Connect with us

More

കൂടെ നില്‍ക്കേണ്ടത് മതേതര സമൂഹം

Published

on

നജീബ് കാന്തപുരം
നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തില്‍ മുസ്‌ലിം സമുദായം ഒരു തലോടല്‍ ആഗ്രഹിച്ചു നില്‍ക്കേയാണ് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ശവത്തില്‍കുത്തുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ശത്രുവിനെ നിര്‍മ്മിക്കുകയെന്നത് ഫാഷിസത്തിന്റെ ആഗോള രീതിയാണ്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും പല സമൂഹങ്ങളാണ് അതിനിരയാക്കപ്പെട്ടത്. ഇന്ത്യയില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ ഉന്നംവെച്ച് നടക്കുന്ന കയ്യേറ്റങ്ങളെല്ലാം മറുപക്ഷത്ത് വിപുലമായ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ്. രാഷ്ട്രീയ കൊയ്ത്തില്‍ ഇത് വിജയം കാണുന്നുവെന്ന ആവേശമാണ് യു.പി സംഘ്പരിവാറിന് നല്‍കിയിരിക്കുന്നത്. അതിന് തൊട്ടുപിറകെ ബംഗാളില്‍ കലാപം പടര്‍ന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുതിയ ആക്രോശങ്ങള്‍ ഉയരുന്നു. ഒരു സമുദായത്തെ വകവരുത്തണമെന്ന് പച്ചക്കു പറയുന്ന ജനപ്രതിനിധികള്‍ വാഴ്ത്തപ്പെടുന്നു. മുസ്‌ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും പലയിടത്തും അപകടകരമായി മാറുന്നു. വര്‍ഗീയതക്കു വേരോട്ടമില്ലാത്ത കേരളത്തിലേക്ക് അത് ഇറക്കുമതിയ ചെയ്യാന്‍ സംഘികള്‍ വെമ്പല്‍കൊള്ളുമ്പോഴാണ് സെന്‍കുമാര്‍ അതിന്റെ മൊത്തക്കച്ചവടമേറ്റെടുക്കുന്ന ദല്ലാളായി രംഗത്തുവന്നിരിക്കുന്നത്.

ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലെങ്കിലും ആര്‍.എസ്.എസിന് അവരുടെ അജണ്ട നടപ്പാക്കാന്‍ ആയിരക്കണക്കിന് ബ്യൂറോക്രാറ്റുകളുണ്ടെന്ന് പറഞ്ഞത് മാര്‍ക്കണ്‌ഡേയ കട്ജുവാണ്. ഇപ്പോള്‍ സെന്‍കുമാറിന്റെ വിഷം വമിക്കുന്ന വാക്കുകള്‍ കട്ജുവിന്റെ പ്രസ്താവനയെ ശരിവെക്കുകയാണ്. സ്വാഭാവികമായും ശശികല സംസാരിക്കുന്നതും സെന്‍കുമാര്‍ സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ശശികല പറഞ്ഞതും സുരേന്ദ്രന്‍ എഴുതുന്നതും സെന്‍കുമാറിന്റെ ചുണ്ടിലൂടെ പുറത്തുവരുമ്പോള്‍ അതിന് പ്രാധാന്യവും വിശ്വാസ്യതയുമുണ്ട്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ സംഘ്പരിവാറിന്റെ ഉച്ചഭാഷിണിയായി മാറുമ്പോള്‍ മറ്റുള്ളവരുടെ മനസ്സില്‍ ഈ വാക്കുകള്‍ ചലനമുണ്ടാക്കുക സ്വാഭാവികവുമാണ്. അതുതന്നെയാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നതും.
ഒരു സിവില്‍ സെര്‍വെന്റ് എന്ന നിലയില്‍ ജനങ്ങളുമായി ദീര്‍ഘകാലം ഇടപഴകാന്‍ അവസരമുണ്ടായ വ്യക്തിയാണ് സെന്‍കുമാര്‍. കേരളത്തിലുടനീളം സൗഹൃദങ്ങളുള്ള വിവിധ മത വിശ്വാസികളെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ അവസരമുള്ള ഒരാള്‍ കേരളത്തില്‍ ജീവിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെക്കുറിച്ച് ഇത്തരമൊരു ധാരണ മനസ്സില്‍ സൂക്ഷിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സെന്‍കുമാര്‍ ഒരു സാധാരണക്കാരനല്ല. മതത്തെക്കുറിച്ചും സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും അവധാനതയുണ്ടാവേണ്ട ഒരു ഐ.പി.എസ് ഓഫീസറാണ്. അതുകൊണ്ടുതന്നെ സെന്‍കുമാറില്‍ നിന്ന് അബദ്ധംകൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ ഉണ്ടായതല്ല ഈ പ്രസ്താവന. സംഘ്പരിവാറിന് പായ വിരിക്കാന്‍ ബോധപൂര്‍വം നടത്തുന്ന ശ്രമം തന്നെയാണിത്. ശശികല തോല്‍ക്കുന്നിടത്ത് സെന്‍കുമാറിനെ പയറ്റി ജയിക്കാനാണ് ആസൂത്രിത ശ്രമം. ഇതിന്റെ പാരിതോഷികം വൈകാതെ കൈപ്പറ്റാന്‍ കാത്തിരിക്കുകയുമാകും.

