Connect with us

Culture

മഴക്കാലം ആസ്വദിക്കാം രോഗങ്ങളെ അകറ്റാം

Published

on

ഡോ. എം.പി മണി

സാഹിത്യകാരന്മാരുടെ മനസ്സില്‍ നിറപ്പകിട്ടാര്‍ന്ന മാരിവില്ലുകള്‍ വിരിയിക്കാന്‍ ശക്തിയുള്ളതാണ് മഴ. വിത്തിറക്കാന്‍ സമയമായി എന്നറിയിക്കുന്ന വിഷുപ്പക്ഷിയുടെ വിത്തും കൈക്കോട്ടും വിളിക്ക് അകമ്പടിയായി പുതുവര്‍ഷത്തിന്റെ ഹര്‍ഷമഴയായി എത്തുന്ന മേടമാസത്തിലെ മഴ മുതല്‍ മീനമാസത്തിലെ സൂര്യന്റെ തീമഴ വരെ ഓരോ മാസത്തെയും മഴയെക്കുറിച്ച് പറയാറുണ്ട്. ഈ മഴകളില്‍ മഞ്ഞുമഴയും കുളിരുമഴയും ഇടിപൊടിയോടെയുള്ള ഇടവമഴയും എല്ലാം വളരെ ഭംഗിയായിട്ടാണ് ആസ്വദിക്കാറ്.

കുട്ടികള്‍ക്ക്, കോരിച്ചൊരിയുന്ന മഴക്കാലം ആഹ്ലാദത്തിന്റെ കാലമാണ്. മഴക്കാലത്ത് മുറ്റത്ത് നിറഞ്ഞ് നില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിച്ചാടുകയും കടലാസ് വഞ്ചിയിറക്കി കളിക്കുകയും ചെയ്യുന്നത് മനസ്സില്‍ സന്തോഷം നിറയുന്ന അവസരങ്ങളാണ്. ഒപ്പം, ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ശുക്രദശയു മഴക്കാലത്ത് ആസ്പത്രികളില്‍ നല്ല തിരക്കായിരിക്കും, ജലദോഷം, പനി, വയറിളക്കം, വയറുകടി, വാതം, പുറംവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മഴക്കാലം അത്ര സന്തോഷപ്രദമായിരിക്കുകയില്ല.

സത്യത്തില്‍ ഏറെ സന്തോഷകരമായി ചെലവഴിക്കാവുന്നതാണ് മഴക്കാലം. മഴക്കാലത്ത് വരുന്നത് മുന്‍കൂട്ടി കാണാതിരിക്കുകയും ചില മുന്‍കരുതലുകള്‍ എടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് മഴക്കാലം അത്ര സന്തോഷകരമാകുകയില്ല. മൂടിക്കെട്ടിയ അന്തരീക്ഷവും മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുകുന്ന വെള്ളവുമായിരിക്കും എവിടെയും. സൂര്യപ്രകാശം കുറഞ്ഞ അന്തരീക്ഷവും മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളവും പല രോഗങ്ങള്‍ക്കും കാരണമാകാം.

ഗ്യാസ്‌ട്രോ എന്ററൈറ്റിസ്, ജലദോഷം, ചുമ, വയറുകടി, ശ്വാസംമുട്ട് എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. നീണ്ടകാലം നിലനില്‍ക്കുന്ന രോഗങ്ങളായ സന്ധിവാതം, പുറംവേദന, സ്‌പോണ്‍ഡിലൈറ്റിസ്, പഴകിയ വയറിളക്കം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മഴക്കാലം രോഗാവസ്ഥ കൂടുതലാകുന്നതാണ്. ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരില്‍ തണുപ്പും കാറ്റും മഴയും ഉള്ള അന്തരീക്ഷം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിനും കാരണമാകാറുണ്ട്.


