Connect with us

Video Stories

മേടിക്കല്‍ കോളജും ഹസ്തദാന ദക്ഷിണയും

Published

on

ശാരി പി.വി

കൈക്കൂലിയും അഴിമതിയും നടത്താന്‍ ഭരണമൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ താമര ടീംസ്. എങ്ങാണ്ട് കേന്ദ്രത്തിലോ, അല്ലെങ്കില്‍ അയല്‍ സംസ്ഥാനത്തോ മറ്റോ ഭരണത്തിലിരുന്നാലും ഇവിടിരുന്നു സമ്പാദിക്കാമെന്നാണ് രാജ്യസ്‌നേഹികളുടെ കണ്ടു പിടുത്തം. ഗുജറാത്ത്, പശു തുടങ്ങിയ പദങ്ങള്‍ സിനിമയില്‍ കേട്ടാല്‍ ഉടന്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ജോലിയില്‍ വ്യാപൃതരായ സെന്‍സര്‍ ബോര്‍ഡിന് അങ്ങനെ പുതിയൊരു പണി കൂടി കിട്ടി. ഇനി മുതല്‍ മെഡിക്കല്‍ കോളജ് എന്നു കേട്ടാലും ബീപ് ശബ്ദം ഇടാവുന്നതാണ്. പല്ലി ചത്തതു മുതല്‍ ദിലീപ് കേസില്‍ വരെ അന്വേഷണം, അന്വേഷണം എന്നും പറഞ്ഞ് നാടു നീളെ തൊണ്ട പൊട്ടിച്ച ആര്‍ഷ ഭാരത സംസ്‌കാര ഗഡികളുടെ കേന്ദ്ര നേതാക്കള്‍ ഇപ്പോള്‍ പറയുന്നു. മെഡിക്കല്‍ കോളജ് കോഴ (മേടിക്കല്‍ എന്ന് തിരുത്തി വായിക്കുക) അഴിമതിയല്ലത്രേ അത് ഏതാണ്ട് മൂല്യശോഷണമാണ് പോലും. എന്താ കഥ. ഇതു പോലെ തരാതരം വ്യാഖ്യാനിക്കാന്‍ സംഘികള്‍ക്കു മാത്രമേ കഴിയൂ. എന്തിനും ഏതിനും ഫേസ്ബുക്കിലൂടെ കൂവുന്ന ഉള്ളിയാതി സംഘികളൊക്കെ ഇപ്പോ ന്യായീകരണ തൊഴിലിലാണ്.
അല്ലേലും വി.ടി ബല്‍റാം പറയും പോലെ സംഘികള്‍ വാങ്ങുന്ന കോഴയെ കൈക്കൂലി എന്നു പറയാന്‍ പാടില്ല, ഹസ്ത വേതന ദക്ഷിണ എന്നാണ് ഹിന്ദുസ്ഥാനിയില്‍ പറയേണ്ടത്. ഒരു ലക്ഷമോ, രണ്ടു ലക്ഷമോ ഒക്കെ ക്യാഷ്് ട്രാന്‍സാക്ഷന്‍ പാടുള്ളൂവെന്നാണ് സംഘികള്‍ തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ ഏമാന്‍മാര്‍ ഉത്തരവിട്ടിട്ടുള്ളത്. പക്ഷേ കേരളത്തിലെ ഹസ്ത ദാന ദക്ഷിണ ഒന്നും രണ്ടുമല്ല 5.6 കോടിയാണ്. പണ്ടും ഏതാണ്ടിതുപോലെ വാജ്‌പേയി ഭരണ കാലത്ത് പെട്രോള്‍ പമ്പ് കുംഭകോണം കേരളത്തിലെ താമരച്ചുവട്ടില്‍ തഴച്ചു വളര്‍ന്നിരുന്നുവെന്ന കാര്യം മാലോകര്‍ മറന്നിട്ടൊന്നുമില്ല. ബാങ്കിലൂടെയല്ലാതെ ഇടപാട് പാടില്ലെന്നും പണത്തിന്റെ ഉപയോഗം കുറക്കാന്‍ ഡിജിറ്റല്‍ ഇടപാട് മാതൃകയുമായി വീടു വീടാന്തരം കയറിയിറങ്ങിയ ടീംസ് മേഡിക്കല്‍ കോളജ് കോഴക്കു വേണ്ടി ഉപയോഗിച്ചത് കുഴല്‍പണ ഇടപാടാണ് പോലും. അല്ലേലും സ്വന്തമായി നോട്ടടിക്കുന്ന പ്രസ്സൊക്കെ തൃശൂരില്‍ മണ്ഡലം നേതാവിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ള സ്ഥിതിക്ക് ഇതിനൊക്കെ എന്തു ബുദ്ധിമുട്ട്. കോഴി മുട്ടയിട്ടില്ലെങ്കില്‍ ഉടന്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെടുന്ന ഉള്ളിക്കറി വിദ്വാനൊക്കെ ഇപ്പോള്‍ ന്യായീകരണത്തിന്റെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണെന്നാണ് കേട്ടത്. ഇടപാട് ബി.ജെ.പി നേതാക്കളുടേതായതിനാലും സംഘി ചാനലുകള്‍ ഇക്കാര്യം ചര്‍ച്ചിക്കാത്തതിനാലും എന്‍.ഐ.എ വേണ്ട, പകരം പാര്‍ട്ടി തന്നെ നിയോഗിച്ച കമ്മിറ്റി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി (?) നാടുകടത്തുന്നതായിരിക്കും. അല്ലേലും ഏത് അന്വേഷണം നടത്താനും അത് രഹസ്യമായി സൂക്ഷിക്കാനുമുള്ള കഴിവ് കേരളത്തിലെ സംഘികളെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളൂ. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് (നേതാക്കള്‍) 5.6 കോടി രൂപ അടിച്ചുമാറ്റിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍ നിന്നു തന്നെ പാപ്പരാസികള്‍ക്ക് ഭംഗിയായി ചോര്‍ന്നു കിട്ടി. ഇങ്ങനൊരു സംഭവമേ ഇല്ലെന്നാണ് ഇപ്പോ സംഘികള്‍ പറയുന്നത് അപ്പോള്‍ പിന്നെ കമ്മീഷനെ നിയമിച്ചതെന്തിനെന്ന് ചോദിച്ചേക്കരുത് ഇവിടെ ഇങ്ങനെയൊക്കെയാണ്. ഭാവിയില്‍ വരാനിരിക്കുന്നത് വരെ അന്വേഷിക്കും. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല, കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. അപ്പോള്‍ ഹവാല, കള്ളപ്പണ ഇടപാടുകളും രാജ്യസ്‌നേഹികള്‍ നടത്തുന്നുണ്ടായിരുന്നുവെന്ന് സാരം. വര്‍ക്കലയിലെ എസ്.ആര്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഔദ്യോഗിക നേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും മുരളീധരപക്ഷം സംഗതി ചര്‍ച്ചയാക്കി. പിന്നാലെ റിപ്പോര്‍ട്ടുമെത്തി. ഡിജിറ്റല്‍ പണമിടപാടിന്റെ സ്വന്തക്കാരായ താമരക്കാര്‍ ഡല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി (നോട്ട് ദ പോയിന്റ്) തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ സതീശ് നായര്‍ ആറന്മുള സ്വദേശിയില്‍ നിന്നും എം.ബി.എ അംഗീകാരം തരപ്പെടുത്താമെന്ന് പറഞ്ഞ് വേറെയും 18 ലക്ഷം അമുക്കി താക്കോല്‍ സ്ഥാനം ഉറപ്പാക്കിയ വ്യക്തികൂടിയാണ്. കുഴല്‍പണ ഇടപാട് രാജ്യദ്രോഹമാണെന്നാണ് കേട്ടറിവ്. അംഗീകൃത രാജ്യസ്‌നേഹികള്‍ ഈ ഇടപാടു നടത്തിയാല്‍ അതു രാജ്യദ്രോഹമല്ലാതാകുമോ? അങ്ങനെയാണെങ്കില്‍ മിസ്ഡ് കോള്‍ അടിച്ച് ഒരു രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഈ ഇടപാട് തുടങ്ങാവുന്നതാണ്. നല്ല ലാഭമുള്ള കച്ചവടമാണ്. പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ എം.ടി രമേശ് മുഖേന കാശ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിച്ചു പിന്നാലെ പാര്‍ട്ടി രമേശിന്റെ കരച്ചിലിന് പ്രതിവിധിയായി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിലും അന്വേഷിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാണിക്കാന്‍ എന്തായാലും ബി.ജെ.പി തീരുമാനിച്ചിരിക്കുന്നു. എന്തുകൊണ്ടും മഹനീയ മാതൃക തന്നെ. അല്ലെങ്കിലും വ്യാജ ഇടപാട് ബി.ജെ.പിക്ക് പുത്തരിയൊന്നുമല്ല. എല്ലാതരം കോഴയും കൈകാര്യം ചെയ്തു ശീലിച്ച ടീംസ് കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിനു വേണ്ട വ്യാജ രസീതടിച്ച് കോടികളുടെ ധനസമാഹരണം നടത്തിയെന്ന പരാതി വേറെയുമുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറി ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയ കേസ് പണം തിരിച്ചു നല്‍കി മാതൃക കാണിച്ചാണ് അവസാനിപ്പിച്ചതെന്നാണ് പുറത്തുവരുന്ന മറ്റൊരു സന്തോഷ വാര്‍ത്ത. അഴിമതിക്കെതിരെ ടൊര്‍ണാഡോ പോലെ ആഞ്ഞടിക്കുന്നത് കണ്ടാല്‍ തോന്നും ഇവരൊക്കെ ചേര്‍ന്ന് ഇവിടെ ഏതാണ്ടൊരു സ്വര്‍ഗപൂങ്കാവനം സൃഷ്ടിക്കാന്‍ പോവുകയാണെന്ന്. ഇപ്പോള്‍ ഒന്നിനു പുറകെ ഒന്നായി കോഴയും കൈക്കൂലിയും, വ്യാജ നോട്ടടിയും. അഴിമതിക്കെതിരെ ആഞ്ഞടിച്ച ടീമൊക്കെ മെഡിക്കല്‍ കോളജിലെ അഴിമതി വാര്‍ഡില്‍ കൈയും കാലും പ്‌ളാസ്റ്ററിട്ട് കിടക്കുന്ന ദയനീയ കാഴ്ച…സ്ഥിരം ബി.ജെ.പി ചര്‍ച്ച തൊഴിലാളികള്‍ കോഴയെ കുറിച്ച് ചോദിച്ചാല്‍ നികരാഗ്വേയിലെ പട്ടിണിയും ഉഗാണ്ടയിലെ വെള്ളപ്പൊക്കവുമൊക്കെയാണ് മറുപടിയായി മൊഴിയുന്നത്. എന്നാലും അഴിമതിക്കെതിരെ ഗീര്‍വാണം വിട്ട് ഇനിയും വരണേ ആനകളേയും തെളിച്ച് ഇത് വഴി.