തീര്‍ത്തും അവാസ്തവവും യുക്തിരഹിതവുമായ ഈ ആക്ഷേപങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ല. കാരണം അത്തരമൊരു സംവാദത്തിലൂടെ മുസ്‌ലിംകളെ പഠിക്കാനോ പഠിപ്പിക്കാനോ അല്ല ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ 35 വര്‍ഷം സര്‍വീസിലിരുന്ന് നാടിന്റെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റിയ ഒരാളെന്ന നിലയില്‍ അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളുടെ ആധികാരികത പുറത്തുപറയേണ്ടതുണ്ട്. നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്‌ലിംകളാണെന്ന നിഗമനം ഏത് സ്ഥിതി വിവര കണക്കിനെ ആസ്പദമാക്കിയുള്ളതാണ്. ഇത്തരത്തില്‍ ജാതി തിരിച്ചുള്ള കണക്ക് തദ്ദേശ വകുപ്പിന് കീഴിലുണ്ടോ? 2001ലെയും 2011ലെയും സെന്‍സസ് പ്രകാരം മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് കേരളത്തില്‍ കുറഞ്ഞതായാണ് വ്യക്തമാവുന്നത്. എന്നിരിക്കേ ഇത്തരത്തിലൊരു കണക്ക് ആര്‍ക്കുവേണ്ടിയാണ് സെന്‍കുമാര്‍ നിരത്തുന്നത്?

കെ. സുരേന്ദ്രന്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ സാമുദായിക അനുപാതം മാറിയാല്‍ വന്‍ വിപത്താകുമെന്നും അതുകൊണ്ട് ഇത് സന്തുലിതമാക്കാന്‍ നടപടിയെടുക്കണമെന്നുമാണ്. വാദത്തിനു വേണ്ടി ചോദിക്കട്ടെ, മുസ്‌ലിം ജനസംഖ്യ ഇത്തരത്തില്‍ വര്‍ധിച്ചാല്‍ തന്നെ എന്തപടകമാണ് സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത്. സുരേന്ദ്രനെ പോലെ സെന്‍കുമാറും മുസ്‌ലിംകളെ മനുഷ്യ ബോംബുകളായാണോ കാണുന്നത്?

ജിഹാദിനെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചുമുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥമായ ഒരു കസേരയില്‍ നിന്നാണ് അദ്ദേഹം ഒരാഴ്ച മുമ്പ് എഴുന്നേറ്റത്. ലൗ ജിഹാദ് എന്ന സംവിധാനം കേരളത്തില്‍ നടക്കുന്നുണ്ടെന്ന് ജന്മഭൂമിയുടെ പരിപാടിയിലും സെന്‍കുമാര്‍ ആവര്‍ത്തിച്ചിരിക്കുന്നു. എങ്കില്‍ എത്ര കേസുകള്‍ ഇതു സംബന്ധമായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു? ആരൊക്കെയാണ് പ്രതികള്‍ ? ഇങ്ങനെയൊരു ക്രൈം നടക്കുന്നുണ്ടെങ്കില്‍ ആ പ്രതികളെ പുറത്തുകൊണ്ടുവരേണ്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബാധ്യതയല്ലേ ? അത് നിര്‍വഹിക്കാതെ പദവി ഒഴിഞ്ഞ ശേഷം ആരോപിക്കുന്നത് എത്രമാത്രം ദുരുദ്ദേശ്യപരമാണ് ?

ഇസ്‌ലാമിലെ ജിഹാദിനെക്കുറിച്ച് ധാരണയില്ലാതെയാണ് സെന്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അപ്പോള്‍ പൊതുവേ മറ്റു സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുന്ന പദാവലികള്‍ കൊണ്ട് ഭയമുണ്ടാക്കുക മാത്രമാണ് സെന്‍കുമാര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ എത്ര നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഒന്നിച്ചു കഴിയുന്നു. ഈ കാലഘട്ടത്തിനിടയിലെവിടെയെങ്കിലും സ്വര്‍ഗം പൂകാന്‍ മറ്റൊരു മതസ്ഥനെ വകവരുത്തിയ മുസ്‌ലിമിന്റെ കഥ സെന്‍കുമാറിന് പറയാന്‍ കഴിയുമോ? ഇതെല്ലാം ഉന്നയിക്കുമ്പോള്‍തന്നെ അത്രയും അവാസ്തവമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സെന്‍കുമാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഈ വര്‍ഗീയ പ്രചാരണത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുമോ ? എങ്കില്‍ മാത്രമേ നിയമസഭയില്‍ അദ്ദേഹം സെന്‍കുമാറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആത്മാര്‍ത്ഥതയോടെയുള്ളതാണെന്ന് വിശ്വസിക്കാന്‍ കഴിയൂ.