മാലിന്യങ്ങള്‍ വേണ്ടപോലെ നശിപ്പിക്കാതിരിക്കുന്നതും നല്ല സംവിധാനങ്ങള്‍ ഇല്ലാത്ത അഴുക്ക്ചാലുകളുമാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ മഴക്കാലത്ത് കൂടുതല്‍ ഉണ്ടാകുന്നതിന് കാരണം. അങ്ങനെയാണ് മഴക്കാലങ്ങളില്‍ പകര്‍ച്ചപ്പനികളും മഞ്ഞപ്പിത്തവും കോളറയും ഗ്യാസ്‌ട്രോ എന്ററൈറ്റിസുമൊക്കെ ദുരിതത്തിലാക്കുന്നത്.

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക, വഴിയോരങ്ങളില്‍ വില്‍ക്കുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുക, പാചകം ചെയ്ത ആഹാരങ്ങള്‍ ഈച്ച കയറാതെ അടച്ച് വെക്കുക, വീട്ടില്‍ മുഴുവനും, പ്രത്യേകിച്ച് അടുക്കളയിലും ഊണ് മുറിയിലും നല്ല വൃത്തി സൂക്ഷിക്കുക, ആര്‍ക്കെങ്കിലും പകരാന്‍ സാധ്യതയുള്ള രോഗം ഉണ്ടായാല്‍, അവരെ പ്രത്യേകമായി ഒരു മുറിയില്‍ താമസിപ്പിക്കുകയും അവരുടെ വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്യുക.


മഴക്കാലത്ത് വീട്ടിലെ ആര്‍ക്കെങ്കിലും ഛര്‍ദ്ദിയോ, വയറിളക്കമോ കാണുകയാണെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണണം. ആസ്പത്രിയില്‍ കിടക്കണം എന്നാണ് ഡോക്ടര്‍ പറയുന്നതെങ്കില്‍ അനുസരിക്കുക. ശരീരത്തിലെ ജലാംശം ക്രമത്തിലധികം നഷ്ടപ്പെടുന്ന അവസ്ഥ ചിലപ്പോള്‍ ഗുരുതരാവസ്ഥയിലേക്ക് നയിക്കാവുന്നതാണ്. വളരെ ചെറിയ തോതിലുള്ള അസ്വസ്ഥതകള്‍ മാത്രമാണ് അനുഭവപ്പെടുന്നതെങ്കില്‍ ഡോക്ടറെ കാണണമെന്ന് അത്ര നിര്‍ബന്ധമൊന്നുമില്ല. ലളിതവും എളുപ്പം ചെയ്യാവുന്നതുമായ ചില ഗൃഹൗഷധികള്‍ പ്രയോഗിച്ച് നോക്കാവുന്നതാണ്. ദഹനക്ഷയവും വയര്‍ അല്‍പം വീര്‍ത്തിരിക്കുന്നതായും തോന്നുകയാണെങ്കില്‍ അല്‍പം ഉലുവയോ, ഉലുവയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളമോ, ചെറുചൂടോടെ പല പ്രാവശ്യമായി കുടിച്ചാല്‍ സുഖം കിട്ടും.


വയറുവേദന ഉണ്ടാവുകയാണെങ്കില്‍ ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ അരനുള്ള് ഉപ്പ് ചേര്‍ത്ത് ചെറുനാരങ്ങ ചൂടോടെ കഴിച്ചാല്‍ മതിയാകും. വയറിളകുകയാണെങ്കില്‍ വേവിച്ച ഏത്തപ്പഴവും തിളപ്പിച്ചാറിയ മോരും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നല്ല ഫലം ചെയ്യും. വയറുകടിയാണെങ്കില്‍ മാതളനാരങ്ങയുടെ തോടും മഞ്ഞളും ചതച്ചിട്ട് തിളപ്പിച്ച മോര് ചെറുചൂടോടെ കുടിക്കുക. മഴക്കാലത്ത് കറികളില്‍ ഇഞ്ചി ചേര്‍ക്കുന്നത് നല്ലതാണ്. വയറില്‍ അസുഖങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത് കുറെയേറെ ഉപകരിക്കും. അല്‍പം ഇഞ്ചിയും കുരുമുളക് പൊടിയും ചേര്‍ത്തുണ്ടാക്കിയ കടുംചായ പതിവായി കുടിച്ചാല്‍ തന്നെ ജലദോഷം, പനി, ചുമ എന്നിവ ബാധിക്കുകയില്ല. ഓരോ ആഹാരശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരുനുള്ള് ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതും നല്ലതാണ്.


