Connect with us

columns

കൃഷിയിടങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന മോദി ഭരണകൂടം

Published

on

കെ കുട്ടി അഹമ്മദ് കുട്ടി

അടിമത്തം ലോകത്ത്‌നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള്‍ ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്‍ഷക നിയമങ്ങളെന്നു കാണാവുന്നതാണ്. ഇന്ത്യന്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയേയും കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പല നടപടികളുടെ അവസാനത്തെ ഉദാഹരണമാണ് ഈ നിയമങ്ങള്‍.

മോദിയില്‍നിന്നും മറിച്ചെന്ത് പ്രതീക്ഷിക്കാനാണ്? കോര്‍പറേറ്റുകള്‍ക്ക് പണമൊഴുക്കി പടച്ച തെറ്റായ വാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിരൂപത്തിലൂടെ ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തി കോര്‍പറ്റേറ്റുകളുടെ സ്വപ്‌നകുമാരനായി അധികാരത്തിലെത്തിയതിനുശേഷം നരേന്ദ്രമോദി രാജ്യത്തെ വിറ്റു തുലക്കുന്നത് ഇന്ത്യന്‍ ജനത കാണുന്നത് ഇതാദ്യമല്ല. കോര്‍പറേറ്റുകളുടെ ഇംഗിതത്തിനായി ഇന്ത്യന്‍ ജനതയെ തമ്മിലടിപ്പിച്ചും വിനാശകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചും തന്റെ നിലനില്‍പ്പിനായി നിരവധി കോര്‍പറേറ്റ് ആവശ്യങ്ങള്‍ അദ്ദേഹം നിയമങ്ങളാക്കി. എത്രയോ ഉദാഹരണങ്ങള്‍ ഇതിനു തെളിവായി നിരത്താനാകും. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിലൂടെ സ്വന്തമായി ഔദ്യോഗിക വിമാനമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയുണ്ടായി. റെയില്‍വേ യാത്രാക്കൂലി ഉയര്‍ത്തിയെന്നു മാത്രമല്ല, റെയില്‍വേയെ സ്വകാര്യവത്കരിച്ചു.

ഏറ്റവും കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാകുന്ന രാജ്യമായ ഇന്ത്യയെ ഉത്പന്ന പേറ്റന്റായി പരിവര്‍ത്തനപ്പെടുത്തുന്നതിലും സ്ട്രാറ്റജിക് മേഖലയെ ആയുധ നിര്‍മ്മാണത്തെ സ്വകാര്യവത്കരിക്കുന്നതിലും തുടങ്ങി ഒട്ടനവധി കോര്‍പറേറ്റ് പ്രീണന നടപടികള്‍ നിയമങ്ങളായി മാറ്റുന്നതില്‍ കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് നിഷ്പ്രയാസം വിജയിച്ച മോദി, രാജ്യത്തെ നശിപ്പിച്ചായാലും താന്‍ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനായി നില്‍ക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അദ്ദേഹത്തിനറിയാം തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലും സൈന്യവുമായി ബന്ധപ്പെട്ടതുമായ കുറച്ചു വിഷയങ്ങള്‍ ചര്‍ച്ചക്കെത്തിച്ചാല്‍ അധികാരം നിലനിര്‍ത്താനാകുമെന്ന്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ തൃണവത്കരിച്ചുകൊണ്ട്, അവരുടെ നിയമപരമായ ആവശ്യമായ സെലക്ട് കമ്മിറ്റിക്ക് കര്‍ഷക ബില്ലുകള്‍ പാസ്സാക്കുന്നതിന്മുമ്പ് വിടണമെന്ന ആവശ്യത്തെ തള്ളി, സ്വേച്ഛാപരമായ മൂന്ന് ഓര്‍ഡിനന്‍സുകളും നിയമമാക്കി. എന്തുകൊണ്ടാണ് ഈ ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടാത്തതെന്നു ആദ്യം നോക്കാം. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷംവരുന്ന കര്‍ഷകരുടെ ജീവിതം എന്നെന്നേക്കുമായി കോര്‍പറേറ്റുകളുടെ കാല്‍ക്കല്‍ അടിയറവ്‌വെക്കുന്ന ഒട്ടനവധി നയങ്ങള്‍ ഒഴിവാക്കാനോ അല്ലെങ്കില്‍ ഭേദഗതി വരുത്താനോ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെടുമെന്നും തന്മൂലം കോര്‍പറേറ്റ് പ്രീണനം സാധിക്കില്ലായെന്നതാണ് മോദിയും ബി.ജെ.പിയും ധൃതിയില്‍ പാസ്സാക്കിയതെന്നു ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ബോധ്യമായതിന്റെ തെളിവാണ് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അലയടിക്കുന്ന കര്‍ഷക സമരങ്ങള്‍.

