരുന്നു ഇത്. നാലോവറില്‍ വഴങ്ങിയത് 70 റണ്‍സ്. ബംഗളൂരു വിജയത്തില്‍ രണ്ടാമത്തെ വലിയ പങ്ക് വഹിച്ചത് ഇംഗ്ലീഷുകാരന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയായിരുന്നു. വിരാത് കോലി നിരാശപ്പെടുത്തിയപ്പോള്‍ പകരമെത്തിയ മോയിന്‍ വിലപ്പെട്ട 65 റണ്‍സ് നേടി. സിക്‌സറുകളായിരുന്നു മോയിന്റെ ദൗര്‍ബല്യം. ആറ് തവണ അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി. എബിയും മോയിനും പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്തത് ഗ്രാന്‍ഡ്‌ഹോമെയായിരുന്നു-17 പന്തില്‍ 40 റണ്‍സ്. നാല് സിക്‌സറും ഒരു ബൗണ്ടറിയും. ബംഗളൂരു വിജയത്തില്‍ ഹരാരെയില്‍ ജനിച്ച ഈ ന്യൂസിലാന്‍ഡുകാരനും വലിയ പങ്ക് വഹിച്ചപ്പോള്‍ ഹൈദരാബാദ് നിരയില്‍ വില്ല്യംസണും മനീഷ് പാണ്ഡെയുമാണ് മിന്നിയത്. മനീഷിന് പക്ഷേ നിര്‍ണായക ഘട്ടത്തില്‍ സ്‌ക്കോറിംഗ് വേഗത കൂട്ടാനായില്ല. അവസാന ഓവറില്‍ സിറാജിന്റെ പന്തുകള്‍ക്ക് മുന്നില്‍ മനീഷ് പതറുകയും ചെയ്തു. ഇന്ന് രാജസ്ഥാനുമായിണ് കോലിയുടെ അവസാനത്തെ ഗ്രൂപ്പ് അങ്കം. ജയിച്ചാല്‍ പ്ലേ ഓഫ് കളിക്കാം.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.