Connect with us

Video Stories

അനുഗ്രഹങ്ങളെ മാന്യമായി സമീപിക്കണം

Published

on

ടി.എച്ച് ദാരിമി

വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന്‍ ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?’ (അല്‍മുല്‍ക്: 30) സാധാരണ ജനങ്ങള്‍ എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്‍ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്‍ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. അതിവേഗം നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്‍ച്ചയിലേക്ക് മുതലക്കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മോശമല്ലാത്ത മണ്‍സൂണ്‍ കൊണ്ടനുഗ്രഹീതമായ കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. ഈ വേനല്‍ കടക്കാനുള്ള വിദ്യകളെ കുറിച്ച് എല്ലാവരും ഗഹനമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സംഘടനകള്‍ ബോധവത്കരണ പരിപാടികള്‍ ഒരു യജ്ഞമായെടുത്തുകഴിഞ്ഞു. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് വരെ സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിരിക്കുന്നു.
വെള്ളം എന്നത് ഏറ്റവും സൂക്ഷ്മമായ നിര്‍വചനത്തില്‍ ജീവന്റെ ദ്രാവകമാണ്. വെള്ളമില്ലാതെ ജീവനുണ്ടാവില്ല. ജീവനുള്ള എന്തിന്റെയും ഏറ്റവും പ്രധാന ഘടകവും വെള്ളമാണ്. മനുഷ്യനെ നോക്കൂ, അവന്റെ ശരീരം 66 ശതമാനവും വെള്ളമാണ്. ശരീരത്തിനുള്ളിലെ ചില അവയവങ്ങളും ഭാഗങ്ങളും ഇതിനേക്കാള്‍ കൂടിയ അനുപാതത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളവയാണ്. വെള്ളമില്ലാതെ ജീവന്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി തന്നെ വാസയോഗ്യമായത് വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നാണ് ശാസ്ത്ര മതം. ഭൂമി രൂപപ്പെടുന്ന സമയത്ത് ഖുര്‍ആന്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതു പോലെ (41:11) ഭൂമി പുകയും വിവിധ വിഷ വാതകങ്ങള്‍കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവന്‍ അസാധ്യമാകുന്ന തരത്തില്‍ ഭൗമോപരിതലത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു. അപ്പോള്‍ ഭൂമിയുടെ അകത്തുനിന്നും വെള്ളം വന്നു. ആ വെള്ളം ഭൂമിയെ തണുപ്പിക്കുകയും വാസയോഗ്യമാക്കുകയും ചെയ്തു. അല്ലാഹു ഖുര്‍ആനില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്‍ നിന്ന് ജലവും സസ്യലതാദികളും ബഹിര്‍ഗമിപ്പിക്കുകയും ചെയ്തു’ (അന്നാസിആത്ത്: 30,31) ഇങ്ങനെ നമ്മുടെ ശരീരം മുതല്‍ ജീവജാലങ്ങളടക്കം നാം അധിവസിക്കുന്ന ഭൂമി വരെ നിലനില്‍ക്കുന്നത് വെള്ളം എന്ന ജീവദ്രാവകത്തിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ടാണ് വെള്ളമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല എന്നു പറയുന്നത്. ഇത്രക്കും പ്രധാനമായ വെള്ളത്തിന്റെ കാര്യത്തില്‍ അതിന്റെ ലഭ്യതയില്‍ ഒരാശങ്ക വന്നാല്‍ അത് മനുഷ്യകുലത്തെ ആകുലപ്പെടുത്തുക തന്നെ ചെയ്യും. ആ ആകുലതയാണ് ഇപ്പോള്‍ അപകടകരമാം വിധം വളര്‍ന്നുവരുന്നത്.