കാര്‍ഷിക മേഖലയില്‍ നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യം നല്‍കി മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. സഭാചട്ടങ്ങളെ പച്ചയായി കൊല ചെയ്തും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയുമാണ് ബി.ജെ.പി തങ്ങളുടെ കോര്‍പറേറ്റ് പ്രീണനം സാധ്യമാക്കിയത്. മോദിയുടെ സ്വേച്ഛാപരമായ നടപടിയിലൂടെ ബി.ജെ.പി ഇന്ത്യന്‍ ജനാധിപത്യത്തിനു എത്രത്തോളം ഭീഷണിയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് 1.4 ബില്യണ്‍ കര്‍ഷകരാണുള്ളത്. അവരുടെ പങ്കാളിത്തമാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 15 ശതമാനവുമാണ്. പാസ്സാക്കിയ മൂന്ന് നിയമങ്ങളും പൂര്‍ണ്ണമായും കോര്‍പറേറ്റ് ആധിപത്യം കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കും. ലോക വ്യാപാര സംഘടനയുടെ ഉറുഗ്വേ റൗണ്ട് മുതല്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കാര്‍ഷിക കമ്പോളങ്ങളുടെ നിയന്ത്രണങ്ങള്‍ എടുത്തുകളയല്‍, ഭക്ഷ്യവസ്തു സമാഹരണ മേഖല സ്വകാര്യ വത്കരിക്കല്‍, സബ്‌സിഡി എടുത്തുകളയല്‍, കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നതവസാനിപ്പിക്കല്‍ എന്നിവയെല്ലാം ഈ നിയമങ്ങളിലൂടെ നടപ്പിലാക്കുകയാണ്. ഇത് രാജ്യത്തെ കാര്‍ഷിക മേഖലയുടെ മരണമണിയാണ് എന്നതില്‍ സംശയമില്ല.

നിയമങ്ങള്‍ എങ്ങനെ കര്‍ഷക വിരുദ്ധമാകുമെന്നു പരിശോധിക്കാം. 1. കാര്‍ഷിക ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കപ്പെട്ടു. രാജ്യത്തെ കര്‍ഷകര്‍ ഏറെനാളായി തങ്ങളുടെ സമരങ്ങളിലൂടെ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കുക, കാര്‍ഷിക ചെലവുകള്‍ക്ക് സബ്‌സിഡി അനുവദിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഭൂപരിഷ്‌കരണം നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയാണ്. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും ബില്ലില്‍ പ്രതിഫിലിക്കുന്നില്ല. 2. ബി.ജെ.പിയുടെ പ്രകടനപത്രിക വാഗ്ദാനമായ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളി. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് റെക്കമെന്‍ഡേഷന്‍സ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലുള്‍പ്പെടുത്തിയാണ് മോദി അധികാരത്തിലെത്തിയത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന്പറഞ്ഞാണ് വീണ്ടും ഭരണത്തിലെത്തിയത്. അതിലെ ഏറ്റവും പ്രധാന ശിപാര്‍ശതന്നെ താങ്ങുവില ഉത്പാദന ചെലവിന്റെ വെയ്‌റ്റേജ് 50 ശതമാനം ഉയര്‍ത്തണമെന്നാണ്. പാസ്സാക്കപ്പെടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രിത വില നിശ്ചയിക്കല്‍ തന്നെ ഒഴിവാക്കപ്പെടുന്നുവെന്നത് ബി.ജെ.പിയുടെ വാഗ്ദാന ലംഘനത്തിന്റെ മറ്റൊരുദാഹരണം മാത്രം. 3. നിലനില്‍ക്കുന്ന സര്‍ക്കാര്‍ കാര്‍ഷിക വില നിര്‍ണ്ണയം മേലില്‍ കോര്‍പറേറ്റ് കുത്തകകള്‍ നിര്‍വഹിക്കും.

ഗാന്ധിജി വിഭാവനം ചെയ്ത കാര്‍ഷിക സ്വയം പര്യാപ്തതയുടെ അടിസ്ഥാന ശിലയാണല്ലോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വിലയും ശേഖരണ വിലയും. ഇവ വിഭാവനം ചെയ്തത് തന്നെ കര്‍ഷക രക്ഷക്കായാണ്. എന്നാല്‍ മേലില്‍ കാര്‍ഷിക വിലനിര്‍ണ്ണയം വ്യാവസായിക കുത്തകകളുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്നതിന്റെ നിയമ നടപടിയാണ് മോദി കഴിഞ്ഞ ദിവസം പാസ്സാക്കിയ നിയമ നടപടികളിലൂടെ ചെയ്തിരിക്കുന്നത്. ഇനി മുതല്‍ കാര്‍ഷിക വിത്തിനങ്ങളുടെ വില പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ നിശ്ചയിക്കും. പരമ്പരാഗത വിത്തുകളുടെ പൊതു ഘടനയെന്നു പറയുന്നത് അവ വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രകൃത്യായുള്ള പ്രത്യുല്‍പാദനശേഷി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കോര്‍പറേറ്റുകള്‍ പരമ്പരാഗത വിത്തുകളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്നത്മൂലം അവയുടെ പ്രത്യുത്പാദന ശേഷി ഒരു തവണയിലേക്ക് പരിമിതപ്പെടുത്തുന്നു.