ലാസ്റ്റ് ലീഫ്:
ആരാണ് ചൈന എന്ന ചോദ്യത്തിന് ഒടുവില്‍ മറുപടിയായിരിക്കുന്നു. അതും എന്തും ഏതും ഗണിച്ചു പറയുന്ന ആര്‍.എസ്.എസുകാര്‍ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ചൈന അസുരന്‍മാരാണ് പോലും അസുരന്‍മാര്‍!. പത്ത് ദിവസം യുദ്ധം ചെയ്യാന്‍ മാത്രമേ ഇന്ത്യയുടെ പക്കല്‍ ആയുധമുള്ളൂവെന്നാണ് സിആന്റ്എജിയുടെ കണ്ടെത്തലെങ്കിലും ചൈനയെ തുരത്താന്‍ കൊതുകിനെ തുരത്തുന്നതിനേക്കാളും എളുപ്പമാണെന്നാണ് സംഘികള്‍ പറയുന്നത്. ദിവസവും മന്ത്രം ചൊല്ലിയാല്‍ മതിയത്രേ. മന്ത്രം ദിവസവും അഞ്ച് പ്രാവശ്യം ചൊല്ലിയാല്‍ ചൈനയെ കീഴടക്കാമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. എല്ലാ ദിവസവും അതിരാവിലെ എണീറ്റ് അഞ്ച് പ്രാവശ്യം ഇത് ചൊല്ലണമെന്നാണ് നിര്‍ദേശം. ‘ഹിമാലയം കൈലാസം ടിബറ്റ്, എന്നിവ ചൈനയുടെ അസുരശക്തിയില്‍ നിന്നും രക്ഷപ്പെടും’ ഇതാണ് ചൈനയെ തുരത്താന്‍ ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്ന മന്ത്രം. അപ്പോള്‍ പട്ടാളക്കാരോടുള്ള സ്‌നേഹമൊക്കെ ഇനി എന്തു ചെയ്യുമോ ആവോ

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.