വെള്ളത്തിന്റെ അളവ് ഭൂമിയില്‍ നിര്‍ല്ലോഭമല്ല, നിശ്ചിത അളവിലുള്ളതാണ്. അതു കുറയുന്നതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അപകടമായി താഴ്ന്നുപോകും. ഇതും ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നാം അന്തരീക്ഷത്തില്‍ നിന്ന് ഒരു നിശ്ചിത അളവില്‍ മഴ വര്‍ഷിക്കുകയും ഭൂമിയില്‍ അത് കെട്ടിനിറുത്തുകയും ഉണ്ടായി. അതിനെ ഉന്‍മൂലനം ചെയ്യുവാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും’ (അല്‍ മുഅ്മിനൂന്‍: 18). ഇതേ ആശയം സുഖ്‌റുഫ് അധ്യായത്തിലും പറയുന്നുണ്ട്. വെള്ളം തരുന്നു എന്നത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഏത് അനുഗ്രഹമാണെങ്കിലും അതിനെ നല്ല നിലയിലും മാന്യമായും സമീപിച്ചില്ലെങ്കില്‍ അതിന് തേയ്മാനം വന്നുകെണ്ടേയിരിക്കും. ഏത് അനുഗ്രഹത്തിന്റെയും അവസ്ഥയിതാണ്. ആരോഗ്യം എന്നത് ഒരു അനുഗ്രഹമാണ്. അതിനെ നല്ല നിലയില്‍ സമീപിച്ചില്ലെങ്കില്‍ ആ അനുഗ്രഹത്തെ സ്രഷ്ടാവ് പിന്‍വലിക്കുകയും പകരം അനാരോഗ്യം നല്‍കുകയും ചെയ്യുന്നതു പോലെ തന്നെ. അതുതന്നെയാണ് ഇപ്പോള്‍ ഭൂമിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് വെള്ളം ഒഴുക്കുന്നതും ഭൂമിയില്‍ വെള്ളത്തെ സംഭരിച്ചുനിര്‍ത്തുന്നതമായ അനുഗ്രഹങ്ങളിലാണ് ശക്തമായ പിടിമുറുക്കം വന്നിരിക്കുന്നത്. ഇവ രണ്ടിലും ഓരോ ആണ്ടും ആപല്‍കരമായ കുറവാണ് അനുഭവിച്ച്‌വരുന്നത്. മുന്നും പിന്നും ആലോചിക്കാതെയും ഒരു അനുഗ്രഹമാണ് എന്ന് ചിന്തിക്കാതെയും മനുഷ്യര്‍ വെള്ളം കൊണ്ട് താന്തോന്നിത്തം കാണിച്ചപ്പോള്‍ അല്ലാഹു അത് പിടിച്ചുവെച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞു. മുപ്പിത്തിഒന്നായിരം മില്ലീമീറ്റര്‍ മഴ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് പതിനെട്ടായിരമായി കുറഞ്ഞു. 42 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷത്തിലാണെങ്കില്‍ കുറവ് 72 ശതമാനമായിരുന്നു. ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ വരവിലാണ് ഈ കനത്ത കുറവ് സംഭവിച്ചിരിക്കുന്നത്. വന്ന വെള്ളത്തെ ഭൂമിയില്‍ മനുഷ്യരുടെ ഉപയോഗത്തിനായി സംഭരിച്ചുനിര്‍ത്തുന്നതിലാവട്ടെ അതിലും വലിയ ഭീതിപ്പെടുത്തുന്ന കുറവാണ് അനുഭവപ്പെട്ടത്. കേരളത്തിലെ അതിപ്രധാന 20 നദികളില്‍ 40 ശതമാനത്തോളം വെള്ളം കുറഞ്ഞുകഴിഞ്ഞതായി വിവിധ സര്‍ക്കാര്‍ ജല ഏജന്‍സികളുടെ ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു സംഭരണിയാണ് അണക്കെട്ടുകള്‍. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും കേരളം ഏറെ ആശ്രയിക്കുന്ന അണക്കെട്ടുകളില്‍ ഈ മാര്‍ച്ചില്‍ തന്നെ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. വേനല്‍ മഴ കാര്യമായി ഈ സംഭരണികളെ സഹായിക്കില്ല. കാലവര്‍ഷത്തിനായി ഇനിയും രണ്ട് മാസം കാത്തിരിക്കേണ്ടതുമുണ്ട്. വെള്ളവും വൈദ്യുതിയും ഒന്നിച്ച് മുട്ടിയേക്കാവുന്ന സാഹചര്യമാണ് വാ പിളര്‍ന്നു നില്‍ക്കുന്നത് എന്നു ചുരുക്കം. ഇടുക്കി ഡാമില്‍ ഇപ്പോള്‍ തന്നെ 21 അടിയോളം വെള്ളം കുറവാണ്. പിന്നെ പ്രതീക്ഷ ഭൂഗര്‍ഭ ജലത്തിലാണ്. അതിന്റെ കാര്യവും കണക്കുകളും അതിലേറെ ഞെട്ടിക്കുന്നതാണ്. നാലു മീറ്ററോളം താഴ്ന്നിരിക്കുന്നു ഭൂഗര്‍ഭ ജലനിരപ്പ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