മഴ നനയാതിരിക്കലാണ് നല്ലത്. മഴ കൊള്ളേണ്ടി വരികയാണെങ്കില്‍ വീട്ടില്‍ വന്ന ഉടനെ നന്നായി തോര്‍ത്തി ചൂടുവെളളമോ, ചൂടുള്ള കാപ്പിയോ, ചായയോ കുടിച്ചാല്‍ മതി. ഇതില്‍ ഇഞ്ചി ചേര്‍ക്കുകയും ചെയ്താല്‍ വളരെ നല്ലതായിരിക്കും. മഴക്കാല രോഗങ്ങള്‍ക്ക് ഫലപ്രദവും ഒപ്പം സുരക്ഷിതവും ആയ ചില ആയുര്‍വേദ മരുന്നുകള്‍ ഓര്‍മ്മിച്ചിരിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് ഉണ്ടാകുന്ന ജലദോഷം, ചുമ, പനി എന്നിവക്ക് സുദര്‍ശന ചൂര്‍ണം വളരെ ഫലപ്രദമാണ്. കഴിക്കുവാനുള്ള സൗകര്യത്തിനായി ഇത് ഇപ്പോള്‍ ടാബ്‌ലറ്റ് രൂപത്തില്‍ ലഭ്യമാണ്. ഈ സുദര്‍ശന ചൂര്‍ണം തന്നെ സന്ധികളിലെ വേദന, പുറംവേദന, പേശികളിലെ വലിഞ്ഞുമുറുക്കം എന്നിവക്കും ഉപയോഗിക്കാവുന്നതാണ്.

എപ്പോഴെങ്കിലും പഴകിയ ആഹാരം കഴിച്ചതിന്റെ ഫലമായോ, അല്ലാതെയോ ഉണ്ടാകുന്ന വയറുവേദന, ഇടക്കിടെ കക്കൂസില്‍ പോകണമെന്ന തോന്നല്‍, കക്കൂസില്‍ പോയാല്‍ അല്‍പം വീതം മാത്രം പോകുക എന്നീ അവസ്ഥകളില്‍ ഹിംഗുവചാദി ചൂര്‍ണം, ദാഡിമാഷ്ടക ചൂര്‍ണം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത് കാച്ചിയ മോരില്‍ ചേര്‍ത്ത് ചെറുചൂടോടെ കഴിക്കുന്നത് ഗുണം ചെയ്യും.


കുട്ടികളില്‍ ജലദോഷം, പനി, ചുമ തുടങ്ങിയവ കാണുമ്പോള്‍ ഗോപീചന്ദനാദി ഗുളിക, പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞെടുത്ത നീരില്‍ ചേര്‍ത്ത് കൊടുത്താല്‍ ആശ്വാസം ലഭിക്കുന്നതാണ്. ഇതൊക്കെ പൊതുവെ ഉപയോഗിക്കാവുന്ന ചില ചികിത്സകളായി മാത്രം കരുതിയാല്‍ മതി. ഫലം കാണുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണണം. വേണ്ടതും വേണ്ടാത്തതുമൊക്കെ അറിയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് മഴക്കാലം ഒരു പ്രശ്‌നവും ഉണ്ടാക്കുകയില്ല. മാത്രമല്ല, മഴക്കാലത്തിന്റെ സൗന്ദര്യവും കുളിര്‍മയും വേണ്ടുവോളം ആസ്വദിക്കുകയും ആകാം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.