തന്മൂലം വിത്തിനായി ഓരോ തവണയും കര്‍ഷകന്‍ കോര്‍പറേറ്റുകളെ സമീപിക്കേണ്ടിവരുമെന്നതിനാല്‍ ഇന്ത്യയുടെ പുകള്‍പെറ്റ പരമ്പരാഗത കൃഷി ആഗോള കുത്തക മേഖലയായി നിയമം വഴി മാറ്റപ്പെടും. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വ്യാപാര താല്‍പര്യം മാത്രമാണീ ബില്ലുകളിലുള്ളത്. അതിനാലാണ് ഈ ബില്ലിലെ വിശദാംശങ്ങള്‍ കരടായി മാതൃഭാഷയിലിറക്കി കര്‍ഷകരുമായോ അവരുടെ സംഘടനകളുടമായോ ചര്‍ച്ചചെയ്യാന്‍ മോദി തയ്യാറാകാതിരുന്നത്. 4. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റം. ഇന്ത്യന്‍ ഭരണഘടന പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരത്തില്‍ വരുന്ന സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്. എന്നാല്‍, കേന്ദ്രം ഈ ബില്ല് പാസ്സാക്കാനായി ആവര്‍ത്തിക്കുന്ന വാദം കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്നാണ്. ആയതിനാല്‍ തന്നെ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ, കര്‍ഷക സംഘടനകളുമായി ചര്‍ച്ചകള്‍ക്കോ മോദി തയ്യാറായില്ല. മാത്രമല്ല നിലവിലെ കാര്‍ഷിക വിപണന കേന്ദ്രങ്ങളായ ‘മാന്‍ഡിസ്’ അടച്ചുപൂട്ടപ്പെടുകയും ചെയ്യും. തന്മൂലം കര്‍ഷകരില്‍ നിയന്ത്രിക്കപ്പെട്ട സംവിധാനങ്ങള്‍ വീണ്ടും പഴയ കാലത്തിനു തുല്യമായി കുത്തകകള്‍ക്കും അവരുടെ ഇടനിലക്കാര്‍ക്കുമായി വഴിമാറും.

5. കാര്‍ഷിക കരാര്‍വത്കരണം ചെറുകിട കൃഷിക്കാരില്ലാത്ത രാജ്യമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കും. മറ്റൊരു പ്രധാന പ്രശ്‌നം ഇത് കരാര്‍ കൃഷിക്ക് നിയമ പിന്‍ബലം നല്‍കിയിരിക്കുന്നു. തൊഴില്‍രംഗത്തെ കരാര്‍വത്കരണം പോലെ കാര്‍ഷികരംഗത്തും കരാര്‍ കൃഷി വ്യാപകമാകും. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിനും പരിപാലനത്തിനും പ്രത്യേക വകുപ്പുകള്‍ നിലവില്‍വരും. വിളകളുടെ ഉത്പാദനത്തന്മുമ്പായി കര്‍ഷകന്‍ കുത്തക വ്യാപാരികളുമായി ഗുണനിലവാരം, വിതരണം, വില എന്നിവയെപ്പറ്റി കരാറില്‍ ഏര്‍പ്പെടാം. കരാര്‍ വ്യവസ്ഥയില്‍ ഏതെങ്കിലും ലംഘനമുണ്ടായാല്‍ കര്‍ഷകന്‍ തകരും. വിത്തു പാകുമ്പോള്‍ മുതല്‍ വിളവെടുപ്പു വരെയുള്ള എല്ലാ റിസ്‌ക്കുകളും കര്‍ഷകന്റെ ചുമലിലാണ്. തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റ് ഭീമന്‍മാരുടെ സ്വാധീന ശക്തിയില്‍ പിടിച്ചുനില്‍ക്കാന്‍ പാവം കര്‍ഷകര്‍ക്ക് കഴിയില്ല. വന്‍കിടക്കാര്‍ക്ക് ഭൂമി ഉള്‍പ്പെടെ കാര്‍ഷികാവശ്യത്തിന് സൗജന്യമായി നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്. ഫലത്തില്‍ കാര്‍ഷിക വ്യവസ്ഥ രാജ്യത്തെ ചെറുകിട കര്‍ഷകന്‍ കളംവിടാന്‍ കാരണമാകുകയും കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കപ്പെടുകയും ചെയ്യും.

