Connect with us

Culture

കള്ളം പറയുന്ന മന്ത്രിയും തെറ്റുതിരുത്താത്ത സര്‍ക്കാരും

Published

on

കുറുക്കോളി മൊയ്തീന്‍

മൂന്നു വര്‍ഷത്തെ കര്‍ഷകരുടെ കാത്തിരിപ്പിനു ശേഷം നാളികേര സംഭരണത്തിനു ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രധാന കൃഷിയിനമാണ് നാളികേരമെന്നത് അറിയാത്തവരല്ല ഇടതു മന്ത്രിസഭയിലുള്ളത്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിന് മുകളിലുള്ള ജനങ്ങളുമായി നേരിയ തോതിലെങ്കിലും ബന്ധമുള്ള വിളയാണ് നാളികേരം. എന്നിട്ടും അവരുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അവസാനം തെരഞ്ഞെടുപ്പില്‍ അതിദയനീയ പരാജയം നേരിടേണ്ടിവന്നപ്പോള്‍ കര്‍ഷകരെ സഹായിക്കുന്നുവെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് സഹായകരമല്ല എന്നതാണ് വസ്തുത.

ഇതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ 2016 ജൂണ്‍ 8ന് പ്രഥമ ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. നാളികേര സംഭരണം മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും സംഭരണ വില 27 രൂപയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷത്തിലധികമായി ആ തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നു മാത്രമല്ല നടന്നുവന്നിരുന്ന സംഭരണം പാടെ നിലക്കുകയും ചെയ്തു. യു. ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ സംഭരണം ആരംഭിച്ചത് 389 കൃഷിഭവനുകളിലൂടെയായിരുന്നു. മുഴുവന്‍ പഞ്ചായത്തുകളിലും സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നതു ഇടതു സംഘടനകളടക്കം എല്ലാവരുടെയും ആവശ്യമായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍ ഉള്ളതും ഇല്ലാതായി.

രാജ്യത്ത് പച്ചത്തേങ്ങ സംഭരണം ആദ്യമായി തീരുമാനിച്ചത് 2008ല്‍ ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാരായിരുന്നു. ഒരു നാളികേരത്തിന് 4.10 രൂപ വില നിശ്ചയിച്ച് സംഭരിക്കാനാണ് തീരുമാനിച്ചിരുന്നത്. കേരളത്തില്‍ മാത്രം സംഭരണം നടന്നില്ല. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരുടെ രോദനത്തിന് പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. നാളികേര വില വളരെ താഴോട്ട് കൂപ്പുകുത്തി. ഒരെണ്ണത്തിന് രണ്ടു രൂപ പോലും കിട്ടാത്ത ഒരു കാലം കടന്നുപോയി. അക്കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പ് വന്നത്. പ്രധാന ചര്‍ച്ച നാളികേര വില തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തി. 2012ല്‍ പച്ചത്തേങ്ങ സംഭരണത്തിന് തീരുമാനിച്ചു.

കിലോക്ക് 14 രൂപയായിരുന്നു വില. ഇത് വലിയ മാറ്റം തന്നെയുണ്ടാക്കി. ഒരു നാളികേരത്തിന്റെ വില അഞ്ചുരൂപക്കും മുകളില്‍ കടന്നു. ഘട്ടംഘട്ടമായി വര്‍ധന നടത്തി. 38 രൂപക്ക് വരെ സംഭരിച്ചു. വീണ്ടും സര്‍ക്കാര്‍ മാറി. ഇടതു ഭരണം വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. നാളികേര സംഭരണം നിലച്ചു. വിലയിടിഞ്ഞു, കര്‍ഷകര്‍ വലഞ്ഞു. ഉത്പാദന കമ്മിയും വര്‍ധിച്ച ആവശ്യവും കൂടിവന്നപ്പോള്‍ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം കൈവന്നു വിലകൂടി 48 രൂപയിലെത്തി. ആവശ്യം കുറഞ്ഞപ്പോള്‍ വില കുറഞ്ഞു. 25-27 രൂപയിലെത്തി. മൂന്ന് വര്‍ഷത്തിലധികമായി വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. അവസാനം മുഖം മിനുക്കാനും തെറ്റുതിരുത്താനും തീരുമാനിച്ചതിന്റെ ഭാഗമായി നാളികേര സംഭരണത്തിനു തീരുമാനിച്ചിരിക്കുന്നു.

സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്കു ആശ്വാസകരമല്ല. 27 രൂപ വില ലഭിച്ചാല്‍ ഉത്പാദനച്ചെലവ് പോലും കര്‍ഷകര്‍ക്ക് ലഭിക്കില്ല. ചുരുങ്ങിയത് 40 രൂപയെങ്കിലും ഒരുകിലോ നാളികേരത്തിന് ലഭിക്കണം. എന്നാലേ ഉല്‍പാദനച്ചെലവെങ്കിലും നികത്തുകയുള്ളു. 2016-ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച വില (27രൂപ) യുടെ കാലാനുസൃതമായ വര്‍ധനവ് പോലും കര്‍ഷകര്‍ക്ക് വകവെച്ചുകൊടുത്തിട്ടില്ല. മൂന്ന് വര്‍ഷംകൊണ്ട് കര്‍ഷകര്‍ക്ക് ഉത്പാദന ചെലവില്‍ വലിയ വര്‍ധനവ് തന്നെ വന്നിരിക്കുന്നു. 600 രൂപയുണ്ടായിരുന്ന തൊഴിലാളികളുടെ കൂലി 800 രൂപയിലെത്തി. തെങ്ങുകയറ്റ തൊഴിലാളികളുടെ കൂലി തെങ്ങൊന്നിന് 30-ല്‍ നിന്നും 40 രൂപയായി തേങ്ങ പൊളിക്കാനുള്ള കൂലി 75 പൈസയില്‍ നിന്ന് ഒരു രൂപയായി വര്‍ധിച്ചു. 33.3 ശതമാനത്തിന്റെ വര്‍ധന. വളത്തിന്റെ വില 50 ശതമാനത്തിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവയൊന്നും സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയ്യാറായിട്ടില്ല.

കൃഷിമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. മന്ത്രി സുനില്‍കുമാര്‍ പറയുന്നത് നാളികേര വില 25 രൂപക്ക് താഴേക്ക് വരുമ്പോഴാണ് സര്‍ക്കാര്‍ സംഭരിക്കാറുള്ളത് എന്നാണ്. വലിയ കളവാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ അങ്ങിനെ ചെയ്തിരുന്നോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരുന്നത്? പിന്നെ എന്തടിസ്ഥാനത്തിലാണ് മന്ത്രി പച്ചക്കള്ളം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചത്? ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ നാളികേര വില ഇരുപതിനും താഴേക്ക് വന്നിരുന്നല്ലോ അന്ന് എന്തേ സംഭരിക്കാന്‍ തയ്യാറാകാതിരുന്നത്?

സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണം എന്നു തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രങ്ങള്‍ പോലും തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ ഉദ്ഘാടനവും പത്രപരസ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. സംഭരണം അതില്‍ ഒതുങ്ങും എന്നാണ് അനുമാനിക്കേണ്ടത്. കാരണം കര്‍ഷകരോട് ആത്മാര്‍ത്ഥത കാണിച്ചിട്ടുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സഹകരണ മേഖലയിലൂടെ സംഭരിക്കാനാണ് ആദ്യം 2011-ല്‍ തീരുമാനിച്ചിരുന്നത്. പിന്നീട് 100 കേന്ദ്രങ്ങള്‍ തന്നെ നിശ്ചയിച്ചു. എല്ലാം പരാജയപ്പെട്ടപ്പോഴാണ് കൃഷി ഭവനകളിലൂടെ സംഭരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇടതു സര്‍ക്കാര്‍ വീണ്ടും പിന്നിലേക്ക് പോവുകയാണ്. ആത്മാര്‍ത്ഥമായി ഇടപെടാനോ പ്രായോഗികമായി പ്രവര്‍ത്തിക്കാനോ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്കൂടിയാണിത്. ‘അമ്മായിയും കുടിച്ച പാല്‍ കഞ്ഞി’ എന്ന് പറഞ്ഞപോലെയാണ് ഞങ്ങളും നടത്തി നാളികേര സംഭരണം എന്നു പറയാന്‍ മാത്രമാണെങ്കില്‍ ഇങ്ങിനിയൊക്കെ മതി.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടങ്ങളില്‍ എഴുപതുകളില്‍ തുടങ്ങിയ കശുവണ്ടി സംഭരണത്തിന്റെയും 1994 ലെ നെല്ലു സഭരണത്തിന്റെയും 2015 ലെ റബര്‍ സംഭരണത്തിന്റെയും മഹത്തായ ചില മാതൃകകള്‍ കേരളത്തിലുണ്ട്. അതു പഠിക്കാനെങ്കിലും അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ സംഭരണത്തിലൂടെ വില ക്രമേണ ഉയര്‍ന്നുവരികയും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. 2015 ലെ റബര്‍ സംഭരണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില 90ന് താഴെയായിരുന്നു. അപ്പോഴാണ് 150 രൂപ വില നിശ്ചയിച്ച് ഉത്പാദക സംഘങ്ങളോട് സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നിതാ റബര്‍ വില ഉയര്‍ന്നു വരുന്നു. ആ മാതൃകയാണ് നാളികേര സംഭരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ അവലംബിക്കേണ്ടത്.

സര്‍ക്കാരിന്റെ നയം കണ്ടാല്‍ മനസ്സിലാവുന്നത് കര്‍ഷകരെ സഹായിക്കാനല്ല വ്യവസായികളെയും കുത്തകകളെയും സഹായിക്കാനാണ് വലിയ വെമ്പല്‍ എന്നാണ്. നാളികേരത്തിന്റെ വില താഴോട്ട് വലിക്കുന്ന നയം ആരെയാണ് സഹായിക്കുക. നാളികേരത്തിനു മതിയായ വിലയാണിതെന്നാണ് സര്‍ക്കാര്‍ വിളംബരം ചെയ്യുന്നത്. അതു വ്യവസായികളുടെ താല്‍പര്യമാണ്. ഇനിയും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. ഐക്യജനാധിപത്യ കര്‍ഷക മുന്നണിയുടെ ഭാരവാഹികള്‍ മന്ത്രിയെ നേരില്‍ കണ്ടു ഇക്കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായി. മന്ത്രി കൈമലര്‍ത്തുകയാണുണ്ടായത്. 35രൂപയൊക്കെ നാളികേരത്തിന് കിട്ടണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഞാന്‍ നിര്‍ദേശിച്ചത് 30 രൂപയായിരുന്നു പക്ഷേ അതു മന്ത്രിസഭ അംഗീകരിച്ചില്ലെന്നു അവസാനം മന്ത്രി പറയുകയുണ്ടായി. 30 രൂപ പോലും ഒരു പാകപ്പെട്ട വിലയല്ല. എന്നാല്‍ തുടക്കം എന്ന നിലക്ക് ആ വില എങ്കിലും അംഗീകരിക്കാന്‍ കനിവ് കാണിക്കണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
(സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡണ്ടാണ് ലേഖകന്‍)

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.