കരിങ്കല്ലിന്റെയും ചെങ്കല്ലിന്റെയും അമിതമായ ഘനനം, മണല്‍ വാരല്‍, പരിസ്ഥിതിയെ തീരെ പരിഗണിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്, അമിതമായ ഉപയോഗം, വെള്ളത്തെ പരിരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നത് തുടങ്ങി കാരണങ്ങള്‍ എമ്പാടും നിരത്തുവാനുണ്ട്. അക്കാര്യങ്ങളിലൊന്നും ഉത്തരവാദപ്പെട്ടവര്‍ പോലും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് ഏജന്‍സികളും സംഘടനകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ശരിതന്നെ. പക്ഷെ ഈ ഇറക്കവും ഏറെ വൈകിയിട്ടാണല്ലോ ഉണ്ടാകുന്നത്. വെള്ളം ഒട്ടും ഇല്ലാത്ത കാലത്ത് മഴക്കുഴിയുണ്ടാക്കാനും മഴ തീരെയില്ലാത്ത സമയത്ത് പുരപ്പുറത്തെ വെള്ളം കിണറുകളില്‍ നിറക്കാനും പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. മഴയും വെള്ളവും എല്ലാം ഉണ്ടാകുന്ന കാലങ്ങളിലാണെങ്കില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ ഇതിനെ ഒരു പാഠവും അവബോധവുമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിന് ഏറെ സഹായകമായ ഒരു വഴിയാണ് ആത്മീയമായി വെള്ളത്തെ സമീപിക്കുക എന്നത്. വെള്ളം ഒരു അനുഗ്രഹമാണെന്നും അനുഗ്രഹങ്ങളെ ആദരവോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിലച്ചുപോകുമെന്നും അതു നിലച്ചുപോയാല്‍ ഒരാള്‍ക്കും അതു തരാന്‍ കഴിയില്ലെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കണം. ഇതിന് ഏറ്റവും നല്ല വഴി മതപരമായി വിഷയത്തെ സമീപിക്കുക തന്നെയാണ്. ഏറിയ പങ്കും മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ പ്രത്യേകിച്ചും. അല്ലാഹു മഴയെ തടഞ്ഞുവെച്ചാല്‍ ആര്‍ക്കും അത് തരാനാവില്ല എന്നത് ഗൗരവമായ വസ്തുതയാണ്. കൃത്രിമ മഴക്ക് കാത്തിരിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഇന്ത്യയില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ചത് ഓര്‍മ്മയുണ്ട്. അന്ന് സീഡിങ് നടത്തുകയും തുടര്‍ന്ന് മഴ പെയ്യുകയും ചെയ്തു മദ്രാസില്‍. പക്ഷെ അതു കൃത്രിമ സംവിധാനത്തിനെ തുടര്‍ന്ന് ഉണ്ടായ മഴ തന്നെയായിരുന്നുവോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായത്. പെയ്യേണ്ടതും പെയ്തതുമായ മഴയുടെ അളവുകളില്‍ തമ്മില്‍ അത്രക്ക് അന്തരമുണ്ടായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും ഗ്രഹിക്കാനും കഴിയുകയും ആ ബോധത്തോടെ മാത്രം അവയെ സമീപിക്കുകയും ചെയ്യുക എന്നതാണ് ജലത്തിന്റെ കാര്യത്തിലുമുള്ള പരിഹാരം. മഴയില്ലാതെ വരുമ്പോള്‍ അതു ലഭിക്കാനുള്ള മാര്‍ഗവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. വരള്‍ച്ച ബാധിച്ചാല്‍ ജനങ്ങളോട് തൗബ ചെയ്ത് വിശുദ്ധരാകാനും താന്താങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നതിനു വേണ്ടി മൂന്നു ദിവസം വ്രതമനുഷ്ഠിക്കാനും ഇമാം ആവശ്യപ്പെടണം. പാപമോചനത്തിനായുള്ള പ്രാര്‍ഥനകള്‍ ആ സമൂഹത്തില്‍ പ്രകമ്പനം കൊള്ളണം. എന്നിട്ടുവേണം പ്രത്യേക പ്രാര്‍ഥനയിലേക്കും മറ്റും കടക്കാന്‍. ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാം, വെള്ളം നിലച്ചാല്‍ അത് അല്ലാഹുവില്‍ നിന്നല്ലാതെ കിട്ടും എന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല, കാരണം ഈ ദുരന്തം വന്നിരിക്കുന്നത് അവനോട് നിന്ദ കാണിച്ചതുകൊണ്ട് മാത്രമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.