6. എസ്സന്‍ഷ്യല്‍ കമ്മേഡിറ്റീസ് അക്ട് ഭേദഗതി രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രധാന ഉത്പന്നങ്ങളായ പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ഉള്ളി, ഉരുളകിഴങ്ങ് എന്നിവയെ ആവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്നും ശേഖരണ പരിധിയില്‍നിന്നും പുതിയ നിയമം ഒഴിവാക്കും. തന്‍മൂലം രാജ്യത്തെ കാര്‍ഷിക മേഖലയെ പൂഴ്ത്തിവെപ്പിലേക്കും, ഊഹക്കച്ചവടത്തിലേക്കും നയിക്കും. ഭക്ഷ്യ വസ്തുക്കളുടെ സമാഹരണം എഫ്.സി.ഐയുടെ ഗോഡൗണുകളില്‍നിന്ന് കോര്‍പറേറ്റുകളുടെ സ്വകാര്യ ഗോഡൗണിലേക്കെത്തിച്ചേരും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാകും. ഉത്പാദകര്‍ക്ക് വിലക്കുറവും ഉപഭേക്താക്കള്‍ക്ക് വില വര്‍ധനവിലേക്കും ഇടനില കോര്‍പറേറ്റുകളുടെ അമിത ലാഭത്തിലേക്കും ഇത് നയിക്കും. ഇന്ത്യയില്‍ 2014-16ല്‍ ജനസംഖ്യയുടെ 27.8 ശതമാനം ഭക്ഷ്യ സുരക്ഷയില്ലാത്തവരായിരുന്നു. 2017-19ല്‍ അത് 31.6 ശതമാനമായി വളര്‍ന്നു.

മോദി ഭരണത്തില്‍ 48.86 കോടി വരുന്ന നമ്മുടെ സഹോദരങ്ങളെ ഭക്ഷ്യ സുരക്ഷയില്ലാത്തവരാക്കി. ലോകത്തിലെ ഭക്ഷ്യ സുരക്ഷയില്ലാത്ത ജന വിഭാഗങ്ങളില്‍ 22 ശതമാനവും നമ്മുടെ സഹോദരണങ്ങളാണെന്നത് മോദി ഭരണം നല്‍കിയ സംഭാവനയാണ്. പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ തല്‍സ്ഥിതി വീണ്ടും വഷളാക്കുമെന്നതില്‍ സംശയമില്ല. 7. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനെ അംഗീകരിക്കാത്ത നിയമങ്ങള്‍. കാര്‍ഷിക കടങ്ങള്‍ മൂലം മോദി ഭരണത്തിന്‍കീഴില്‍ ആത്മഹത്യകള്‍ പെരുകുമ്പോഴാണ് മോദി കോര്‍പറേറ്റ് പ്രീണന നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നത് മോദിയുടെ രാജ്യസ്‌നേഹത്തിന്റെ ഉദാഹരണമാണ്. 2019 കണക്കുകള്‍പ്രകാരം മോദി ഭരണത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 10281 ആണ്. നിത്യ കൂലിക്കാരായ 32559 തൊഴിലാളികള്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നത് ഞെട്ടലോടെ കേള്‍ക്കേണ്ടതാണ്. മാത്രമല്ല തൊഴില്‍ മേഖലയിലും അതുമൂലമുള്ള അലയൊലികളുണ്ടാകും. തൊഴില്‍സുരക്ഷതന്നെ ചോദ്യ ചിഹ്നമായി മാറും. തന്മൂലം രാജ്യത്തെ ആകമാനം കോര്‍പറേറ്റുകള്‍ക്കും തീറെഴുതി നല്‍കപ്പെടുമെന്നതില്‍ സംശയമില്ല.

മതേതരത്വ-ജനാധിപത്യ സംരക്ഷണ വാദികളും പൊതുജനവും കര്‍ഷക സമരങ്ങള്‍ക്ക് സഹകരണം പ്രഖ്യാപിക്കേണ്ടതുണ്ട്. കര്‍ഷക പ്രശ്‌നങ്ങള്‍ അവരെ മാത്രം ബാധിക്കുന്നവയല്ല. മറിച്ചു പരിപാവനമായ മാതൃരാജ്യത്തു നമുക്കോരോരുത്തര്‍ക്കും ഭക്ഷണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുപോകാനുള്ള അവകാശങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന നടപടി കൂടിയാണിതെന്നോര്‍മ്മ ഉണ്ടാകേണ്ടതുണ്ട്.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.