രാഷ്ട്രീയ പൊടിക്കൈകള്‍കൊണ്ട് ഇത്തരം വിഷയങ്ങളെ തങ്ങള്‍ക്ക് ഗുണപരമാക്കുന്നതിനു പകരം ഇതുണ്ടാക്കുന്ന മുറിവുകള്‍ ഉണക്കാന്‍ അടിയന്തരവും പ്രായോഗികവും ആത്മാര്‍ത്ഥവുമായ നടപടികളാണിനി വേണ്ടത്. പേപ്പട്ടികളെപോലെ സ്വന്തം സഹോദരങ്ങളെ അടിച്ചുകൊല്ലുമ്പോഴും വാവിട്ടുകരയാന്‍ പോലും ഭയക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങളുള്ളത്. അവരുടെ തൊണ്ടയില്‍ കുടുങ്ങിയ ആ നിലവിളി പുറത്തെത്തിക്കാന്‍ മതേതര സമൂഹം കൂടെയുണ്ടാകുന്നതു മാത്രമാണ് പ്രതീക്ഷ. പൊതു സമൂഹം ഇപ്പോള്‍ മുസ്‌ലിം സമുദായത്തെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തേണ്ട സന്ദര്‍ഭമാണ്. അവരുടെ ഭയാശങ്കകള്‍ മാറ്റാന്‍, അവരുടെ ആത്മവിശ്വാസം തിരിച്ചു ലഭിക്കാന്‍, അവര്‍ക്ക് സുരക്ഷിത ബോധം നല്‍കാന്‍. ഇന്ത്യയാകെ അങ്ങിനെയൊരു സമൂഹം മനസ്സ് തുറന്നു നില്‍ക്കുന്നുണ്ടെന്നത് തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രതീക്ഷ.

നമ്മുടെ നാട് വര്‍ഗീയതയുടെ പേരില്‍ കീറിമുറിക്കപ്പെടരുത്. ഒരേ ബെഞ്ചില്‍ ഒരേ ടിഫിന്‍ ബോക്‌സില്‍ നിന്ന് ഉച്ച ഭക്ഷണം പങ്കിട്ടു കഴിച്ചവരാണ് നമ്മള്‍. സുഖ ദുഃഖങ്ങളില്‍ ഒന്നിച്ചു പങ്കു ചേര്‍ന്ന് സ്‌നേഹത്തിന്റെ ചൂടറിഞ്ഞവരാണ് നമ്മള്‍. ആ നമുക്കിടയില്‍ വിഷം തളിയ്ക്കാന്‍ വരുന്ന വരെ അകറ്റി നിര്‍ത്താനുള്ള തന്റേടവും ഔന്നിത്യവും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായത്തിലെ സഹോദരങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.

കേരളം സമാധാനത്തിന്റെ തുരുത്താണ്. ഇങ്ങനെയൊരു പാരമ്പര്യത്തിന്റെ നാട് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ പങ്കു വഹിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സമൂഹങ്ങള്‍ തമ്മിലുള്ള പാലമായി നിന്ന പാണക്കാട് കുടുംബമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്. മതേതരത്വമെന്നത് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നിറച്ച് സമുദായത്തിനകത്തെ എല്ലാ വികാര ജീവികള്‍ക്കെതിരെയും നെഞ്ചുവിരിച്ച് നിന്നാണ് മുസ്‌ലിം യൂത്ത്‌ലീഗ് മുന്നോട്ടുപോകുന്നത്. ഫാഷിസം എന്ന ഭീകരത രാജ്യത്തിനുമേല്‍ വിരിച്ച കരിമ്പടം മാറണമെങ്കില്‍ മതേതര ബോധമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവേകപൂര്‍വം ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനമാണ് മുസ്‌ലിംലീഗ് മുഴക്കുന്നത്. ശിഥിലീകരിക്കപ്പെടുന്ന മതേതര ചേരിയെ ഐക്യപ്പെടുത്താനും ഇത്തരത്തില്‍ ഭിക്ഷാംദേഹികളായി കടന്നുവരുന്ന വിലകുറഞ്ഞ വ്യക്തികളെ തിരിച്ചറിയാനും നമുക്കു സാധിക്കണം. വ്യക്തികളെയല്ല നിലപാടുകളെയാണ് പിന്തുണക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ അഴിച്ചുവിട്ട ഈ ആക്ഷേപങ്ങള്‍ അതി നിശിതമായി വിമര്‍ശിക്കുകതന്നെ വേണം. അതോടൊപ്പം ബ്യൂറോക്രസിയെ അടക്കിവാഴുന്ന സംഘി ഏജന്റുമാരെ ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരാന്‍ കഴിയണം. അതാണ് പുതിയ കേരളം ആഗ്രഹിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.